കോഴിക്കോട് . ശസ്ത്രക്രിയക്കിടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നു വെച്ച സംഭവത്തോടെ ജീവിതം തന്നെ വഴി മുട്ടിയ കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ഹർഷിന തുടർചികിത്സക്ക് പണം കണ്ടെത്താൻ ജനങളുടെ സഹായം തേടും. പണം സ്വരൂപിക്കാൻ ഈ മാസം 15 മുതൽ സമര സമിതി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. സർക്കാർ വാഗ്ദാനം ചെയ്ത ഒരു സഹായവും പിന്തുണയും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ഹർഷിന പറഞ്ഞിരിക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2017ലാണ് സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു ഹർഷിനക്ക് ശസ്ത്രക്രിയ നടക്കുന്നത്. തുടർന്ന് പലപ്പോഴും അവർ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. അഞ്ച് വര്‍ഷത്തോളം കഷ്ടവും ദുരിതവും പേറിയ അവർ സ്കാനിംഗിലൂടെയാണ് വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതാണ് പ്രശ്നമെന്നു കണ്ടെത്തിയത്.
ഇതോടെയാണ് മെഡിക്കല്‍ കോളേജിനെതിരെ ഹർഷിന രംഗത്ത് വന്നത്. ശസ്ത്രക്രിയയിലൂടെ സര്‍ജിക്കല്‍ ഉപകരണം എടുത്തുകളഞ്ഞെങ്കിലും അതിന് ശേഷം ആരോഗ്യപ്രശ്നങ്ങളും അനുബന്ധ പ്രയാസങ്ങളും ഹർഷിന നേരിടുകയാണ്. കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ വച്ച് അല്ലെന്ന് സര്‍ക്കാര്‍ വാദമുണ്ടായെങ്കിലും അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും തന്നെയാണ് കുറ്റക്കാരായി പൊലീസ് കണ്ടെത്തുന്നത്. ഇതോടെ അന്ന് നൂറിലധികം ദിവസം മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന നടത്തിവന്ന സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സഹായവും ഹര്‍ഷിനക്ക് സർക്കാർ നൽകിയില്ല. ഇപ്പോള്‍ വീണ്ടും ഹര്‍ഷിനക്ക് ആരോഗ്യപ്രശ്നങ്ങളാണ്. ചികിത്സയ്ക്ക് പലപ്പോഴും ഏറെ പ്രയാസപ്പെടുന്നു. നേരത്തെ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് വീണ്ടും കൊഴുപ്പ് അടിഞ്ഞുകൂടി യതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തേടത്തുണ്ട്. വലിയ പണച്ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ഇനി സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കില്ല എന്നാണ് ഹര്‍ഷിന പറയുന്നത്. സമരസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 15ന് കോഴിക്കോട് കിഡ്സൺ കോർണറിൽ നിന്ന് ധനസമാഹരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ചികിത്സക്കും നിയമ പോരാട്ടത്തിനുമുള്ള പണം ഇതിലൂടെ കണ്ടെത്താമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.