കൈതോലപ്പായയിൽ കോടികൾ കടത്തിയ സിപിഎം നേതാവിന്റെ കഥ വിളിച്ചു പറഞ്ഞ ജി ശക്തിധരൻ ഇന്ന് സിപിഎമ്മിന്റെ മുഖ്യശത്രുക്കളിൽ ഒരാളാണ്. ഇപ്പോഴിതാ കേരളത്തിലെ ആരോഗ്യ വകുപ്പിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് ശക്തിധരൻ. കേരളമേ നീ ഒന്ന് പൊട്ടിക്കരയുകയെങ്കിലും ചെയ്യൂ എന്ന തലക്കെട്ടിൽ ശക്തിധരൻ പങ്കു വെച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ
30ലക്ഷത്തിലേറെ മങ്കമാര്‍ അണിനിരന്ന 2019 ജനുവരി ഒന്നിലെ വനിതാ മതിലിന്റെ പേറ്റുനോവില്‍ നിന്ന് കേരളത്തിന് ലഭിച്ചത് മുഴുവന്‍ ചാപ്പിള്ളകളെ ആയിരുന്നോ?എന്തുകൊണ്ട് സ്വാതന്ത്ര്യാനന്തര കേരളത്തിന് ലക്ഷണമൊത്ത ഒരു വീരാംഗനയെ കിട്ടുന്നില്ല?.
ഒന്നു ചോദിച്ചോട്ടേ,നാലര മാസം മുമ്പല്ലേ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു വില്‍ പ്രവേശിപ്പിച്ച വീട്ടമ്മയെ പിന്തുടര്‍ന്ന് കാമഭ്രാന്തനായ അവിടത്തെ രണ്ടാം ഗ്രെയ്ഡ് അറ്റന്‍ഡര്‍ ആരുടേയും തടസ്സമില്ലാതെ അനധികൃതമായി ഐസിയുവില്‍ എത്തിയത്? ഇടതുപക്ഷ യൂണിയന്‍ നേതാവ് എന്ന ലേബല്‍ അല്ലാതെ, പ്രവേശനം, നിയന്ത്രിച്ചിട്ടുള്ള ഐ സി യുവില്‍ കടക്കാന്‍ എന്തായിരുന്നു ഇയാള്‍ക്കുള്ള അവകാശം?
അധികൃതര്‍ ആരെങ്കിലും ഇയാളുടെ സേവനം അവിടെ ആവശ്യപ്പെട്ടോ ? ഇയാളുടെ ബന്ധുക്കളോ പരിചയക്കാരോ അവിടെ ചികിത്സയിലുണ്ടായിരുന്നോ? ഇയാളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അറിയുമ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യം ഐസി യുവില്‍ അനസ്‌തേഷ്യ കൊടുത്തു കിടത്തിയിരിക്കുന്ന സ്ത്രീകളെ കീഴ്‌പ്പെടുത്തി കാമവികാരം തീര്‍ക്കുക എന്നതായിരുന്നു യൂണിയന്‍ നേതാവ് എന്ന നിലയ്ക്കുള്ള ഇയാളുടെ വിനോദം. “ഇതങ്ങു സഹിച്ചാ പോരെ,,ഇതത്ര കാര്യമാക്കാനുണ്ടോ,,കല്യാണം കഴിച്ചവര്‍ക്ക് ഇതെല്ലാം പരിചയമുള്ള കാര്യമല്ലേ ? എന്ന് ബോധം തിരിച്ചു കിട്ടാറായപ്പോള്‍ വാദിച്ചു ഇയാളെ ന്യായീകരിക്കാന്‍ ശ്രമിച്ച കൂട്ടാളികളായ കമ്മ്യുണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ചങ്കൂറ്റം എന്തെന്ന് ചിന്തിച്ചു നോക്കൂ.
മുമ്പൊരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത ആ വീട്ടമ്മ, ശാരീരികമായി പ്രതികരിക്കാനാവാത്ത അവസ്ഥയിലായിരുന്നിട്ടും, ആ സ്ത്രീയില്‍ തന്നെ തന്റെ കാമദാഹം തീര്‍ക്കണമെന്ന അയാളുടെ ശാഠ്യം നിറവേറ്റിക്കൊടുക്കാന്‍ എന്താണ് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കും മന്ത്രിക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ബാധ്യത? എന്തുകൊണ്ട് അവരുടെ നിയന്ത്രണത്തിലുള്ള ശവമുറിയിലേക്ക് ഈ അധമനെ അയച്ചില്ല? ഈ സംഭവം നടന്നത് അവരുടെ ആരുടെയെങ്കിലും ആശീര്‍വാദത്തോടെയാണെന്നു സാമാന്യബുദ്ധിയുള്ള ആരും പറയില്ല.
