മട്ടന്നൂരിൽ സ്ഥലം എം എൽ എ കൂടിയായ കെ കെ ശൈലജയെ അപമാനിച്ചത് കൈവിട്ടുപോയ കേസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മനസിലായി. വലിയ രീതിയിലാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇതിനെതിരെ പ്രതിഷേധം ഉയരുന്നത്. ഇതങ്ങനെ വച്ചുകൊണ്ടിരുന്നാൽ ഈ പ്രതിഷേധം ഒന്നടകം നവകേരള സദസിനെ കാര്യമായി ബാധിക്കുമെന്ന് മനസിലായ പിണറായി അടുത്ത അടിച്ചമർത്തലുമായി രംഗത്തെത്തിയിട്ടുണ്ട്.
മട്ടന്നൂരിൽ ശൈലജ ടീച്ചറുടെ പ്രസംഗം സംബന്ധിച്ച് ചിലർക്ക് ചില താൽപര്യമുണ്ടെന്നും ‘ആ കളി അധികം വേണ്ട’ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊന്നും ശൈലജ ടീച്ചറുടെ അടുത്ത് ചെലവാകില്ല. മട്ടന്നൂരിൽ സർക്കാർ പരിപാടി നടത്തുമ്പോൾ ജനങ്ങൾ ഒഴുകിയെത്തും. അതുകണ്ടു ഹരം കയറിയാണ് ശൈലജ ടീച്ചർ തന്റെയടുത്തു വന്നു സംസാരിച്ചത്. കാര്യങ്ങൾ സമയാസമയത്ത് തുറന്നു പറയുന്നയാളാണു താൻ. മട്ടന്നൂരിൽത്തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ കെ ശൈലജയ്ക്കെതിരായ പരാർമശം വിവാദമായതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ മുഖ്യമന്ത്രി. തന്‍റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജയുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ ആക്ഷേപം. മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരളസദസ്സിൽ സ്ഥലം എംഎൽഎയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാൽ താൻ കൂടുതൽ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. താൻ പ്രസംഗം നീട്ടിയിട്ടില്ല. 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചത്. തന്‍റെ പ്രസംഗം കാരണം പരിപാടി വൈകയിട്ടില്ല എന്ന് കെകെ ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മേൽ ചാർത്തിയത്.
സിപിഎം നേതാവ് കൂടിയായ ശൈലജയുടെ ഭർത്താവിനെയും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. പരിപാടിക്ക് ആൾക്കുട്ടം കുറഞ്ഞതിലുള്ള നീരസം ആ പ്രതികരണത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി ശൈലജക്കെതിരെ നടത്തിയ പരാമർശം യാദൃശ്ചികമല്ലെന്നാണ് പാർട്ടിയിലെ വിലിയരുത്തൽ. കൊവിഡ് കാലത്ത് പല കാര്യങ്ങളിലും മുൻ കൈ എടുത്തത് വഴി ശൈലജയ്ക്ക് കിട്ടിയ വാർത്താ പ്രാധാന്യം ചർച്ചയായിരുന്നു.
ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന തരത്തിലുള്ള ചർച്ച ഇലക്ഷൻ കാലത്ത് ഉയർന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. കണ്ണൂരിലെ പാർട്ടിയിലെ സമവാക്യങ്ങളിലും ശൈലജ ഇപ്പോൾ പ്രധാനിയല്ല. ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ശൈലജ പ്രസംഗിച്ചത് മുഖ്യമന്ത്രി വേദിയിലെത്തും മുമ്പാണ്. അപ്പോൾ പിന്നെ ശൈലജ പ്രസംഗം നീട്ടിയെന്ന് മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തം. പക്ഷെ വിവാദം പുറത്ത് രൂക്ഷമാകുമ്പോൾ ശൈലജ മുഖ്യമന്ത്രി കാര്യമായൊന്നും തനിക്കെതിരെ പറഞ്ഞില്ല എന്നാണ് വിശദീകരിക്കുന്നത്.
