മുഖ്യമന്ത്രി പിണറായി വിജയൻറെ നവകേരള സദസ്സിനെതിരെ ആഞ്ഞടിച്ച് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. നവകേരള സദസ്സെന്ന പേരിൽ പിണറായി നയിക്കുന്ന ആഡംബര ജാഥയിൽ അകമ്പടി പോകുന്ന വാഹനങ്ങളുടെ ആധിക്യം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അരുൺ കുമാറിന്റെ വിമർശനം. ഏതാണ്ട് 126 വാഹനങ്ങളിൽ പരം ഈ ജാഥയ്ക്ക് മുഖ്യന് മുന്നിലും പിന്നിലുമായുണ്ടെന്ന് അരുൺ കുമാർ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കിടയിലെ കറ തെളിഞ്ഞ അന്തം കമ്മി എന്ന് തന്നെ വിശേഷിപ്പിക്കേണ്ട അരുൺ കുമാറിനെപ്പോലൊരാളിൽ നിന്നും ഇത്തരത്തിലൊരു പ്രതികരണം സഖാക്കളെ ഒന്നാകെ തീർത്തും ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം മന്ത്രിസഭയുടെ നവകേരള യാത്രയ്ക്ക് വേണ്ടി 1.05 കോടി രൂപ മുടക്കി നിർമിച്ച് എത്തിച്ച ബസിന്റെ ചില്ലുകൾ അതീവ രഹസ്യമായി മാറ്റി എന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കോഴിക്കോട് നടക്കാവ് കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിൽ 6 വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് എത്തിച്ചത്. ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ വർക്‌ഷോപ്പിൽ എത്തിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് ബസ് നിർമിച്ച സ്ഥാപനത്തിലെ ജീവനക്കാരും എത്തി എന്നാണ് അറിയാൻ കഴിയുന്നത്.
ബസിന്റെ എസിക്കും ഇതിനോടൊപ്പം സർവീസ് നടത്തി എന്നും റിപ്പോർട്ടുകൾ പറയുന്നു. വിവരം പുറത്തുപോകാതിരിക്കാൻ രാത്രി 10നു ശേഷം ഭരണപക്ഷ യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂ. വെള്ളിയാഴ്ച രാത്രി വടകരയിലെ നവകേരള സദസ്സിനു ശേഷം ബസ് കോഴിക്കോട്ട് നടക്കാവ് വർക്‌ഷോപ്പിൽ എത്തിച്ചായിരുന്നു ചില്ലു മാറ്റം. മുഖ്യമന്ത്രിക്ക് പുറത്തെ കാഴ്ചകളും പുറത്തുള്ളവർക്ക് മുഖ്യമന്ത്രിയെയും കൂടുതൽ വ്യക്തമായി കാണുന്നതിനു വേണ്ടിയാണ് ചില്ലുകൾ മാറ്റിയത് എന്നാണ് പറയുന്നത്.
അത്യാഢംബര ബസിലെ ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനവും വിവാദ ചൂട് കൂട്ടുകയാണ്. വിഐപി ബസിലെ ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനം ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ രൂക്ഷ വിമർശനമാണ് നേരിടേണ്ടി വരുന്നത്. ആദ്യ ദിനം രാവിലെ പത്രസമ്മേളനത്തിനു ശേഷം കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ നിന്ന് നവകേരള സദസ്സിലേക്കു പോകാനായി ഇറങ്ങിയപ്പോഴാണ് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചു ബസിൽ കയറിയത്. തുടക്കത്തിൽ പിൻവാതിൽ മാത്രമാണു തുറന്നിരുന്നത്. മന്ത്രിമാരായ പി.പ്രസാദ്, കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, ആന്റണി രാജു തുടങ്ങിയവർ പിൻവാതിൽ വഴി തന്നെ ഉള്ളിൽ പ്രവേശിച്ചു.
മന്ത്രി കെ.കൃഷ്ണൻകുട്ടിയെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ മുൻവാതിൽ തുറന്ന് ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനത്തിലൂടെ കയറ്റി. പിന്നീട് മന്ത്രി ആന്റണി രാജു പുറത്തിറങ്ങി മുഖ്യമന്ത്രിയെത്താൻ കാത്തുനിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പിന്നാലെയെത്തി ഹൈഡ്രോളിക് ലിഫ്റ്റ് വഴി അകത്തേക്ക്. കാസർകോട് നായന്മാർമൂലയിലെ നവകേരള സദസ്സിന്റെ വേദിയിലെത്തിയപ്പോൾ മുഖ്യമന്ത്രി മാത്രമാണ് ഹൈഡ്രോളിക് ലിഫ്റ്റ് വഴി പുറത്തിറങ്ങിയത്. ഉദുമയിലും ഇതാവർത്തിച്ചു. നിലത്തു നിന്ന് 15 സെന്റിമീറ്ററോളം ഉയർന്നു നിൽക്കുന്ന പ്ലാറ്റ്ഫോമിൽ കയറിയ ശേഷം വശത്തെ ബട്ടൺ അമർത്തിയാണു മുകളിലേക്ക് ഉയരുന്നത്.
അതേസമയം നവകേരള ബസ് അഡംബരമല്ലെന്ന് ആവർത്തിക്കുകയാണ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. മന്ത്രിസഭ ഒരുമിച്ച് യാത്ര ചെയ്താൽ ചെലവ് കുറയും എന്ന വാദം ഉയർത്തിയാണ് ഒന്നേകാൽ കോടി മുടക്കി ആഡംബര ബസ് തയ്യാറാക്കിയത്. മുഖ്യമന്ത്രി ഉൾപ്പടെ 21 മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ പൈലറ്റ് വാഹനങ്ങൾ ഉൾപ്പടെ 75ഓളം വാഹനങ്ങൾ അനുവദിക്കേണ്ടി വരും. ഇത് വലിയ ചെലവാണെന്നും അതിനാലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാലിപ്പോൾ ബസിന് പിറകെ വിവിധ വകുപ്പുകളുടെ കാറുകളും പൊലീസ് വാഹനങ്ങളും അടക്കം നൂറോളം വണ്ടികൾ ചീറിപ്പായുന്നതാണ് കാണുന്നത്. ജില്ലയിലെ ആദ്യ പരിപാടിയിൽ വന്നിറങ്ങാൻ മാത്രമാണ് ബസ് ഉപയോഗിക്കുന്നത്. പിന്നീട് മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് മന്ത്രിമാർ പൈലറ്റ് പ്രസംഗം നടത്താൻ അവരവരുടെ കാറുകളിലാണ് അടുത്ത മണ്ഡലത്തിലേക്ക് പോകുന്നത്. എ. കെ ബാലൻ പറഞ്ഞത് ശരിവച്ച്, ആഡംബര ബസ് മ്യൂസിയം പീസ് പോലെ പിറകെ പോകുന്നു.
സമ്പൂർണ്ണ വീഡിയോ സ്റ്റോറി ലിങ്ക് – https://youtu.be/gqPduPd-Omo?si=bGVNIwrW9fdm4Amg