തിരുവനന്തപുരം . കെ എസ് ആർ ടി സി ബസിന് കുറുകെ സ്വകാര്യ കാർ കുരുക്ക് വെച്ച് നിർത്തി യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സീബ്രാ ക്രോസിംഗിന് മുന്നിൽ കെ എസ് ആർ ടി സി ഡ്രൈവറെ പരസ്യ വിചാരണ നടത്തിയ മേയർ ആര്യ രാജേന്ദ്രണ് എന്താ കൊമ്പുണ്ടോ എന്നാണ് കേരള ജനതയും സോഷ്യൽ മീഡിയയും ഒന്നടങ്കം ചോദിക്കുകയാണ്. മേയർക്കെതിരെ കെ എസ് ആർ ടി സി ഡ്രൈവർ ആ രാത്രിയിൽ തന്നെ പൊലീസിന് പരാതി നൽകിയിരുന്നിട്ടും കേസെടുക്കാതിരിക്കുന്ന നടപടി പോലീസ് നിയമ ലംഘകർക്കെതിരെ രാഷ്ട്രീയവും ഭരണ സ്വാധീനവും നോക്കി മാത്രമാണ് പോലീസ് കേസ് എടുക്കുക എന്ന തെറ്റായ അവബോധം ജനങ്ങളിൽ ഉണ്ടാക്കുന്നതാണ്. സി പി എം കാരെങ്കിൽ എന്ത് നിയമ ലംഘനവും ആകാമെന്നും പോലീസ് അതിനു കൂട്ട് നിൽക്കുമെന്നും വ്യകതമാക്കുന്നതാണ് ഈ സംഭവം.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതിരിക്കുകയാണ് ഇപ്പോഴും പോലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്ന പൊലിസ് പറയുന്ന ന്യായം നിയമ ലംഘകർക്ക് കൂട്ട് നിൽക്കലാണ്.
യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. പിരിച്ചുവിട്ടാ ൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം. പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കും മാർച്ച് നടത്താനുണ്ടായ സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത് മേയറെ രക്ഷിക്കാനുള്ള പോലീസിന്റെ പ്രത്യേക താല്പര്യം ഒന്ന് കൊണ്ട് മാത്രമാണ്.
നഗമധ്യത്തിൽ റോഡിന് കുറുകേ കാറിട്ട് അധികാരം അധികാര ദുർ വിനിയോഗവുമാണ് മേയറും ഭർത്താവായ എം എൽ എ യും കാട്ടിയിരിക്കുന്നത്. ഈ കേസ് കോടതിയുടെ മുന്നിലേക്കെത്തിയാൽ മേയർക്കും എം എൽ എ ക്കും പണി കിട്ടും. മേയറും ഭര്‍ത്താവായ എംഎല്‍എയും രാത്രി പത്ത് മണിക്ക് ശേഷം സ്വകാര്യവാഹനത്തില്‍ തികച്ചും വ്യക്തിപരമായ യാത്രക്കിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. എന്നാല്‍ പൊലീസില്‍ നല്‍കിയ എഫ് ഐആറില്‍ ആര്യ എഴുതിക്കൊടുത്തിരിക്കുന്നത് മേയര്‍ തിരുവനന്തപുരം എന്നാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി അല്ലാതെ യാത്ര ചെയ്തിരിക്കെ മേയർ ആര്യ രാജേന്ദ്രൻ ഒരു വ്യകതിമാത്രമാണ്. ഒരു വ്യക്തി എന്ന നിലയില്‍ പരാതി നല്‍കാതെ മേയര്‍, തിരുവനന്തപുരം എന്ന് ഔദ്യോഗിക മേല്‍വിലാസം ഉപയോഗിച്ച് പരാതി നല്‍കിയത് കുറ്റകരവും, ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണ്.
