‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ് നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ അറസ്റ്റോളം എത്തിയപ്പോൾ മുട്ടിടിച്ച് തൃഷയോടടക്കം മാപ്പു പറഞ്ഞു നടൻ മൻസൂർ അലിഖാൻ. സ്ത്രീവിരുദ്ധപരാമർശത്തിന്റെ പേരിൽ നടൻ മൻസൂർ അലി ഖാൻ പോലീസിനുമുന്നിൽ ഖേദപ്രകടനം നടത്തി മൊഴി നൽകുകയായിരുന്നു. തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മൻസൂർ അലിഖാൻ, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നാണ് മൊഴി നൽകിയത്.
സ്ത്രീവിരുദ്ധപരാമർശത്തിനു പിറകെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാൻ, ഒരിക്കലും മാപ്പുപറയില്ലെന്നാണ് ധാർഷ്ട്യത്തോടെ പറഞ്ഞിരുന്നത്. അറെസ്റ്റിന്റെ വക്കോളമെത്തുമ്പോഴാണ് ഇപ്പോൾ ഖേദപ്രകടനത്തിന് തയ്യാറായിരിക്കുന്നത്. ഇതിനിടെ മുൻകൂർ ജാമ്യംതേടി
മൻസൂർ ഹർജി നൽകിയിരുന്നെങ്കിലും, ജാമ്യം ലഭിക്കാനിടയില്ലെന്ന് അഭിഭാഷകർ പറഞ്ഞതോടെ അത് പിൻവലിച്ചിരുന്നു. വാദം കേൾക്കുന്നതിനുമുമ്പ് ഹർജി പിൻവലിച്ച മൻസൂറിന്റെ നടപടി കോടതിയുടെ വിമർശനത്തിനും ഇടയാക്കി.
തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു മൻസൂർ അലിക്കാൻ പറഞ്ഞിരുന്നത്. തൃഷയ്‌ക്കൊപ്പം ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശയുണ്ടെന്നും മൻസൂർ പറയുകയുണ്ടായി. ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും എടുത്തിടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’. മൻസൂറിന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് തൃഷയും തുടർന്ന് രംഗത്തെത്തുകയായിരുന്നു.
നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി തുടങ്ങിയവരും തൃഷയ്ക്ക് പിന്തുണയുമായെത്തി. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുക്കു കയും ഉണ്ടായി.
അതേസമയം, ഈ സംഭവത്തോടെ മൻസൂർ അലിഖാനെ തമിഴ് സിനിമ രംഗത്തെ നായിക നടിമാർ ഒന്നടങ്കം ഭയപ്പാടോടെയാണ് കാണുന്നത്. അത് കൊണ്ട് തന്നെ അവർ അഭിനയിക്കുന്ന സിനിമകളിൽ വില്ലൻ കഥാപാത്രത്തിനുള്ള സാധ്യതകളാണ് അമൻസൂറിന് അസ്തമിച്ചിരിക്കുന്നത്. തൃഷക്കെതിരെയുള്ള പരാമർശം പുതിയ അവസരങ്ങൾ നടന് ഇല്ലാതാക്കുന്നതായാണ് ചെന്നൈയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.