പിണറായി മന്ത്രി സഭ സ്വകാര്യ ബാർ ഹോട്ടലില്‍ യോഗം ചേര്‍ന്ന സംഭവം നവകേരള സദസ്സുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. ബാര്‍ അറ്റാച്ച്ഡ് ഹോട്ടലില്‍ മന്ത്രിസഭയോഗം ചേര്‍ന്നിരിക്കുകയാണ് പിണറായി വിജയന്‍. ഇതോടെ നവകേരള സദസ്സിനിടയില്‍ നടന്ന മന്ത്രിസഭ യോഗം വിവാദത്തിലും ചരിത്രത്തിലും ഇടംപിടിച്ചിരിക്കുകയാണ്. തലശേരി കൊടുവള്ളിയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടല്‍ ആയ പേള്‍വ്യൂ റസിഡന്‍സിയിലാണ് മന്ത്രിസഭ യോഗം ചേര്‍ന്നത്.
കണ്ണൂരിലും തലശ്ശേരിയിലും സര്‍ക്കാര്‍ റസ്റ്റ് ഹൗസും മറ്റ് ആധുനിക സൗകര്യങ്ങളുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്ളപ്പോള്‍ ഇങ്ങനൊരു സ്വകാര്യ ബാര്‍ ഹോട്ടലില്‍ മന്ത്രിസഭാ യോഗം കൂടിയതിനെ ക്കുറിച്ചാണ് ചോദ്യങ്ങള്‍ ഉയരുന്നത്. തലശ്ശേരി കൊടുവള്ളിയില്‍ ദേശിയ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലിലാണ് ബുധനാഴ്ച്ച രാവിലെ മന്ത്രിസഭ യോഗം നടക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭ യോഗം തലശ്ശേരിയില്‍ ചേരുന്നുവെന്ന് കൊട്ടിഘോഷിച്ച് കൊണ്ടാണ് മന്ത്രിസഭ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ നടന്നത്. രാവിലെ ഒന്‍പതു മണിയോട് കൂടി ആരംഭിച്ച മന്ത്രിസഭാ യോഗത്തില്‍ കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ കംപ്രസ് ബയോഗ്യാസ് പ്ലാന്റിന് അംഗീകാരം നല്‍കിയതാണ് പ്രധാന തീരുമാനം.
സാമ്പത്തിക ധൂര്‍ത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് നവകേരള സദസ്സുമായി മന്ത്രിസഭയൊന്നാകെ കേരളമാകെ സഞ്ചരിക്കുന്നത്. ഇതിനുള്ള ചെലവ് എവിടെ നിന്നാണെന്ന് സര്‍ക്കാര്‍ പറയില്ലെന്നും ആവശ്യമുള്ളവര്‍ കണ്ടുപിടിച്ചോളൂ എന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. അതിനുശേഷം ഇങ്ങനെ പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളില്‍ മന്ത്രിസഭാ യോഗം കൂടിയതിന്റെ ചെലവ് ആര് വഹിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കാന്‍ സാധ്യതയില്ല.
ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭ യോഗം സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്തെത്തി. തുടര്‍ച്ചയായി അഞ്ചാഴ്ച, അഞ്ച് ജില്ലകളിലായി, ഇത്തരത്തില്‍ യോഗങ്ങള്‍ ചേരും. തലശ്ശേരി (നവംബര്‍ 22), മലപ്പുറത്തെ വള്ളിക്കുന്ന് (നവംബര്‍ 28), തൃശൂര്‍ (ഡിസംബര്‍ 6), പീരുമേട് (ഡിസംബര്‍ 12), കൊല്ലം (ഡിസംബര്‍ 20) എന്നിവിടങ്ങളിലാണ് മന്ത്രിസഭാ യോഗം. ഇടത് സര്‍ക്കാരിന്റെ ഏഴു വര്‍ഷത്തെ നേട്ടങ്ങള്‍ അടിവരയിടുന്നതിനും, പരാതി പരിഹാരത്തിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളില്‍ പര്യടനം നടത്തുന്ന സാഹചര്യത്തിലാണ് ഈ വേദികളില്‍ മന്ത്രിസഭകള്‍ നടക്കുക.
