ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ ഹണിട്രാപ്പില്‍ കുരുക്കിയ പാക് ചാരസുന്ദരി ചോര്‍ത്തിയത് ബ്രഹ്‌മോസ് അടക്കം ഇന്ത്യൻ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങള്‍
പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് ഇതിന് പിന്നില്‍.
മെയ് 3ന് അറസ്റ്റിലായ ഡി.ആര്‍.ഡി.ഒ (ഡിഫൻസ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷൻ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുല്‍ക്കര്‍ക്കെതിരെ (59) മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് നല്‍കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുരുല്‍ക്കര്‍ ഫോണില്‍ സൂക്ഷിച്ച രഹസ്യവിവരങ്ങള്‍ ആപ്പുകള്‍ വഴി പാക് സുന്ദരി ചോര്‍ത്തി. വിശ്വാസം നേടാൻ ഇ മെയില്‍ പാസ്വേഡുകള്‍ കുരുല്‍ക്കറിന് നല്‍കി. ഇ -മെയിലിന്റെ ഐ.പി വിലാസവും ബന്ധപ്പെട്ട ഫോണ്‍ നമ്ബരും പാക്കിസ്ഥാനിലേതാണെന്ന് എ.ടി.എസ് കണ്ടെത്തി. അറസ്റ്റിലാകുമ്ബോള്‍ കുരുല്‍ക്കര്‍ ഡി.ആര്‍.ഡി.ഒ പൂണെ റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ആര്‍ ആൻഡ് ഡി.ഇ, ലബോറട്ടറി എന്നിവയുടെ തലവനായിരുന്നു.
പൂണെ യെര്‍വാദ ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് കുരുല്‍ക്കര്‍. ബ്രിട്ടനില്‍ സോഫ്റ്റ്‌വെയര്‍ എൻജിനിയര്‍ സാറ ദാസ്ഗുപ്ത എന്ന പേരില്‍ വാട്ട്സ്‌ആപ്പിലാണ് ചാരസുന്ദരി കുരുല്‍ക്കറിനെ പരിചയപ്പെട്ടത്. സാറ, ജുഹി അറോറ എന്നീ വ്യാജ അക്കൗണ്ടുകളുണ്ടാക്കി +44 ലണ്ടൻ കോഡുള്ള നമ്ബരില്‍ നിന്ന് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചു. 2022 ജൂണ്‍ മുതലുള്ള ചാറ്റുകളുണ്ട്. സംശയം തോന്നിയ ഡി.ആര്‍.ഡി.ഒ 2023 ഫെബ്രുവരിയില്‍ സാറയുടെ നമ്ബര്‍ ബ്ലോക്ക് ചെയ്തു. അപ്പോള്‍ മറ്റൊരു ഇന്ത്യൻ നമ്ബരില്‍ നിന്ന് ‘എന്തിനാണ് നമ്ബര്‍ ബ്ലോക്ക് ചെയ്തത്’ എന്ന വാട്ട്സ്‌ആപ്പ് സന്ദേശം വന്നു.
അഗ്‌നി-6 മിസൈല്‍ വിജയമായിരുന്നോ എന്ന് സാറയുടെ ചോദ്യം. വൻ വിജയം.അതിന്റെ ലോഞ്ചര്‍ ഞാനാണ് ഡിസൈൻ ചെയ്തത്. യൂറോപ്പിന്റെ മീറ്റിയോറിനെക്കാള്‍ കൃത്യതയുള്ളതാണ് ഇന്ത്യയുടെ അസ്ത്ര മിസൈല്‍ എന്ന് കുരുല്‍ക്കര്‍. ബ്രഹ്‌മോസ്, അഗ്‌നി 6, റുസ്തം ഡ്രോണ്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍, ഡ്രോണ്‍ – റോബോട്ടിക്സ് പദ്ധതികള്‍,ക്വാഡ്കോപ്റ്റര്‍, ഡി.ആര്‍.ഡി.ഒ ഡ്യൂട്ടി ചാര്‍ട്ട്, റാഫേല്‍ യുദ്ധവിമാനം, ആകാശ് മിസൈല്‍ എന്നിവയുടെ വിവരങ്ങളും നല്‍കി.
