മലപ്പുറം . താനൂർ കസ്റ്റഡി മരണക്കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂർ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കൽപകഞ്ചേരി സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ലഹരി വസ്തുക്കളുമായി അറസ്റ്റിലായെന്ന് പോലീസ് പറയുന്ന താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2023 ഓഗസ്റ്റ് ഒന്നിനാണ് മരണപ്പെടുന്നത്. കസ്റ്റഡി മർദ്ദനം മരണകാരണ മെന്നായിരുന്നു ഉയർന്നിരുന്ന ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് 8 പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. 4 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചു താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് സിബിഐക്ക് കേസ് കൈമാറുകയായിരുന്നു.