ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി എന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഡിലെ സംസ്ഥാന നേതാക്കളുമായി കുറച്ചുകാലങ്ങളായി രാധിക അസ്വാരസ്യത്തിലായിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ നിർമല സാപ്രെ ബിജെപിയിൽ ചേർന്നതായുള്ള വാർത്തക്ക് തൊട്ടു പിറകെയാണ് രാധിക ഖേര കോൺഗ്രസ് വിട്ടതായ വർത്തകൂടി പുറത്ത് വന്നിരിക്കുന്നത്.
‘അതെ, ഞാൻ ഒരു പെൺകുട്ടിയാണ്, പോരാടാൻ കഴിയും. അതാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. എനിക്കും എന്റെ നാട്ടുകാർക്കും വേണ്ടി നീതിക്കായി പോരാടുന്നത് ഞാൻ തുടരും. ഞാൻ എപ്പോഴും മറ്റുള്ളവരുടെ നീതിക്ക് വേണ്ടി പോരാടിയിട്ടുണ്ട്, പക്ഷേ എന്റെ നീതിയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു’ – കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച കത്തിൽ രാധിക ഖേര പറഞ്ഞിരിക്കുന്നു.
പുരുഷ മേധാവിത്വ മാനസികാവസ്ഥയുള്ള ആളുകളെ തുറന്നുകാട്ടുമെന്നു പ്രഖ്യാപിച്ചു കൊണ്ടാണ് രാധികയുടെ രാജി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുകയാണെന്നും വലിയ വേദനയോടെയാണ് സ്ഥാനമൊഴിയുന്നതെന്നും രാധിക ട്വീറ്റ് ചെയ്തിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച പിറകെ വലിയ തോതിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് പാർട്ടിയിൽ നിന്നും രാധിക നേരിട്ടു വന്നിരുന്നത്.