നാലരമാസം പിന്നിട്ടിട്ടും ഈ ക്രൂര സംഭവത്തിലെ പ്രധാന കുറ്റവാളികളില്‍ ഒരാളെപ്പോലും കാരാഗൃഹത്തിലാക്കിയില്ല എന്നുമാത്രമല്ല ഫലപ്രദമായ അന്വേഷണം പോലും നടന്നില്ല. അധികാര കേന്ദ്രങ്ങളില്‍ ഈ കുറ്റവാളികള്‍ക്കുള്ള സ്വാധീനം എന്തെന്ന് മനസ്സിലാക്കാന്‍ അതിന്റെ നാള്‍വഴിമാത്രം തുറന്ന് നോക്കിയാല്‍ മതി. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്ന കരങ്ങള്‍ ഈ വകുപ്പിന്റെ തലപ്പത്തു സ്വൈര വിഹാരം നടത്തുന്നത് തന്നെ നിയമ വ്യവസ്ഥയില്‍ അവിശ്വാസം വളര്‍ത്തുന്ന നടപടിയല്ലേ ?
ആ വീട്ടമ്മ എന്ത് തെറ്റാണ് ചെയ്തത്.? സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഐ സി യു വില്‍ സുരക്ഷിതമായി എല്ലാ ശിശ്രൂഷയും ലഭിക്കും എന്ന് ആ വീട്ടമ്മ വിശ്വസിച്ചു പോയത് തെറ്റാണോ? ബഹുജന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയന്‍ സംഘടനകളും തെഴുത്ത കേരളത്തില്‍, ഒരു ജനകീയ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍, തന്റെ പാതിവ്രത്യം കടിച്ചു പിച്ചിച്ചീന്താന്‍ പേയിളകിയ ഒരു കാമഭ്രാന്തന്‍ നിഴല്‍പോലെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നുവെന്നു ആ പാവം വീട്ടമ്മ എങ്ങിനെ തിരിച്ചറിയാന്‍? അടുത്ത ബെഡില്‍ കിടന്ന മറ്റൊരു വനിതാ രോഗിയുടെ മേലും അവന്റെ കാമം ജ്വലിച്ച വിവരം കൂടി നഴ്‌സ് വെളിപ്പടുത്തിയത് ഏതു സ്ത്രീയെയാണ് നടുക്കാത്തത്.
ലോക മെമ്പാടുമുള്ള നിയവിദ്യാര്‍ത്ഥികളും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പിന്തുടരുന്ന മോഡി’സ് ജൂറിസ്പ്രൂഡന്‍സ് എന്ന മെഡിക്കോ ലീഗല്‍ പഠന ഗ്രന്ഥത്തിലേക്ക് ഈ ആരോഗ്യമന്ത്രിയുടെ സംഭാവനയായി ഈ ബലാല്‍സംഗവും അതിന്മേലുള്ള ഭരണകൂടത്തിന്റെ അലംഭാവവും ഇടം പിടിക്കട്ടെ.
‘അനസ്‌തേഷ്യാ’ കൊണ്ട് വിപ്ലവം വിജയത്തിലെത്തിക്കാമെന്ന് ഈ പാര്‍ട്ടിക്കോമരം വിചാരിച്ചിട്ടുണ്ടെങ്കില്‍ അവനെത്ര വിഡ്ഢിയാണ്?. ഈ ആരോഗ്യ മന്ത്രിക്ക് അത്ര വലിയ കൊമ്പോ?
മാപ്പര്‍ഹിക്കാത്ത മൗനം കൊണ്ട് ആ വീട്ടമ്മയുടെ വ്രണിത ഹൃദയത്തെ ഒന്ന് കൂടി കുത്തി വേദനിപ്പിക്കുകയാകും കേരള സമൂഹം ചെയ്തത്. ആരോഗ്യമേഖല നമ്പര്‍ വണ്‍ എന്ന് വാഴ്ത്തുപാട്ട് പാടുന്ന മുഖ്യമന്ത്രി മുതല്‍ താഴോട്ടുള്ളവര്‍, കേരളത്തിനും ആ കുടുംബത്തിനും ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ കഴിഞ്ഞ നാലുമാസവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങി കീശയിലിട്ട് പോയപ്പോള്‍ ഒരു സ്ത്രീയുടെ ശാപം കൂടി നിഴല്‍പോലെ പിന്തുടരുകയാണെന്ന് മറന്നു പോയോ! എത്ര എത്ര വീട്ടമ്മമാരുടെ ഹൃദയം നൊന്ത കരച്ചിലാണ് കേരളം നിരന്തരം കേട്ട് കൊണ്ടിരിക്കുന്നത്?
സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഏറ്റവും സുരക്ഷിതമായ ഐ സി യു വില്‍ രോഗി പ്രതികരിക്കാനാവാതെ മയങ്ങിക്കിടക്കുന്ന അവസ്ഥയില്‍ അവിടത്തെ ജീവനക്കാരന്‍ സ്ത്രീയുടെ വസ്ത്രം മാറ്റി അയാളുടെ കാമവികാരം ശമിപ്പിച്ചു നിര്‍ബാധം പതിവുപോലെ ഇറങ്ങിപ്പോയി എന്ന വിവരം കേട്ടിട്ട് നമ്മുടെ ആരോഗ്യമന്ത്രിയില്‍ ഒരു വികാരവും ഉണ്ടായില്ലെന്നാണോ? കര്‍ത്താവേ അവിടുന്ന് ആ ജീവിക്ക് സമ്മാനിച്ചതും ഒരു മനുഷ്യ ഹൃദയമല്ലേ? ആ സൃഷ്ടിക്കിടയില്‍ എന്തെങ്കിലും കൈക്കുറ്റപ്പാട് കൊണ്ട് അവിടുത്തെ ശ്രദ്ധമാറിയോ പിതാവേ ? എന്തുകൊണ്ടാണ് ആശുപത്രികളില്‍ കോവിഡ് രോഗിപോലും സര്‍ക്കാര്‍ ആംബുലന്‍സ് ഡ്രൈവര്‍ ബലാത്സഗത്തിനിരയാക്കുന്നത് പിതാവേ? ആത്മഹത്യക്ക് ശ്രമിക്കവേ കൊടുങ്ങല്ലൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച സ്ത്രീയെ അവിടെയും കൂടുതല്‍ ചികിത്സക്കായി കൊടുങ്ങല്ലൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചിടത്തെല്ലാം വീണ്ടും വീണ്ടും ബലാല്‍സംഗത്തിനിരയാകേണ്ടിവന്ന സംഭവവും കേരളത്തിലായിരുന്നില്ലേ? സര്‍ക്കാര്‍ ആശുപതികളുടെ മുന്നില്‍ “ബലാല്‍സംഗത്തിന് പരിരക്ഷ” എന്നൊരു ബോര്‍ഡ് കൂടി തൂക്കാന്‍ ആരോഗ്യമന്ത്രിക്ക് പദ്ധതിയുണ്ടോ?
പാതിവ്രത്യം പാടില്ലെന്ന് ഏതു ബൈബിള്‍ ആണ് അനുശാസിക്കുന്നത്? ഏത് സര്‍ക്കാര്‍ ആശുപത്രിയിലും അതിക്രമിച്ചു കടന്നാല്‍ , ബലാല്‍സംഗം ചെയ്തുപോകാം എന്നൊരു മരപ്പലക കൂടി സ്ഥാപിക്കാന്‍ ഉദ്ദേശമുണ്ടോ മന്ത്രീ ? ഇതാണോ നമ്പര്‍ വണ്‍ കേരളത്തിന്റെ മുഖമുദ്ര?
\ പ്രേക്ഷകരെ മയക്കുന്ന ചമയങ്ങളും വര്‍ണ്ണപ്പകിട്ടാര്‍ന്ന ഉടയാടകളും അല്ല
ഒരു ആരോഗ്യമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.രംഭ, ഉര്‍വ്വശി, മേനക, തിലോത്തമ തുടങ്ങിയ അപ്‌സരസുകളെയല്ല ആതുരാലയങ്ങളില്‍ ചുമതലയില്‍ വേണ്ടത്. കുതിരപ്പുറത്തു ചുരുട്ടും പുകച്ചു മകരമാസ മഞ്ഞില്‍ പുലര്‍ച്ചെ അര്‍മ്മാദിച്ച ഒരു ആരോഗ്യമന്ത്രിയുണ്ടായിരുന്നു നമുക്ക്.ആര്‍ ഉപദേശിച്ചാലും അഹങ്കാരം കാരണം അതിനൊന്നും ചെവികൊടുത്തില്ല അദ്ദേഹം .ആ മന്ത്രിസഭയെത്തന്നെ ആ ഒറ്റയാള്‍ കാരണം കേരള ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കി. അടുത്ത പത്തുവര്‍ഷത്തേക്കു ഇ എം എസിന് മുഖ്യമന്ത്രിയാകാന്‍ അവസരമുണ്ടായില്ല. അത് ഓര്‍മ്മവേണം. സമാനമായ നൂല്‍പ്പാലത്തിലൂടെയാണ് ഈ ആരോഗ്യമന്ത്രിയും കടന്നുപോകുന്നത്. ഇ എംഎസ് മന്ത്രിസഭയെ അട്ടിമറിച്ച മന്ത്രിക്കും സഭയും പട്ടക്കാരും ഉണ്ടായിരുന്നു. പക്ഷെ തലകുത്തി വീണപ്പോള്‍ ആരുമുണ്ടായില്ല. അതിജീവിതയുടെ ഒപ്പം ആരുണ്ട് എന്നതും ഒരു ചോദ്യം തന്നെയാണ് . അതാണ് ഏറ്റവും വലിയ ചോദ്യം? ഞങ്ങള്‍ക്ക് ഷണ്ഡത്വം ബാധിച്ചു പോയി എന്ന നിസംഗ സമീപനത്തിലാണ് പ്രതിപക്ഷവും.