മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. തൃക്കാക്കര പൊലീസാണ് ഷാജൻ സ്‌കറിയയെ അറസ്റ്റു ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. തൃക്കാക്കര പൊലീസ് രജ്സ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.
ഈ കേസിൽ ഇന്ന് ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ പരിഗണിക്കവേയാണ് നാടകീയമായി തൃക്കാക്കര പൊലീസ് നിലമ്പൂർ പൊലീസ് സ്‌റ്റേഷനിൽ എത്തി അറസ്റ്റു ചെയ്തത്. നേരത്തെ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് ചുമത്തി നിലമ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ ഷാജന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ ഷാജൻ സ്‌കറിയക്കെതിരെ നിരന്തര വേട്ടയാടൽ ആരംഭിച്ചിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമായി ഷാജനെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ എഫ്‌ഐആറുകളിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്ന് കണ്ട് കോടതി പല കേസിലും ഷാജനെ അറസ്റ്റു ചെയ്യരുതെന്ന നിർദ്ദേശം നൽകിയിരുന്നു.
ഇപ്പോൾ ഷാജനെതിരെ നിരന്തര കേസുകൾ എടുക്കുന്നത് ഭരണകൂട ഒത്താശയോടെയാണ്. മറുനാടൻ പൂട്ടിക്കുമെന്ന് ശപഥം ചെയ്തു കൊണ്ടാണ് അൻവറും കൂട്ടരും രംഗത്തുവന്നിരിരുന്നത്. ഇതിന്റെ തുടർച്ചയാണ് തൃക്കാക്കരയിലെ കള്ളക്കേസും. ബിഎസ്എൻഎലിന്റെ വ്യാജ ടെലഫോൺ ബിൽ നിർമ്മിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയെന്നാണ് ആക്ഷേപത്തിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
കമ്പനി ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു വ്യാജരേഖ നിർമ്മാണം. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിക്കൽ ഉൾപ്പടെ ജാമ്യമില്ലാക്കുറ്റം ആണ് ഷാജൻ സ്‌കറിയയ്ക്ക് എതിരെ ചുമത്തിയത്. മുഖ്യമന്ത്രിയുടെ പോർട്ടലിൽ ലഭിച്ച പരാതി അനുസരിച്ചാണ് തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്നും തന്നെ സർക്കാർ ഗൂഢാലോചനയും വ്യക്തമാകും.
ഇത് കൂടാതെ അതിനിടെ ഷാജൻ സ്‌കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി വി അൻവർ എംഎൽഎ ഡിജിപിക്ക് പരാതി നൽകിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് എന്നാരോപിച്ചായിരുന്നു പരാതി. ഈ പരാതിയിൽ പൊലീസ് അതിവേഗം എഫ്‌ഐആർ ഇട്ടിരുന്നു.
മുൻപ് ശ്രീനിജന്റെ കേസിൽ മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായി ഷാജൻ സ്‌കറിയയെ പൂട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല . അദ്ദേഹത്തിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞരുന്നു . ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്.
ഷാജൻ സ്കറിയ നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാകാം, എന്നാൽ എസ്.സി. എസ്.ടി. നിയമപ്രകാരം കേസെടുക്കാനുള്ള പരാമർശം അല്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ഷാജൻ സ്കറിയ നടത്തിയ പരാമർശങ്ങളുടെ തർജ്ജമ താൻ വായിച്ചുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡ് പ്രതികരിച്ചു.