അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു കൊണ്ട് ചില തുറന്നു പറച്ചിലുകളുമായി മുൻ എം എൽ എ യും ജനപക്ഷം നേതാവുമായ പി സി ജോർജ്. കേരളം കണ്ട ഏറ്റവും ജനകീയനായ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി . സോളാർ വിവാദ നായിക സരിതാ നായർ ഉമ്മൻ ചാണ്ടിക്കെതിരായി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും അത് വിശ്വസിച്ചു താൻ അദ്ദേഹത്തിനെതിരെ ഒരു ഘട്ടത്തിൽ പത്ര സമ്മേളനം നടത്തുകയും സഭയിൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും വരെ ചെയ്തിട്ടുണ്ടെന്നും പി സി പറഞ്ഞു . എന്നാൽ പിന്നീട് ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം ബോധ്യമായതോടെ താൻ തന്റെ തെറ്റ് തിരുത്തുകയും സിബിഐ ക്ക് മുന്നിൽ സരിതാ നായർക്കെതിരെ മൊഴി നൽകുകയും ചെയ്തുവെന്നും പി സി പറഞ്ഞു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കല്‍ കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്ന ഉമ്മന്‍ ചാണ്ടി ബെംഗളൂരു ചിന്മയ ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി തുടരുകയായിരുന്നു. ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന നേതാവായിട്ടാണ് ഉമ്മന്‍ ചാണ്ടിയെ കേരള രാഷ്ട്രീയം കണ്ടിട്ടുള്ളത്.