കഥയും പാട്ടും കളിചിരികളുമായി കുഞ്ഞു പ്രതികാരത്തിന്റെ കൂരമ്പുകൾ വാക്കുകളിൽ ഒളിപ്പിച്ചു ടോമിൻ തച്ചങ്കരി ഐ പി എസ്സിന് പടിയിറക്കം. പൊലീസ് സേനയെ പുകഴ്‌ത്തി, തന്നെ മാറ്റി നിർത്തിയവർക്ക് ‘കർണ്ണനിലൂടെ’ മറുപടി പറഞ്ഞ് ടോമിൻ തച്ചങ്കേരി ഐപിഎസ്. സർവ്വീസിൽ നിന്ന് വിരമിക്കുമ്പോൾ തന്റെ പ്രസംഗത്തിലൂടെ പലതും പറയാതെ പറയുകയാണ് തച്ചങ്കരി. താനും കേരളാ പൊലീസിലെ ‘കർണ്ണനാണെന്ന്’ പറഞ്ഞ തച്ചങ്കരി മഹാഭാരത്തിൽ കർണ്ണന് കിട്ടിയ അവഗണന കേരളാ പൊലീസിൽ തനിക്ക് കിട്ടിയെന്ന് പറഞ്ഞു. അർജ്ജുനനേയും മറികടന്ന കർണ്ണന്റെ അസ്ത്രവിദ്യാ പാടവം അടക്കം പറഞ്ഞുകൊണ്ടായിരുന്നു തന്റെ അവസ്ഥ അദ്ദേഹം വിശദീകരിച്ചത്.
കേരളത്തിലെ മുതിർന്ന ഐപിഎസുകാരനായിരുന്നു തച്ചങ്കരി. പക്ഷേ കേരളാ പൊലീസിന്റെ മേധാവിയായി തച്ചങ്കരി മാറിയില്ല. ഇതിന് പിന്നിൽ ചിലരുടെ ഇടപെടലുണ്ടെന്ന് പറയാതെ പറയുകയായിരുന്നു തച്ചങ്കരി. വിരമിക്കൽ ഗാനവും പാടിയാണ് തച്ചങ്കരി പടിയിറങ്ങുന്നത്. പ്രസംഗത്തിന് ശേഷം വിരമിക്കൽ ഗാനവും വേദിയിൽ തച്ചങ്കരി ചൊല്ലി. സ്വന്തം വരികൾക്ക് തച്ചങ്കരി തന്നെയാണ് സംഗീതം നൽകിയത്. ഏറെ വികാരപരമായിട്ടായിരുന്നു തച്ചങ്കരി പ്രസംഗത്തെ സമീപിച്ചത്. എഴുതി തയ്യാറാക്കി കൊണ്ടു വന്ന പ്രസംഗമാണ് അവതരിപ്പിച്ചത്.
തച്ചങ്കരിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ …
‘യദി ഹാസ്തി തദന്യത്ര, യന്നേഹാസ്തി ന കുത്രചിൽ ‘ അതായത് ഇവിടെയുള്ളത് മറ്റു പലയിടത്തും ഉണ്ടായിരിക്കും, എന്നാൽ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കില്ല – കേരള പൊലീസിന്റെ സവിശേഷ ചരിത്രവും ഇതുപോലെയാണ്. കേരളാ പൊലീസ് കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങൾ ഒട്ടനവധിയാണ്. അതു പലയിടത്തും പല ദേശങ്ങളിലുമുള്ള പൊലീസിംഗിൽ നിങ്ങൾക്ക് കാണാൻ കഴിയും. അതുപോലെ കേരളാ പൊലീസ് കൈ വച്ചില്ലെങ്കിൽ അത് മറ്റ് ഒരിടത്തും കാണാൻ കഴിയില്ല. അനവധി ആകർഷക സംഭവ വികാസങ്ങളുടെ രംഗവേദിയാണ് നമ്മുടെ സേന..