ആണവശേഷിയുള്ള അഗ്‌നി മിസൈല്‍, ഉപഗ്രഹ വിരുദ്ധ മിസൈല്‍ പരീക്ഷണമായ മിഷൻ ശക്തി, തന്ത്രപ്രധാന മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികളുടെ ഭാഗമായിരുന്നു അറസ്റ്റിലായ ശാസ്ത്രജ്ഞൻ.ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 203 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ ചിലരെയും പാക് സുന്ദരി ബന്ധപ്പെട്ടു.
ചാരവൃത്തി നടത്തിയ ‘വനിത’കളുമായി കൂടുതല്‍ ദൃഢമായ ബന്ധം സ്ഥാപിക്കാൻ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ വരെ കുരുല്‍ക്കര്‍ കൈമാറിയതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. വാട്‌സ് ആപ്, വോയ്‌സ് കാള്‍, വീഡിയോ കോള്‍ എന്നിവ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചാണ് പാക് ഏജന്റ് ശാസ്ത്രജ്ഞനുമായി അടുപ്പമുണ്ടാക്കിയത് എന്ന് കുറ്റപത്രം പറയുന്നു.
ഡിആര്‍ഡിഒയുടെ പണിപ്പുരയിലുള്ള മെറ്റിയോര്‍, ബ്രഹ്‌മോസ്, ആകാഷ്, അസ്ത്ര മിസൈല്‍ സംവിധാനങ്ങളെ കുറിച്ചും റഫാലിനെ കുറിച്ചും സാറ ദാസ്ഗുപ്തയോട് കുരുല്‍ക്കര്‍ സംസാരിക്കുന്നുണ്ട്. അഗ്‌നി 6 മിസൈല്‍ വിക്ഷേപിണിയെ കുറിച്ചും വിവരങ്ങള്‍ കൈമാറി. മര്‍മ പ്രധാനവും അതീവ രഹസ്യവുമായ സുരക്ഷാ വിവരങ്ങള്‍ പ്രണയാര്‍ദ്രമായി ബേബ് എന്നു വിളിച്ചാണ് കുരുല്‍ക്കര്‍ പങ്കുവച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സാറയില്‍ മതിപ്പുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഡിആര്‍ഡിഒയുടെ അണ്‍മാൻഡ് കോംബാറ്റ് ഏരിയല്‍ വെഹിക്കിള്‍, ഭാരത് ക്വാഡ് കോപ്റ്റര്‍, ഇടത്തരം അണ്‍മാൻഡ് ആകാശയാനമായ റുസ്തം എന്നിവയുടെ വിവരങ്ങളാണ് കൈമാറിയത്.
സ്വന്തം ജോലിയെ കുറിച്ച് കുരുല്‍ക്കര്‍ നടത്തിയ ആത്മപ്രശംസയെ കുറിച്ചും 1837 പേജ് വരുന്ന കുറ്റപത്രം പറയുന്നുണ്ട്. അഗ്‌നി 6 വിക്ഷേപിണിയുടെ പരീക്ഷണത്തെ കുറിച്ച് സാറ ചോദിച്ച വേളയിലാണ് കുരുല്‍ക്കര്‍ സ്വന്തത്തെ കുറിച്ച് വാചാലനായത്. ‘ബേബി, വിക്ഷേപിണി എന്റെ ഡിസൈനായിരുന്നു. അത് വലിയ വിജയമായി’ എന്നാണ് അദ്ദേഹം സന്ദേശമയച്ചത്. 2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ചാറ്റുകള്‍. ഇതിനു പിന്നാലെയാണ് കുരുല്‍ക്കര്‍ അറസ്റ്റിലായത്.
വിവരങ്ങള്‍ അപ്പപ്പോള്‍ ലഭിക്കാനായി പാക് ഉദ്യോഗസ്ഥ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നതായും കുറ്റപത്രത്തിലുണ്ട്. ‘അഗ്‌നി 6 ന്റെ കാര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണേ. അതിന്റെ പരീക്ഷണം എപ്പോഴാണ്’ എന്ന് ഒരു ഘട്ടത്തില്‍ ഇവര്‍ ചോദിക്കുന്നുണ്ട്. ‘കരേംഗെ, തോഡാ ധീരജ് രഘോ (ചെയ്യും. കുറച്ച് ക്ഷമ കാണിക്കൂ) എന്ന് കുരുല്‍ക്കര്‍ മറുപടി നല്‍കുകയും ചെയ്തു.