നവകേരളസദസ്സ് സംഘടിപ്പിക്കുന്നതിനുള്ള ചെലവിലേക്കായി തദ്ദേശസ്ഥാപനങ്ങൾ തുക അനുവദിക്കാനുള്ള സർക്കാർ ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി യുഡിഎഫ് ഭരണസമിതികൾ. ഉത്തരവു പ്രകാരം തനതുഫണ്ടിൽ നിന്ന് പണം നൽകിയാൽ സെക്രട്ടറിമാർക്കെതിരേ കോടതിയെ സമീപിക്കാൻ യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ തീരുമാനിച്ചതോ ടെയാണ് നിയമനടപടികൾക്ക് സാഹചര്യമൊരുങ്ങുന്നത്. പഞ്ചായത്തീരാജ് നിയമത്തെ മറികടന്നുള്ള ഉത്തരവിനെയും കോടതിയിൽ ചോദ്യംചെയ്യാനാണ് യു.ഡി.എഫ് ഭരണസമിതികളുടെ തീരുമാനം.
സർക്കാർ ഉത്തരവു പ്രകാരം ഗ്രാമപ്പഞ്ചായത്ത്- 50,000 വരെ, മുൻസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്- ഒരു ലക്ഷം, കോർപ്പറേഷൻ- രണ്ടു ലക്ഷം, ജില്ലാപഞ്ചായത്ത്- മൂന്നു ലക്ഷം എന്നിങ്ങനെയാണ് നൽകേണ്ട തുക. സർക്കാർ തലത്തിലുള്ള സമ്മർദവും സെക്രട്ടറിമാർക്കുണ്ട്. ഇങ്ങനെ ഫണ്ട് അനുവദിക്കുന്ന സെക്രട്ടറിമാർക്കെതിരേയാണ് യു.ഡി.എഫ്. ഭരണസമിതികൾ കോടതിയെ സമീപിക്കുന്നത്. ഇരുഭാഗത്തെയും സമ്മർദം കാരണം സെക്രട്ടറിമാരും ത്രിശങ്കുവിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ട് ഉത്തരവിലൂടെ ഈടാക്കാൻ സർക്കാരിന് അധികാരമില്ലെന്ന വാദമാണ് യു.ഡി.എഫ്. സമിതികളുടേത്.
കോഴിക്കോട് ജില്ലയിലെ തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയാണ് നിയമനടപടി സ്വീകരിക്കാൻ ആദ്യം തീരുമാനിച്ചവയിലൊന്ന്. ഇതിന്റെ ചുവടുപിടിച്ച് യു.ഡി.എഫ്. സാരഥ്യത്തിലുള്ള മറ്റു തദ്ദേശസ്ഥാപനങ്ങളും സമാനമായ തീരുമാനമെടുത്തുകൊണ്ടിരിക്കുകയാണ്. നവകേരളസദസ്സിന് സർക്കാർ ആവശ്യപ്പെട്ട തുക നൽകേണ്ടതില്ലെന്ന് യു.ഡി.എഫ്. സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. ഇതു പ്രകാരമാണ് പഞ്ചായത്ത് ഭരണസമിതികൾ യോഗം ചേർന്ന് തുക നൽകേണ്ടെന്ന് തീരുമാനിക്കുന്നത്.
സർക്കാർ ഉത്തരവു പ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റിനും സെക്രട്ടറിക്കും തുക അനുവദിക്കാൻ അനുമതിയുണ്ട്. ഇത് പഞ്ചായത്തീരാജ് നിയമത്തിനു വിരുദ്ധമാണ്. ഭരണസമിതി ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല മാത്രമാണ് ചട്ടപ്രകാരം സെക്രട്ടറിക്കു ള്ളത്. ഇതിനുപകരം ഭരണസമിതിയെ മറികടന്ന് ഫണ്ട് അനുവദിക്കാ നാണ് ഉത്തരവ് അവസരം നൽകുന്നത്.