ബി ജെ പിയിൽ ചേർന്ന പദ്മജ വേണുഗോപാലിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം അതിരു കടന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ‘തന്തയ്‌ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ പദ്മജ വേണുഗോപാലിനോട് ചോദിച്ചതാണ് വിവാദമായത്. ബിജെപിയില്‍ ചേര്‍ന്ന പത്മജയ്‌ക്കെതിരെ രാഹുല്‍മാങ്കൂട്ടത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാവുകയായിരുന്നു. ‘ഇവനാര് പദ്മജയുടെ രാഷ്ട്രീയ പാരമ്പര്യത്തെ ചോദ്യം ചെയ്യാൻ, അപ്പോൾ സ്ളേറ്റിൽ അക്ഷരം എഴുതി പഠിക്കുകയല്ലേ? എന്ന് വരെ ചോദ്യ ശരങ്ങൾ ഉയർന്നു.
‘ഇപ്പോള്‍ കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്. തന്തയ്‌ക്ക് പിറന്ന മകള്‍ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്നാണ് രാഹുല്‍ ചോദിച്ചത്. പത്മജയെ കൊണ്ട് ബിജെപിക്ക് കിട്ടാന്‍ പോകുന്നത് ആകെ ഒരുവോട്ട് മാത്രമായിരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കെ കരുണാകരന്‍ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും ചോദിച്ചിരുന്നു.
‘ടിവി ചര്‍ച്ചയില്‍ വളര്‍ന്ന നേതാവാണ് രാഹുലെന്ന്’ ബിജെപിയില്‍ അംഗത്വമെടുക്കുന്ന ചടങ്ങില്‍ തന്നെ പദ്മജ വേണുഗോപാൽ രാഹുലിന് മറുപടി നൽകി. അതേസമയം, രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാണ്. ഇഷ്ടമുള്ള ഏതൊരു രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യവും അവകാശവും ഉള്ള നാടാണിത്.
പൊതുസമൂഹത്തില്‍ അവതരിപ്പിക്കുവാന്‍ കൊള്ളാവുന്ന ഏതൊരു വ്യക്തിയേയും ഉള്‍ക്കൊള്ളുവാന്‍ ഏതൊരു രാഷ്‌ട്രീയപാര്‍ട്ടിക്കും ഇന്നാട്ടില്‍ വിലക്കുകളും ഇല്ല.. മിതമായും സാരമായും ഇത്തരം നടപടികളെ വിമര്‍ശിക്കുവാനും ചര്‍ച്ച ചെയ്യുവാനും ഇടമുള്ള നാടു തന്നെയാണ് നമ്മുടേത്. ഇവിടെയാണ് കോണ്‍ഗ്രസ് നേതാവ് എല്ലാവിധത്തിലുള്ള മര്യാദകളും ലംഘിച്ചിരിക്കുന്നതെന്നാണ് സാമൂഹ്യ മാധ്യങ്ങളിൽ ഉയർന്നിരിക്കുന്ന പ്രതിഷേധം.
പത്മജവേണുഗോപാല്‍ തന്തയ്‌ക്ക് പിറക്കാത്തവള്‍ എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളംബരം ചെയ്യുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്? എന്നാണു ചിലർ ചോദിച്ചത്. കെ. കരുണാകരനെ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രിയപത്‌നി കല്യാണിക്കുട്ടിയമ്മയേയാണ് രാഹുല്‍ നികൃഷ്ടമായി അവതരിപ്പിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ കറക്ടനസ് പറയുന്ന നേതാക്കള്‍ എവിടെയെന്നുള്ള ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും രാഹുലിനെതിരെ പ്രതിഷേധം ഉയരുന്നു.
ബിജെപിയിലേക്ക് പദ്മജ വേണുഗോപാൽ കടന്നു വന്ന സാഹചര്യം എന്തും ആയിക്കൊള്ളട്ടെ. ഒരു വ്യക്തിയെയും അവരുടെ മരണപ്പെട്ട പ്രിയപ്പെട്ടവരേയും ലക്ഷ്യം വെച്ചു കൊണ്ട് അങ്ങേയറ്റം നെറി കെട്ട സ്ത്രീവിരുദ്ധപരാമര്‍ശം നടത്തുന്ന പ്രവണത യാതൊരു കാരണവശാലും അനുവദിച്ചു കൂടാ എന്നും ചിലർ പറഞ്ഞിരിക്കുന്നു. രാഹുലിന്റെ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ കെപിസിസിക്കും എഐസിസിക്കും എന്താണ് പറയുവാന്‍ ഉള്ളത് എന്നത് ഇവിടെ ശ്രദ്ധേയമാവുകയാണ്. മഹിളാ സംഘടനകള്‍ വായ തുറക്കുമോ എന്നാണു ചിലർ ചോദിക്കുന്നത്.