മട്ടന്നൂരിലെ നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചത് മട്ടന്നൂരിലെ മുഴുവന്‍ പ്രവര്‍ത്തകരേയുമാണെന്ന് പാര്‍ട്ടി വിലയിരുത്തല്‍. പ്രസംഗിച്ച സ്ഥലം എംഎല്‍എ കെ.കെ. ശൈലജയെ വേദിയില്‍ത്തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയുടെ പേരില്‍ പരാതികളും ഭിന്നാഭിപ്രായങ്ങളും ശക്തമായിരിക്കുകയാണ്. ”നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്‌ക്കു നിങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. സമയം കുറച്ചു കൂടുതലായി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മാത്രമല്ല, കെ.കെ. ശൈലജയുടെ ഭര്‍ത്താവായ മുന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഭാസ്‌കരന്‍, മുഖ്യമന്ത്രിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ സംസാരിച്ച വിവരങ്ങള്‍ പരസ്യമായി വേദിയില്‍പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടിയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളില്‍ ഉള്ളത്ര ആളുകള്‍ മട്ടന്നൂരിലില്ലെന്നും ഇത് വലിയ പരിപാടിയായി തോന്നുന്നില്ലെന്നു മായിരുന്നു മറ്റൊരു വിമര്‍ശനം.
”സൗഹൃദസംഭാഷണത്തിനിടെ ഭാസ്‌കരന്‍ മാഷ് എന്നോട് ചോദിച്ചു. എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാന്‍ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വലിയ പരിപാടികളൊക്കെ കണ്ടു ഇപ്പോള്‍ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു” എന്നായിരുന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഒരു കാലത്ത് മട്ടന്നൂരില്‍ സിപിഎമ്മിന്റെ എല്ലാമായിരുന്ന ഭാസ്‌ക്കരന്‍ ഏറെക്കാലമായി മട്ടന്നൂരിലേയും കണ്ണൂരിലേയും പാര്‍ട്ടി നേതൃത്വവുമായി സ്വരചേര്‍ച്ചയിലല്ല. അതിനാല്‍ത്തന്നെ മട്ടന്നൂരിലെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കും മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനത്തിലുണ്ടെന്നാണ് സൂചന.
ഇതെല്ലാം മട്ടന്നൂരിലെ സിപിഎമ്മുകാരെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഉയര്‍ന്നിരിക്കുന്നത്. എംഎല്‍എയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം മണ്ഡലത്തിലെ പാര്‍ട്ടിക്കുള്ളിലാകെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രണ്ടരവര്‍ഷമായി പാര്‍ട്ടിക്കുള്ളില്‍ ‘ഒതുക്കലിന്’ വിധേയയായ കെ.കെ. ശൈലജയ്‌ക്ക് വ്യക്തിപരമായ തിരിച്ചടികൂടിയാണ് മുഖ്യമന്ത്രിയുടെ ഇകഴ്‌ത്തല്‍.
എന്നാല്‍, പാര്‍ട്ടിയിലും ഭരണത്തിലും സര്‍വാധികാരിയായ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ഇക്കാര്യത്തില്‍ ഭയം കൊണ്ടു പലരും തയാറാകുന്നില്ല. കഴിഞ്ഞ രണ്ടരവര്‍ഷമായി പാര്‍ട്ടിയില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും ഭൂരിപക്ഷത്തില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ജയിച്ച കെ.കെ. ശൈലജയെ ഒതുക്കുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അവരെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയുടെ കണ്ണില്‍ കരടായി ശൈലജ മാറിയത്. എന്തായാലും ഇനിയും ഈ അവഗണ കണ്ടു മുന്നോട്ട് പോകാനാകില്ല എന്നാണ് ശൈലജയുടെ തീരുമാനം. ഒന്നില്ലെങ്കിൽ പിണറായിയെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകണം. അല്ലെങ്കിൽ മാറിനിൽക്കണം. മാറി നിന്നാൽ പാർട്ടി പിളരുമെന്നു നൂറു ശതമാനം ഉറപ്പാണ്.