രാഷ്ട്രീയ വിമർശകൻ കെ എം ഷാജഹാന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഎം നടത്തിയ പ്രചാരണം ഭരണപക്ഷത്തിന്റെ അസഹിഷ്ണുതയെ സൂചിപ്പിക്കുന്നതാണ്. ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ ചിത്രത്തിന് ചുവന്ന പൂമാലയിട്ട് ആദരാഞ്ജലികൾ എന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. സിപിഎം സൈബർ ഇടങ്ങളിൽ ഈ പോസ്റ്റ് ഏറെ പ്രചരിച്ചിരുന്നു
സിപിഎമ്മിന്റെ വിമർശകനായ കെഎം ഷാജഹാൻ ജീവിച്ചിരിക്കവേയാണ് അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് ചുവന്ന മാലയിട്ട് ആദരാഞ്ജലികൾ അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതീരെ നിരന്തരം വിമർശന ശരങ്ങൾ ഉന്നയിക്കുന്ന ഷാജഹാന് സിപിഎമ്മിന്റെ കണ്ണിലെ കരടാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സിപിഎമ്മിന്റെ രാഷ്ട്രീയ ദുഷ്ചെയ്തികൾക്കെതിരെ നിരന്തരം അദ്ദേഹം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ഇതിന് പ്രതികാരമായിട്ടാണ് ഇത്തരത്തിൽ ഒരു ഫോട്ടോ പ്രചരിപ്പിക്കൽ എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ.എം.ഷാജഹാൻ. എല്ലാത്തരം അഴിമതികള്‍ക്കുമെതിരേ വിമര്ശനമുയർത്തുന്ന ആളാണ് അദ്ദേഹം .
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ, പ്രത്യേകിച്ച് പാര്‍ട്ടിയിലെ പിണറായി പക്ഷത്തിന്റെ വിമര്‍ശകനാണ് അദ്ദേഹം. അങ്ങനെയുള്ള ഷാജഹാനെതിരെ ഇത്തരത്തിലൊരു പോസ്റ്റ് പ്രചരിപ്പിക്കത്തക്ക തരത്തിൽ സൈബർ സഖാക്കളെ ചൊടിപ്പിച്ചു ചേതോവികാരം എന്താണെന്ന് കൂടി നമുക്ക് നോക്കാം . അതായത് ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര ഉണ്ടാക്കിയ തരംഗങ്ങളുടെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയെയും പിണറായിയേയും താരതമ്യം ചെയ്തുകൊണ്ട് ഷാജഹാൻ നടത്തിയ ഒരു പരാമർശമാണ് ഇത്തരത്തിലൊരു പ്രതികാര നടപടിയിലേക്ക് സിപിഎമ്മിനെ നയിച്ചത്. ജനം ടി വി യിൽ ഷാജഹാൻ പങ്കെടുത്ത ഒരു സംവാദത്തിനിടെ ഉമ്മൻ ചാണ്ടിയുടെ സ്ഥാനത്ത് പിണറായി വിജയാണെന്ന്കിൽ ആ വിലാപയാത്രയിൽ എത്ര പേരുണ്ടാകുമെന്ന തരത്തിലാണ് പാണ്ഡ്യാല ഷാജിയും ഷാജഹാനും ഉന്നയിച്ച ചോദ്യം. ഇതോടെ ജീവിച്ചിരിക്കുന്ന മുഖ്യന്റെ മരണത്തെക്കുറിച്ചു പറഞ്ഞു എന്നാരോപിച്ച് സൈബർ കാളികൂളി സംഘം ഇളകുകയായിരുന്നു