ബിജെപി ചേർന്ന പത്മജ വേണുഗോപാലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിക്കുകയായിരുന്നു എന്നാണ് ബിജെപി വക്താവ് സന്ദീപ് വാര്യർ പറഞ്ഞത്. പത്മജ വേണുഗോപാലിനെ തന്തക്ക് പിറക്കാത്തവൾ എന്നാണ് രാഹുൽ വിളിച്ചിരിക്കുന്നത്. എന്ത് ഭാഷയാണിതെന്ന് സന്ദീപ് ചോദിക്കുന്നു. പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോവുക എന്നത് ജനാധിപത്യ രാജ്യത്ത് ഒരു തെറ്റാണോ, ഒരു സ്ത്രീയോട് ഉപയോഗിക്കേണ്ട ഭാഷയാണോ ഇത് ? സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
തെരുവ് ഗുണ്ടയുടെ ഭാഷ ഉപയോഗിച്ചാണ് ഒരു സ്ത്രീയെ അധിക്ഷേ പിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടം അധിക്ഷേപിച്ചിരിക്കുന്നത് കേവലം പത്മജയെ അല്ല, തന്തക്ക് പിറക്കാത്തവൾ എന്ന് പത്മജയെ വിളിക്കുമ്പോൾ കരുണാകരൻ്റെ ഭാര്യ അന്തരിച്ച കല്യാണിക്കുട്ടി അമ്മയെ അധിക്ഷേപിക്കുന്ന പദപ്രയോഗമാണത്.
ഇതിന് മറുപടി പറയേണ്ട ബാധ്യത കെ മുരളീധരൻ്റെതാണ്. പാർട്ടി വിട്ട സഹോദരിയെ അധിക്ഷേപിക്കാൻ രാഹുൽ മാങ്കൂട്ടം ചോദ്യം ചെയ്തിരിക്കുന്നത് അന്തരിച്ച കല്യാണിക്കുട്ടിയമ്മയുടെ സ്വഭാവശുദ്ധിയെ ആണ്. സ്വന്തം അമ്മയെ ഒരു തെരുവു ഗുണ്ട അസഭ്യം വിളിക്കുമ്പോൾ രാഷ്ട്രീയ ലാഭത്തിനായി മൗനം പാലിക്കുന്ന കെ മുരളീധരന് അമ്മയുടെയും അച്ഛൻ്റെയും ആത്മാവ് മാപ്പു കൊടുക്കില്ല എന്നും – സന്ദീപ് വാര്യർ പറഞ്ഞു.
ഇതിനിടെ ‘ലീഡർ കെ കരുണാകരന്റെ ചോരയാണ് കോൺഗ്രസ്, ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ്. ആ മൂല്യത്തെയാണ് പത്മജ കൊല്ലാൻ ശ്രമിച്ചതെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.. മുൻപൊരിക്കൽ പത്മജ പറഞ്ഞത് അവർ ‘തന്തയ്ക്കു പിറന്ന മകൾ എന്നാണ് ‘. എന്നാൽ ഇന്ന് അവർ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ, ഇന്ന് മുതൽ അവർ അറിയപ്പെടുക ‘തന്തയെ കൊന്ന സന്തതി’ എന്ന പേരിലാകും. പാർട്ടി പരിഗണിച്ചില്ല എന്ന് പറയുന്ന പത്മജയ്ക്ക് 2004ൽ, 1989 മുതൽ കോൺഗ്രസ് തുടർച്ചയായി ജയിച്ചിരുന്ന മുകുന്ദപുരം പാർലമെന്റ് സീറ്റ് നൽകി.
അവർ പരാജയപ്പെട്ടത് ആരുടെ കുഴപ്പം കൊണ്ടാണ്. 1991 മുതൽ കോൺഗ്രസ് ജയിച്ചു കൊണ്ടിരുന്ന തൃശൂർ നിയമസഭാ സീറ്റ് 2016ലും , 2021ലും കൊടുത്തപ്പോഴും അവർ ജയിച്ചില്ല. ഇതിനിടെയിൽ കെപിസിസി നിർവാഹക സമിതി അംഗം ആക്കി. കെപിസിസി ജനറൽ സെക്രട്ടറിയാക്കി. ഒരു മാസം മുൻപ് രാഷ്ട്രീയ കാര്യ സമിതിയഗംമാക്കി. അപ്പോൾ പരിഗണന കിട്ടാഞ്ഞിട്ടല്ല, ബിജെപി സാധാരണ ആളുകളെ കൊണ്ട് പോകുന്ന അതേ മാർഗ്ഗത്തിലൂടെ തന്നെയാണ് പോയത്. ലീഡറുടെ മകൾ പോയാൽ പോകുന്നതല്ല ലീഡറുടെ പാരമ്പര്യം – രാഹുൽ കുറിച്ചിരുന്നു.
അതേസമയം, എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളതെന്ന് പദ്മജയുടെ രാഷ്ട്രീയ മാറ്റത്തിൽ പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കുക യുണ്ടായി. കോൺഗ്രസ് ജയിച്ചാൽ കോൺഗ്രസ് ആയി നിൽക്കുമെന്ന് ആർക്കെങ്കിലും ഗ്യാരന്റി പറയാൻ കഴിയുമോ എന്നും മുഖ്യമന്ത്രി കണ്ണൂരിൽ ചോദിച്ചു. ബിജെപിയുമായി വിലപേശി ഉറപ്പിച്ചിരിക്കുന്ന പലരും കോൺഗ്രസിലുണ്ടെന്നും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്.