നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിൽ നിന്ന് ക്യാമറ കൈകാര്യം ചെയ്തിരുന്ന പ്രമുഖ ഛായഗ്രാഹകന്‍ വേണുവിനെ ഒഴിവാക്കി. പണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒരു മാസം പിന്നിടുമ്പോഴാണിത്. തൃശ്ശൂരില്‍ ഒരു മാസമായി ഷൂട്ടിങ് നടന്നു വരുകയായിരുന്നു. വേണുവിനെ മാറ്റി ‘ഇരട്ട’ എന്ന ചിത്രത്തിന്‍റെ ക്യാമറമാന്‍ വിജയിയെ ക്യാമറമാനാക്കിയാതായിട്ടാണ് റിപ്പോർട്ട്. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരോട് മോശമായി പെരുമാറിയ സംഭവമാണ് വേണുവിനെ മാറ്റാന്‍ കാരണമായിരിക്കുന്നത്. അതേസമയം, വേണുവിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം മാറിയതാണെന്നും ജോജു ജോർജ് ഒരു ഓൺലൈനോട് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ പൊലീസ് ട്രെയിനിംഗ് കോളേജിലെ ചിത്രീകരണത്തിനിടെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ജോജുവുമായി വേണു വഴക്കുണ്ടാകുകയും, ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങിഎന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തുടര്‍ന്നാണ് വേണുവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ജോജു തീരുമാനിക്കുന്നത്. തനിക്ക് മാത്രമല്ല, മറ്റുള്ളവർക്ക് കൂടി പ്രശ്‌നം സൃഷ്ടിക്കുന്നതുകൊണ്ടാണ് വേണുവിനെ മാറ്റേണ്ടി വന്നതെന്നാണ് ജോജു പറഞ്ഞിരിക്കുന്നത്.
എന്നാൽ, തൃശ്ശൂരില്‍ ഹോട്ടലില്‍ താമസിക്കുന്ന തന്നെ ചില ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായി വേണു പൊലീസില്‍ പരാതി നല്‍കുകയുണ്ടായി. വെള്ളിയാഴ്ച തൃശ്ശൂര്‍ ഈസ്റ്റ് പൊലീസിലാണ് വേണു പരാതി നല്‍കുന്നത്. തൃശ്ശൂര്‍ വിട്ടില്ലെങ്കില്‍ വിവരം അറിയുമെന്ന ഭീഷണി ഉണ്ടായെന്നും വേണു പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പൊലീസ് ഫോണ്‍ കോളുകള്‍ അടക്കം പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 25നാണ് ആരംഭിച്ചത്. ‘പണി’യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെ സിനിമയിൽ ഉണ്ട്. ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.