മുഖ്യമന്ത്രിയുടെ പുന്നാര മരുമകനെയും വെറുതെ വിടാതെ ഹൈക്കോടതി. കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച് കൊണ്ടാണ് പൊതുമരാമത്ത് വകുപ്പിനെതിരെ ഹൈക്കോടതി ആക്ഷേപമുന്നയിച്ചത്. സിപിഎമ്മിന്റെ എക്കാലത്തെയും പേടി സ്വപ്നമായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തന്നെയാണ് ഇവിടെയും റിയാസിനെ വട്ടം കറക്കുന്ന പരാമർശം ഉന്നയിച്ചത്. ദേവൻ രാമചന്ദ്രനെ നേരിടാനുള്ള സർക്കാരിന്റെ ശ്രമങ്ങളോരോന്നും വൃഥാവിലാകുമ്പോൾ ദിവസേനയെന്നോണം കൂടുതൽ കൂടുതൽ കുരുക്കിലേക്ക് നീങ്ങുകയാണ് പിണറായിയും പരിവാരങ്ങളും എന്ന് വേണം പറയാൻ.
വിവിധ സന്ദർഭങ്ങളിൽ സർക്കാർ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ വെല്ലുവിളിച്ചു. ബെഞ്ച് പലവട്ടം മാറ്റി. എന്നാൽ എങ്ങനെയൊക്കെ കറക്കിയിട്ടും സർക്കാരിനെതിരെയുള്ള എല്ലാ കേസുകളും ദേവൻ രാമചന്ദ്രന്റെ ബഞ്ചിൽ തന്നെ തിരിച്ചെത്തുന്നു എന്നതാണ് ഏറെ രസകരം. സർക്കാരിനെതിരെയുള്ള കേസുകൾ അദ്ദേഹത്തിന്റെ ബെഞ്ചിൽ എത്താതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്താറുണ്ട്. ഹൈക്കോടതിയിൽ സർക്കാരിന് മാനേജ് ചെയ്യാൻ കഴിയുന്ന രീതികളൊക്കെ സി പി എം പരീക്ഷിക്കാറും പയറ്റാറുമുണ്ട്. എന്നാൽ ദേവൻ രാമചന്ദ്രന് മുന്നിൽ പിടിച്ചു നിൽക്കാൻ പിണറായി സർക്കാരിന് ആവുന്നില്ല എന്നതാണ് സത്യം.
ഇപ്പോഴിതാ കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയെയും കഴിവ് കേടിനെയും തുറന്ന് കാണിച്ചിരിക്കുകയാണ്. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നുവെന്നും എവിടെ വരെ പോകുമെന്ന് കോടതി നിരീക്ഷിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറയുകയുണ്ടായി.
എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കുമെന്നും കോടതി പരിഹസിച്ചു. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നു. മന്ത്രിമാരൊക്കെ റോഡുമാർഗം വരുന്നുണ്ടല്ലോ. അവരും റോഡുകൾ കാണട്ടെ. തകർന്ന റോഡുകളിൽ ഇനി അപകടമുണ്ടായാൽ പെൻഷൻ വാങ്ങി വീട്ടിൽ പോകാമെന്ന് ഉദ്യോഗസ്ഥർ വിചാരിക്കേണ്ടെന്ന് ഹൈക്കോടതി താക്കീത് നൽകി. കഴിഞ്ഞ ദിവസങ്ങളിലും സർക്കാരിനെ പറപ്പിച്ചിരുന്നു കോടതി.
നവകേരള സദസിൽ കുട്ടികളെ നിറയ്ക്കാനുള്ള സർക്കാർ നീക്കം പാളിയത് നാടകീയ സംഭവവികാസങ്ങൾക്ക് ശേഷം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് കേസ് പരിഗണിക്കുന്നു എന്ന വിവരം ലഭിച്ചയുടൻ നവകേരള സദസിലുള്ള മന്ത്രിസഭ ഒന്നാകെ ഇളകി. ഇടക്കാല ഉത്തരവ് വരുന്നതു വരെ മുഖ്യമന്ത്രിക്ക് ഇരിപ്പുറച്ചില്ല. ഇനിയും ടെൻഷൻ അകന്നിട്ടില്ല. കാരണം വിശദമായ ഉത്തരവ് വരാൻ ഇരിക്കുന്നതേയുള്ളു.പ്രതിപക്ഷത്തെ പോലും ഭയക്കാത്ത മുഖ്യമന്ത്രി ശരിക്കും ദേവൻ രാമചന്ദ്രനെ ഭയന്നു.
സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് തന്നെ സർക്കാർ കോടതിക്ക് കീഴടങ്ങി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ലെന്നാണ് കോടതി പറഞ്ഞത്. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ്. നവകേരളസദസ്സിലേക്കു ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയില്ലെന്ന് സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കുന്നത്.
മാത്രമല്ല കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും എന്നും സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. ഒപ്പം നവകേരള സദസ്സിനു ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടനെ പിൻവലിക്കും എന്നും സർക്കാർ കോടതിക്കു ഉറപ്പ് നൽകി.
മേൽ പറഞ്ഞ ഉത്തരവ് ചോദ്യം ചെയ്തു കാസർഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഹർജ്ജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്.ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സ്ഥിരമായി സി പി എം അണികൾ സമൂഹമാധ്യമത്തിൽ പോസ്റ്റിടാറുണ്ട്. കട്ട സി പി എമ്മുകാരുടെ കണ്ണിലെ കരടാണ് ദേവൻ രാമചന്ദ്രൻ. എന്നാൽ പേടിപ്പിക്കലിലും ഭീഷണിപ്പെടുത്തലിലുമൊന്നും ദേവൻ രാമചന്ദ്രൻ വീഴാറില്ല.