അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല പോലെ വന്നത് എലി പോലെ പോയി. എന്തെല്ലാം പ്രഹസനങ്ങളാണ് സത്യത്തിൽ കാണുകയും കേൾക്കേണ്ടിയും വരുന്നത്? കാരണം മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല. കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയാണ് തിരുവനന്തപുരത്തെ വിജിലൻസ് കോടതി തള്ളുന്നത്. സർക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ് ഈ നടപടി. സത്യത്തിൽ കുഴൽനാടൻ ആർക്ക് വേണ്ടിയാണ് ഈ കേസിൽ സറണ്ടർ ആയതെന്നു മാത്രമേ സംശയം ഉള്ളൂ. കാരണം മൂപ്പരുടെ ചില നടപടിക്രമങ്ങൾ കണ്ടപ്പോൾ ചില സംഭ്രമങ്ങൾ പൊതു ജനങ്ങൾക്ക് തോന്നിയിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല എന്ന് തോന്നണു… ന്തെ മനസിലായില്ലേ. ചില വളഞ്ഞുള്ള പോക്ക് കണ്ടപ്പോഴേ പൊതുജനത്തിന് മനസിലായി ഈ വണ്ടി എവിടെ ചെന്ന് നിൽക്കുമെന്ന്.
ഈ വിഷയത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് വിജിലൻസ് കോടതിയിൽ ഹർജിയുമായി മാത്യു കുഴൽനാടൻ എത്തിയത്. തെളിവുകൾ അടക്കം കോടതിയിൽ നൽകി. ഇതെല്ലാം പരിശോധിച്ചാണ് വിജിലൻസ് അന്വേഷണമെന്ന ആവശ്യം തള്ളുന്നത്. ഇതോടെ അഴിമതി കേസല്ല ഇതെന്ന വാദമുയർത്താൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കഴിയും. മാസപ്പടി കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നതായിരുന്നു കുഴൽനാടന്റെ ആവശ്യം.
മാസപ്പടി കേസിൽ മുഖ്യമന്ത്രി സിഎംആർഎല്ലിന് ചെയ്തുകൊടുത്തെന്ന് ആരോപിക്കുന്ന അവിഹിത പ്രത്യുപകാരം തെളിയിക്കാനോ വിജിലൻസ് കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനോ കഴിഞ്ഞ ദിവസം മാത്യു കുഴൽനാടന് സാധിച്ചില്ലെന്ന വിലയിരുത്തൽ കോടതി നിരീക്ഷണങ്ങളിലൂടെ ചർച്ചയായിരുന്നു. ഇതിനിടെയാണ് പ്രത്യേക വിജിലൻസ് കോടതി ജഡ്ജിയുടെ വിധിയും പുറത്തു വരുന്നത്. സത്യത്തിൽ ശോഭ സുരേന്ദ്രനെതിരെ കെ സി വേണുഗോപാൽ മാനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനായി കോടതിയിൽ ഹാജരായത് മാത്യു കുഴൽനാടൻ എം എൽ എ ആണ്. ഇതോടെ ഈ കേസിൽ ഇനി എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും ബോധ്യമായതായിരുന്നു.
കാരണം എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന സമയത്ത് BJP നേതാവ് ശോഭ സുരേന്ദ്രൻ ഒരു ആരോപണം ഉന്നയിച്ചിരുന്നു. 2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്തു. വേണുഗോപാല്‍ കോടികളാണ് ഉണ്ടാക്കിയത്. ശ്രീഷ്‌റാം ഓലയും കെ സി വേണുഗോപാലും ചേര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ പല തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
ശ്രീഷ് റാം ഓലയുടെ കുടുംബവുമായി ചേര്‍ന്ന് ഇപ്പോഴും ബിനാമി പേരില്‍ കെ സി വേണുഗോപാല്‍ ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണല്‍ കര്‍ത്ത. കെ സി വേണുഗോപാല്‍ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയില്‍ നിന്ന് കരിമണല്‍ കയറ്റുമതിക്കുള്ള അനുവാദം കര്‍ത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു. അതിനുള്ള തെളിവുകൾ കേന്ദ്ര ഏജൻസിക്കു മുമ്പാകെ നൽകിയിട്ടുണ്ടെന്നും ഒരു അഭിമുഖ സംഭാഷണത്തിൽ ശോഭ സുരേന്ദ്രൻ ക്രൈം ഓൺലൈനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നതാണ്. അപ്പോൾ ഈ കേസിൽ കഴമ്പുണ്ട് എന്ന് തന്നെയാണ് അർത്ഥം. മാത്രമല്ല ഈ കേസിൽ മാത്യു കുഴൽ നാടൻ ഹാജരായതോടെ മാത്യു കുഴൽനാടൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് കെ സി വേണുഗോപാലിന് വേണ്ടിയെന്നും ആരോപിച്ചിരുന്നു.
ഇപ്പോഴതെല്ലാം സത്യമായി തീർന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വേണ്ട കുഴൽനാടാ നമ്മളും പെട്ട കേസ് ആണെന്ന് വേണുഗോപാൽ പറഞ്ഞതോടെ കുഴൽനാടൻ വേണുഗോപാലിനോട് സന്ധി ചെയ്യാൻ തയ്യാറായി എന്നതാണ് ഇതിലൂടെ മനസിലായത്. കർത്തയുമായി കെ സി വേണുഗോപാലിന്റെ ബന്ധം തെളിയിക്കുന്നതുകൂടിയായി ഇത് മാറി. ഇതിലൂടെ കൂടുതൽ കടന്നു പോയാൽ പിണറായി വലയത്തിൽ കെ സി വേണുഗോപാലും നേരിട്ടോ അല്ലാതെയോ പെട്ടുപോയ കഥകളും പുറത്തു വരും. അതുകൊണ്ടാണ് മാസപ്പടിയിൽ ദുർബലമായ വാദങ്ങൾ ഉയർത്തി പിന്നീടുള്ള നേരങ്ങളിൽ മാത്യു കുഴൽനാടൻ എത്തിയത്.