പിണറായി വിജയൻറെ പുന്നാര മരുമോനെതിരെ വീണ്ടും ആരോപണങ്ങൾ ശക്തമാകുന്നു .
പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിന് പിന്നാലെ ഇപ്പോഴിതാ പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി ജി സുധാകരനും രംഗത്തെത്തിയിരിക്കുകയാണ് . വികസനകാര്യത്തിൽ പ്രചാരണം നടത്തുന്നവർ അടിസ്ഥാന വികസനം മനസ്സിലാക്കണമെന് സുധാകരൻ പറഞ്ഞു . ആലപ്പുഴയിൽ മാത്രം കഴിഞ്ഞ സർക്കാർ നിർമ്മിച്ചത് എട്ട് പാലങ്ങളാണ്. എന്നാൽ നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ സർക്കാരാണ് ഇതെല്ലാം നൽകിയതെന്ന ഒരു ചെറുസൂചന പോലും കാണുന്നില്ലെന്നും ജി സുധാകരൻ കുറിച്ചു. വികസന പ്രചാരണം നടത്തുന്നവർ ചരിത്ര വസ്തുത ഓർക്കണമെന്നും ജി സുധാകരൻ വിമർശിച്ചു. സമാനമായ വിമർശനമാണ് ഗണേശ് കുമാറും ഉയർത്തിയത്.
ഓരോ സർക്കാരും ചെയ്യുന്നതിനെ കാണാതിരിക്കുന്നത് ശരിയായ രീതിയല്ല. ഇപ്പോഴത്തേത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും മാറി മാറി വരുന്ന ഓരോ ഗവൺമെന്റും ചെയ്യുന്നത് ഓർമ്മിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ലെന്നും ജി സുധാകരൻ പറഞ്ഞു. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് നിർമ്മിച്ചതും ഫണ്ട് അനുവദിച്ചതുമായ പാലങ്ങളുടേയും റോഡുകളുടേയും പേരുകൾ പ്രത്യേകം പരാമർശിച്ചായിരുന്നു ഫേസ്‌ബുക്ക് കുറിപ്പ്. പത്തനാപുരത്തെ റോഡ് പണിയുടെ ക്രെഡിറ്റ് സുധാകരന് നൽകാത്തിതിനെയാണ് ഗണേശ് വിമർശിച്ചത്. പോസ്റ്ററുകളിൽ സുധാകര ചിത്രം വയ്ക്കാത്തതിനേയും വിമർശിച്ചു. മന്ത്രി റിയാസിന്റേതല്ല സുധാകരന്റേതാണ് വേണ്ടതെന്ന് നിർദ്ദേശമാണ് ഗണേശ് കുമാർ മുമ്പോട്ട് വച്ചത്.
ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം ഉടൻ നടക്കാനിരിക്കെയാണ് സുധാകരൻ നേരിട്ട് വിമർശനവുമായി വന്നത്. കൊമ്മാടി ശവകോട്ട പാലങ്ങളുടെ നിർമ്മാണം താൻ മന്ത്രി ആയിരിക്കെയാണ് തുടങ്ങി വെച്ചത്. താൻ മന്ത്രി ആയിരിക്കെ 500 പാലങ്ങളുടെ നിർമ്മാണം നടത്തി. എന്നാൽ അതെ കുറിച്ച് എവിടെയും പറയുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങളെ മറക്കുന്നത് ശരിയായ നടപടി അല്ലെന്നും സുധാകരൻ പറയുന്നു.
ഉത്ഘാടനമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ എവിടെയും സുധാകരന്റെ പേരോ പടമോയില്ല. 24 ന് റിയാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ ഫ്‌ളക്‌സ് ബോർഡിൽ സുധാകരന്റെ പടമില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ, ആരിഫ്, ചിത്തരഞ്ജൻ, റിയാസ് എന്നിവരുടെ ചിത്രങ്ങളുണ്ട്.
ജി സുധാകരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങൾ പുനർ നിർമ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങൾക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാൻ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങൾ നിർമ്മിക്കാൻ തുടങ്ങിയത്.
2016-വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്‌കരമായിരുന്നു. ആദ്യം കുഴികൾ നികത്തി ടൈലിട്ട് പാലങ്ങൾ യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്. കഴിഞ്ഞ സർക്കാരിൽ ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഈ സർക്കാർ വന്ന് 2021 ൽ തന്നെ പാലം പൂർത്തിയാക്കേണ്ടത് ആയിരുന്നു, എന്നാൽ സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാൽ നിർമ്മാണം നീണ്ടു പോയി. ഇപ്പോൾ പൂർത്തിയായത് ഏറെ ആശ്വാസകരമാണ്.
ഈ രണ്ടു പാലങ്ങൾ അടക്കം 8 പാലങ്ങൾ ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ ഗവൺമെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ ചെയ്ത് പണം അനുവദിച്ചത്. ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്‌റു ട്രോഫി, പള്ളാത്തുരുത്തി – കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാൽപ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയിൽ മൊത്തം 70ൽപ്പരം പാലങ്ങളുമാണ് ഡിസൈൻ ചെയ്തത്.
ഇതുപോലെ കേരളത്തിൽ മൊത്തം 500 പാലങ്ങളാണ് നിർമ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകൾ ഓർക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകൾ പോലും കഴിഞ്ഞ ഗവൺമെന്റ് ആലപ്പുഴയിൽ കൊണ്ടുവന്നു. ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താൻ. ഇന്നത്തെ ജനപ്രതിനിധികൾക്ക് ഇത് എത്രമാത്രം സഹായമാണ്.
എന്നാൽ നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ ഗവൺമെന്റ് ഇതെല്ലാം നൽകിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവൺമെന്റും ചെയ്യുന്നത് ഓർമിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ല.