സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവർക്ക് മരുന്ന് കൊടുക്കണന്ന മരുമോൻ മന്ത്രിയുടെ വാക്കുകൾ അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതിൽ നിന്നുണ്ടായതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീണാ വിജയനെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മരുന്ന് കൊടുക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. ഇതിനാണ് പുതുപ്പള്ളിയിൽ വിഡി സതീശൻ മറുപടി നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് മന്ത്രിയാണെന്നും സതീശൻ ആരോപിച്ചു.
സതീശന്റെ വാക്കുകൾ ഇങ്ങനെ ..
അഹങ്കാരം കൊണ്ടാണ് ആരോപണം ഉന്നയിച്ചവർക്ക് മരുന്ന് കൊടുക്കണമെന്ന് പറയാനുള്ള ധൈര്യം ഒരു മന്ത്രിക്ക് കിട്ടിയത്. മറ്റു മന്ത്രിമാർക്കുള്ളതിനേക്കാൾ അമിതാധികാരം പൊതുമരാമത്ത് മന്ത്രി കൈയാളുകയാണ്. ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നേതാവ് പൊതുമരാമത്ത് മന്ത്രിയാണ്. ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് മന്ത്രിക്ക് കൈമാറിയോയെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് സതീശൻ പറഞ്ഞു..
അഴിമതിക്കാരനായ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്നതിനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഗുരുതരമായ ആറ് അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഈ ആറ് അഴിമതികൾക്ക് പിന്നിലും മുഖ്യമന്ത്രിയുണ്ടെന്നത് തെളിവുകൾ സഹിതം ഉന്നയിച്ചിട്ടും മറുപടി പറയാൻ തായറല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിനെതിരായ അഴിമതികൾ പ്രചരണത്തിൽ നിറയ്ക്കുമെന്ന സൂചനയാണ് സതീശൻ നൽകുന്നത്. അതിശക്തമായ വിമർശനമാണ് സതീശൻ മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത്. മുമ്പൊരിക്കലും ഇത്തരം കടന്നാക്രമണം പ്രതിപക്ഷ നേതാവ് നടത്തിയിട്ടില്ല.
പ്രതിപക്ഷം എന്ത് ചെയ്തെന്ന് ചോദിച്ചാൽ മുഖ്യമന്ത്രിയുടെ വായടപ്പിക്കാൻ കഴിഞ്ഞു എന്നതാണ് മറുപടി. മുഖ്യമന്ത്രിയുടെ വാ അടപ്പിച്ച ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. മുഖ്യമന്ത്രി മാധ്യമങ്ങളെയും ജനങ്ങളെയും കാണാൻ ഭയപ്പെടുകയാണ്. മുന്നിലിരിക്കുന്ന കുട്ടിസഖാക്കൾക്ക് എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിക്കാൻ അറിയില്ലെന്ന ബോധ്യമുള്ളതുകൊണ്ട് പാർട്ടി സമ്മേളനങ്ങളിൽ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മാധ്യമങ്ങളെ ഭയപ്പെട്ട് പേടിച്ച് വിറച്ച് നൽകുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന പട്ടം ഞങ്ങൾ പിണറായി വിജയന് നൽകുകയാണ്- എന്നും സതീശൻ കൂട്ടിച്ചേർത്തു.
ജീവിതകാലം മുഴുവൻ ഉമ്മൻ ചാണ്ടിയെ വേട്ടയാടിവർ അദ്ദേഹത്തെ ഓർമ്മകളെ പോലും ഭയപ്പെടുന്നു. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ അവർ ജീവിച്ചിരിക്കാത്ത ഉമ്മൻ ചാണ്ടിയെ ഭയക്കുന്നു. അതുകൊണ്ടാണ് മരിച്ച ശേഷവും സിപിഎം നേതാക്കൾ വീണ്ടും അദ്ദേഹത്തെ വേട്ടയാടാൻ ശ്രമിക്കുകയാണ്. കോട്ടയത്തെ നേതാക്കളെ ഇറക്കി ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയതു പോലെ അദ്ദേഹത്തെ വീണ്ടും വേട്ടയാടനൊരു ശ്രമം സിപിഎം നടത്തി. പക്ഷെ ജനങ്ങളുടെ ഹൃദയവികാരം തിരിച്ചറിയുന്നതിൽ സിപിഎം നേതാക്കൾ പരാജയപ്പെട്ടു. അത് തിരിച്ചറിഞ്ഞപ്പോൾ ജില്ലാ നേതാക്കളെ കളത്തിലിറക്കിയ സംസ്ഥാനത്തെ ബുദ്ധിരാക്ഷസന്മാരായ നേതാക്കൾക്ക് ഞങ്ങൾ ഇനി അത് പറയില്ലെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകേണ്ടി വന്നു.
ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ നിലനിർത്തിക്കൊണ്ടു തന്നെയാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആർക്കും മായ്ച്ച് കളയാൻ കഴിയാത്ത ഓർമ്മകൾ തന്നെയാണ് അദ്ദേഹം. ആ ഓർമ്മകൾ നിലനിർത്തുന്നതിനൊപ്പം വർഗീയതയ്ക്കും ഫാസിസത്തിനും അഴിമതിക്കും ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയ ഇരു സർക്കാരുകൾക്കും എതിരായ പോരാട്ടം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് എന്നും സതീശൻ കൂട്ടിച്ചേർത്തു.