പാലാ . ഹെലന് ഒന്നും സംഭവിക്കരുതെന്ന ഭരണങ്ങാനത്തിന്റെ പ്രാർഥനകളെല്ലാം വിഫലമായി. കണ്ണിമക്കാതെയുള്ള ആ നാടിന്റെ കാത്തിരിപ്പും വിഫലം. കോട്ടയം ഭരണങ്ങാനത്ത് സ്കൂൾ വിട്ടു വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി കൈത്തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട 13കാരിയുടെ മൃതദേഹം 25 കിലോമീറ്ററോളം അകലെ നിന്ന് കണ്ടെത്തിയതോടെ ഭരണങ്ങാനെത്തെങ്ങും വിതുമ്പലുകൾ മാത്രമായി.
പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകൾ ഹെലൻ അലക്സിന്റെ (13) മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്നും 25 കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തുടർന്ന് മാറ്റി.
ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ചയുമായി മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് പേരൂർ ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തുന്നത്. ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്കു സമീപം വെച്ചായിരുന്നു ബുധനാഴ്ച വൈകിട്ട് 5നു ഹെലൻ അപകടത്തിൽ പെടുന്നത്. സ്കൂൾ വിട്ടുവരുന്ന വഴി രണ്ടു കുട്ടികളാണ് ഒഴുക്കിൽപ്പെടുന്നത്. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയെ അപ്പോൾത്തന്നെ രക്ഷപ്പെടുത്താനായി. അപ്പോഴേക്കും ഹെലനെ ഒഴുക്കിൽപ്പെട്ടു കാണാതായി. ഹെലൻ ഭരണങ്ങാനം എസ്എച്ച് ഗേൾസ് ഹൈസ്കൂളിലെ 8-ാം ക്ലാസ് വിദ്യാർഥിനിയാണ്.
കനത്ത മഴയെ തുടർന്ന് റോഡിലേക്ക് കവിഞ്ഞൊഴുകിയ തോട്ടിലേക്കാണ് കുട്ടികൾ വീഴുന്നത്. ഹെലനും നിവേദ്യയും ഓട്ടോയിലാണു സ്കൂളിൽനിന്നു വന്നിറങ്ങുന്നത്. നടന്നുപോകു ന്നതിനിടെ ചിറ്റാനപ്പാറ – അയ്യമ്പാറ റോഡിൽനിന്ന് ഇരുവരും കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീഴുകയാണ് ഉണ്ടായത്. ഇതിനിടെ ഈ വഴി കടന്നുപോയ കൊച്ചിടപ്പാടി പൈകട ആതുരാലയത്തിലെ വാൻ ഡ്രൈവർ മൂന്നാനി കളരിയാംമാക്കൽ ബിജു ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചു. നിവേദ്യയെ രക്ഷപ്പെടുത്തിയെങ്കിലും ഹെലൻ ഒഴുക്കിൽപെടുകയാണ് ഉണ്ടായത്.