മറുനാടൻ മലയാളിക്ക് പിന്തുണയുമായി ദീപികാ പത്രം രംഗത്ത് . പത്രത്തിന്റെ എഡിറ്റോറിയൽ പേജിലാണ് മറുനാടൻ മലയാളിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പത്രം നിലപാട് വ്യക്തമാക്കിയത് . നേരത്തെ ഇന്ത്യൻ എക്സ്‌പ്രസും മറുനാടൻ വിഷയത്തിൽ എഡിറ്റോറിയൽ എഴുതിയിരുന്നു. ‘മറുനാടൻ മലയാളി’ നടത്തിയ ഏതെങ്കിലും റിപ്പോർട്ടുകൾ തെറ്റാണെങ്കിൽ അതിന്റെ പേരിൽ കേസെടുക്കുകയോ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിൽ ആർക്കും രണ്ടഭിപ്രായമില്ല. പക്ഷേ, വാർത്തകളുടെ പേരിൽ മാധ്യമസ്ഥാപനത്തെ പൂട്ടിക്കുകയാണോ ഉദ്ദേശ്യമെന്നു തോന്നിക്കുന്ന നടപടികളാണ് കേരള പൊലീസിന്റെ, അതായത് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പി.വി. ശ്രീനിജൻ എംഎൽഎയ്‌ക്കെതിരേ നടത്തിയതായി പറയപ്പെടുന്ന അപകീർത്തി പരാമർശങ്ങളുടെ പേരിലാണ് എസ്സി-എസ്ടി പീഡനനിരോധന നിയമമനുസരിച്ച് മറുനാടനെതിരേ കേസെടുത്തത്.
‘മറുനാടൻ മലയാളി’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രവർത്തനശൈലിയോട് അങ്ങേയറ്റം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരും ആ സ്ഥാപനത്തെ പൂട്ടിക്കും വിധമുള്ള സർക്കാർ നടപടിയോടു വിയോജിക്കുകയാണ്. സ്ഥാപനമുടമ ഷാജൻ സ്‌കറിയയ്‌ക്കെതിരേയുള്ള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുള്ള മാധ്യമപ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധുവീടുകളിലും പൊലീസ് നടത്തുന്ന റെയ്ഡ് കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് മാധ്യമപ്രവർത്തക യൂണിയൻ കെയുഡബ്ല്യുജെ പറഞ്ഞതും ഇക്കാരണത്താലാണ് എന്നും എഡിറ്റോറിയൽ വിശദീകരിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യവും ഭരണകൂടങ്ങളും എന്ന തലക്കെട്ടിൽ കുറിച്ച ദീപിക എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം ഇങ്ങനെ
സ്വാതന്ത്ര്യവും ദുരുപയോഗവും തമ്മിലുള്ള അതിർവരന്പുകൾ ലംഘിക്കുന്നതു മാധ്യമങ്ങൾക്കു നല്ലതല്ല. സ്വാതന്ത്ര്യത്തെ ദുരുപയോഗമായി ചിത്രീകരിക്കുന്നതും ദുരുപയോഗത്തെ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്നതും സർക്കാരിനും നല്ലതല്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള അന്തരം കുറയുന്നത് സ്വേച്ഛാധിപത്യത്തെയും ഭരണകൂട ഭീകരതയെയും വെറുക്കുന്നവരെ ആശങ്കപ്പെടുത്തുന്നു.
ഇന്ത്യ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവുമധികം ചർച്ച ചെയ്യാൻ നിർബന്ധിതമായ കാലത്താണ് നാം ജീവിക്കുന്നത്. അതിന്റെയർഥം മാധ്യമപ്രവർത്തനത്തിനും മാധ്യമസ്വാതന്ത്രത്തിനും എന്തോ ആപത്തു സംഭവിച്ചിട്ടുണ്ടെന്നുതന്നെയാണ്.
തൊഴിലിനോട് ഉത്തരവാദിത്വമോ സമൂഹത്തോട് പ്രതിബദ്ധതയോ ഇല്ലാത്ത ഓൺലൈൻ മാധ്യമപ്രവർത്തനം, സർക്കാരുകളുടെ സ്വേച്ഛാധിപത്യസമാനമായ അസഹിഷ്ണുത എന്നിവയാണ് പ്രധാനമായും ചർച്ചകളിൽ വിഷയമായത്. രണ്ടും കുറ്റമാണെങ്കിലും സർക്കാരുകളുടേത് കൂടുതൽ ഭീതിജനകവും ജനാധിപത്യ-ഭരണഘടനാ വിരുദ്ധവുമാണ്. ‘മറുനാടൻ മലയാളി’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രവർത്തനവും അതിനോടുള്ള സർക്കാരിന്റെ പ്രതികരണവും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടുന്നത്.
