100 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിൽ (പോൺസി സ്കീം) കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)യുടെ സമൻസ്. തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പങ്കാളിത്ത സ്ഥാപനമായ പ്രണവ് ജ്വല്ലേഴ്‌സുമായി ബന്ധപ്പെട്ട വസ്തുവകകളിൽ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയെ തുടർന്നാണ് സമൻസ് നൽകിയിട്ടുള്ളത്. പ്രണവ് ജ്വല്ലേഴ്‌സ് ആവിഷ്‌കരിച്ച വ്യാജ സ്വർണ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് പ്രകാശ് രാജിനുള്ള സമൻസ് എന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം നവംബർ 20 നാണ് പ്രണവ് ജ്വല്ലറിയിൽ ഏജൻസി പരിശോധന നടത്തിയിരുന്നത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) സമർപ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തി ലായിരുന്നു പരിശോധന. 58 കാരനായ നടൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. ഡിസംബർ അഞ്ചിന് ചെന്നൈയിൽ ഹാജരാകാനാണ് നിർദേശം.
റെയ്ഡിൽ വിവിധ കുറ്റകരമായ രേഖകളും 23.70 ലക്ഷം രൂപയുടെ കണക്കിൽ പെടാത്ത പണവും 11.60 കിലോഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങളും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആരോപണങ്ങളെ തുടർന്ന് പ്രണവ് ജ്വല്ലേഴ്‌സ് നടത്തുന്ന പോൺസി സ്കീം ഇഡി പരിശോധിക്കുകയായിരുന്നു. ഇഒഡബ്ല്യു പ്രകാരം, ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്ത്, പ്രണവ് ജ്വല്ലേഴ്‌സ് ഒരു സ്വർണ്ണ നിക്ഷേപ പദ്ധതിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് 100 കോടി രൂപ സമാഹരിച്ചു. എന്നാൽ ജ്വല്ലറി ജനങ്ങൾക്ക് കൊടുത്ത വാക്കുപാ ലിക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് പരാതികൾ ഉണ്ടാവുകയാ യിരുന്നു.