മഹാഭാരതത്തിൽ സൂര്യോജല തേജസോടെ തിളങ്ങി നിൽക്കുന്ന കർണനാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചിട്ടുള്ള കഥാപാത്രം. തനിക്ക് അർഹമായ ഒന്നും അനുഭവിക്കാനിടയാകാഞ്ഞതിന്റെ നഷ്ടബോധം, അയോഗ്യരും അനർഹരിൽ നിന്നും പോലും കേൾക്കേണ്ടി വന്ന അപമാനം, മഹാന്മാരെന്നു കരുതിയവരിൽ നിന്നു പോലും അനുഭവിക്കേണ്ടി മാറ്റി നിർത്തൽ, അങ്ങനെ എന്തെല്ലാം…… പക്ഷേ ഒരു പ്രലോഭനത്തിനും മുന്നിലും തളരാതെ, തന്റേതായ ശരികളിലൂടെ അദ്ദേഹം കടന്നു പോയി. അതൊരു അനശ്വര ചരിത്രമാണ്. രാജകുമാരാനായിട്ടും അംഗരാജ പദവി ദാനമായി നൽകേണ്ടി വന്നു. സൂര്യപുത്രനെ സൂത പുത്രനായി കാണാനായിരുന്നു ഏവർക്കും താൽപ്പര്യം.. അസ്ത്രമേൽക്കാത്ത തൊലി എനിക്കില്ല. വേദന അനുഭവിക്കാത്ത ഹൃദയവും എനിക്കില്ല.
ഞാനൊരു കഥ പറയട്ടേ
ഹസ്തിനപുരിയിലെ വിശാലമായ മൈതാനം…
വസന്ത പൗർണമി നാൾ
നോക്കെത്താ ദൂരത്തുള്ള വൃക്ഷത്തിൽ പാവ കിളി… പെരുമ്പറ മുഴങ്ങുന്നു…. കൈയടികളുടെ തിരമാലകൾ ഉയരുന്നു….
വീരന്മാരെ തിരഞ്ഞെടുക്കാനുള്ള മൽസര വേദി…
ഒരു വശത്ത് അർജുനൻ….
മറുവശത്ത് സൂര്യതേജസോടെ കർണൻ….
എല്ലാം അറിയാവുന്ന കൃഷ്ണൻ മുഖ്യ സാക്ഷി…..
കിളിയുടെ കണ്ണിൽ അസ്ത്രം പായിക്കണം… ആദ്യ ഊഴം അർജുനന്…. നിശബ്ദതയെ കീറി മുറിച്ച് അമ്പ് പായുന്നു… മൈതാനത്തിന്റെ അറ്റത്തുള്ള വൃക്ഷത്തിൽ ഉണ്ടായിരുന്ന കിളിയുടെ ശരീരത്തിൽ അസ്ത്ര മുന കൊള്ളുന്നു…. കിളി പാവ താഴെ വീഴുന്നു…. കാതടപ്പിക്കുന്ന കൈയടി അർജുനനായി ഉയരുന്നു.
അടുത്ത ഊഴം കർണന്റേത്…
കൃഷ്ണനും ഗുരുക്കന്മാരുടെയും പൗര പ്രമാണിമാരുടെയും നെഞ്ചിടിപ്പിനെ സാക്ഷിയാക്കി കർണന്റെ അമ്പ് പായുന്നു. ലക്ഷ്യം മൈതാനത്തിനകത്ത് സ്ഥാപിച്ചിരുന്ന പാവക്കിളി… പക്ഷേ കർണന്റെ അമ്പ് പായുന്നു.. മൈതാനവും കടന്ന്…. മൈതാനത്തിന്റെ അകത്തുള്ള വൃക്ഷത്തെയും താണ്ടി, ആ ശിഖരത്തിൽ ഒളിച്ചു വച്ചിരുന്ന പാവ കിളിയുടെ കൃഷ്ണ മണിയും തുരന്ന് അതിനപ്പുറത്തെ, മൈലുകൾ അകലെയുള്ള വൃക്ഷത്തിൽ ഒളിപ്പിച്ചു വച്ച മറ്റൊരു പാവക്കിളിയുടെ കണ്ണിൽ കർണ്ണന്റെ അസ്ത്രം ചെന്നു നിൽക്കുന്നു. ഇത് കണ്ട് സാക്ഷാൽ കൃഷ്ണൻ പോലും അമ്പരുന്നു. ജേതാവ് ആരാണെന്ന് അദേഹത്തിന് അറിയാമായിരുന്നു. പക്ഷേ വിജയത്തിന്റെ നീല താമര അർജുനന്. ഈ കഥയും എന്റെ ഔദ്യോഗിക ജീവിതവും ഇവിടെ തീരുന്നു.