മേയറും ജനപ്രതിനിധിയായ എംഎല്‍എയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടത്തിയത് നിരവധി നിയമലംഘനങ്ങളെന്ന് അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് ഒരു ന്യൂസ് ചാനലിനോട് കൊണ്ടി കാട്ടിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ട്രിപ്പുമുടക്കിയ വിഷയത്തില്‍ കണ്‍സ്യൂമര്‍ കോടതിയില്‍ പോയാല്‍ മേയറും നഗരസഭയും ഉത്തരം പറയേണ്ട സാഹചര്യമാണ് ഉള്ളത്. വാഗണാറിന്റെ പുറകിലെ സീറ്റില്‍ ഇരിക്കുന്ന മേയര്‍ ചില്ലിലൂടെ നോക്കിയപ്പോള്‍ പിന്നിലെ കെഎസ് ആര്‍ ടിസി ബസിനകത്തിരിക്കുന്ന ഡ്രൈവര്‍ മോശം ചേഷ്ട കാണിച്ചു എന്നാണ് മേയറുടെ പരാതി. ആദ്യം കണ്ണിറുക്കി കാണിച്ചു, പിന്നീട് വിരലും വായും ചേര്‍ത്ത് ഒരു ആംഗ്യം കാണിച്ചു എന്നാണ് മേയറുടെ പരാതി. പക്ഷെ ഇത് ഇരുട്ടില്‍ കണ്ണിറുക്കി കാണിച്ചു എന്ന് പറയുന്ന പോലെ ആയിപ്പോയി.
മേയറും ഭര്‍ത്താവായ എംഎല്‍എയും സീബ്ര ക്രോസില്‍ വാഹനം പാര്‍ക്ക് ചെയ്തു എന്നത് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് ഫൈന്‍ അടിക്കേണ്ട ഒഫന്‍സാണ്. വഴി മാറി ഇടത് സൈഡിലൂടെ ഓവര്‍ടേക്ക് ചെയ്തു എന്നതും ഗുരുതരമായ കുറ്റകരമാണ്. അത് ഉണ്ടായിട്ടില്ല. അതിനാലാണ് മേയർക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യം ഉയരുന്നത്. അപ്പോൾ മേയർ ആര്യ രാജേന്ദ്രനും എം എൽ എ ക്കും ഒരു നിയമവും സാധാ ജനത്തിന് മറ്റൊരു നിയമവുമാണ് നാട്ടിലുള്ളത്.
പാര്‍ലമെന്‍ററിയായി പെരുമാറേണ്ട മേയറും എംഎല്‍എയും എങ്ങിനെയാണ് പ്രതികരിച്ചത് എന്നതാണ് ഇവിടെ പ്രാധാന്യമർഹിക്കുന്നത്. അവരുടെ പ്രതികരണത്തിന്റെ വീഡിയോ എടുത്തവരോട് അത് ഡിലീറ്റ് ചെയ്യൂ എന്ന് പറയാൻ ഇവർക്ക് ആരാണ് അവകാശം കൊടുത്തത്? അങ്ങിനെ പറയാന്‍ ആര്‍ക്കും അധികാരമില്ല. മേയര്‍ ആ വീഡിയോ ഡിലിറ്റ് ചെയ്യാന്‍ പറഞ്ഞത് എന്തിനാണ്? എന്തെങ്കിലും അണ്‍ പാര്‍ലമെന്‍ററിയായി പദപ്രയോഗങ്ങളോ ആക്ഷനോ കാണിച്ചതു കൊണ്ട് തന്നെയാണ് അത് ഉണ്ടായത്.
വാഹനം തടഞ്ഞു നിർത്താൻ ആർക്കും അധികാരമില്ല. വാഹനം അമിത വേഗതയിൽ പോയാൽ അപ്പോൾ തന്നെ പരാതിക്കാരന് പൊലീസിനെ അറിയിക്കാമായിരുന്നു. ഇതിനായി കൺട്രോൾ റൂം നമ്പർ ഉണ്ട്. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്ന പരിശോധനയും പൊലീസ് നടത്തിയതായി സൂചനയുണ്ട്. എന്നാൽ ഇതിനിടെ ആദ്യ നുണ ഫലം കാണാത്തതിനാൽ ഡ്രൈവർ ലഹരി ഉപയോഗിച്ചുവെന്ന് മേയർ ആരോപിച്ചിരുന്നു.
പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആർടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയർ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.