‘മറുനാടൻ മലയാളി’ നടത്തിയ ഏതെങ്കിലും റിപ്പോർട്ടുകൾ തെറ്റാണെങ്കിൽ അതിന്റെ പേരിൽ കേസെടുക്കുകയോ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിൽ ആർക്കും രണ്ടഭിപ്രായമില്ല. പക്ഷേ, വാർത്തകളുടെ പേരിൽ മാധ്യമസ്ഥാപനത്തെ പൂട്ടിക്കുകയാണോ ഉദ്ദേശ്യമെന്നു തോന്നിക്കുന്ന നടപടികളാണ് കേരള പൊലീസിന്റെ, അതായത് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പി.വി. ശ്രീനിജൻ എംഎൽഎയ്‌ക്കെതിരേ നടത്തിയതായി പറയപ്പെടുന്ന അപകീർത്തി പരാമർശങ്ങളുടെ പേരിലാണ് എസ്സി-എസ്ടി പീഡനനിരോധന നിയമമനുസരിച്ച് മറുനാടനെതിരേ കേസെടുത്തത്.
വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ കൊച്ചി സിറ്റി പൊലീസ് തുടർനടപടികളിലേക്കു കടക്കുകയായിരുന്നു. മറുനാടന്റെ ഓഫീസിലെ കംപ്യൂട്ടറുകളും കാമറകളും അനുബന്ധ ഉപകരണങ്ങളുമൊക്കെ എടുത്തുകൊണ്ടുപോയി. മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തി കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളുമൊക്കെ പിടിച്ചെടുത്തു. മാത്രമല്ല, ഓഫീസിൽ പ്രവേശിക്കരുതെന്നു ജീവനക്കാർക്കു മുന്നറിയിപ്പും നൽകി. ചുരുക്കത്തിൽ, ഇങ്ങനെയൊരു കേസ് സർക്കാർ കാത്തിരുന്നതുപോലെയാണ് ഇടപെടലെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. സർക്കാരിനെതിരേ അവർ കൊടുത്തിരുന്ന റിപ്പോർട്ടുകളും ഇതിനു കാരണമായിട്ടുണ്ടാകാം.
‘മറുനാടൻ മലയാളി’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രവർത്തനശൈലിയോട് അങ്ങേയറ്റം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരും ആ സ്ഥാപനത്തെ പൂട്ടിക്കുംവിധമുള്ള സർക്കാർ നടപടിയോടു വിയോജിക്കുകയാണ്. സ്ഥാപനമുടമ ഷാജൻ സ്‌കറിയയ്‌ക്കെതിരേയുള്ള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുള്ള മാധ്യമപ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധുവീടുകളിലും പൊലീസ് നടത്തുന്ന റെയ്ഡ് കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് മാധ്യമപ്രവർത്തക യൂണിയൻ കെയുഡബ്ല്യുജെ പറഞ്ഞതും ഇക്കാരണത്താലാണ്.
ഷാജൻ സ്‌കറിയയുടേത് മാധ്യമപ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ലെന്നു കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി നടത്തിയ പരാമർശവും ഗൗരവമുള്ളതാണ്. പല മാധ്യമങ്ങളുടെയും പല റിപ്പോർട്ടുകളും അത്തരത്തിലുള്ളതാണ്. സർക്കാരിനെ അനുകൂലിക്കുന്നതും പാർട്ടികളുടെ മുഖപത്രങ്ങളുമൊക്കെ അക്കൂട്ടത്തിലുണ്ടെന്നതും മറക്കേണ്ട. അപകീർത്തികരമായ വാർത്തകൾ കൊടുത്തിട്ടുള്ള അവയ്‌ക്കെതിരേയൊന്നും സ്ഥാപനത്തെതന്നെ തകർക്കുംവിധമുള്ള ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നുകൂടി ഓർത്താൽ മതി.
ഒരു വാർത്തയുടെയോ റിപ്പോർട്ടറുടെയോ പേരിൽ ആ മാധ്യമത്തെതന്നെ ഇല്ലാതാക്കണമെന്നു ചിന്തിക്കുന്നത് അസഹിഷ്ണുതയാണ്. എലിയെ പിടിക്കാൻ ആരും ഇല്ലം ചുടാറില്ല. ഇല്ലം ചുടുന്നവർ എന്തു ന്യായീകരണം പറഞ്ഞാലും ലക്ഷ്യം എലിയല്ലെന്നതാണ് അതിന്റെ മറുവശം. അത്തരം ലക്ഷ്യങ്ങളിലേക്കു കേന്ദ്രസർക്കാർ നീങ്ങിയതുകൊണ്ടുകൂടിയാണ് ഇന്ത്യ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180ൽ 150-ാം സ്ഥാനത്തേക്ക് അധഃപതിച്ചത്.
ആഴ്ചകൾക്കുമുന്പ് എസ്എഫ്‌ഐ നേതാവിനെതിരേ നടത്തിയ പരാമർശത്തിന്റെ പേരിൽ എഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരേ ഗൂഢാലോചനക്കുറ്റത്തിനു കേസെടുക്കുകയും, ഇപ്പോൾ അപകീർത്തികരമെന്ന് ആരോപിക്കപ്പെട്ട കേസിൽ ബന്ധപ്പെട്ട മാധ്യമസ്ഥാപനത്തെ ഇല്ലാതാക്കുംവിധമുള്ള നീക്കങ്ങൾ നടത്തുകയും ചെയ്യുന്നതിലൂടെ കേരളവും ആ അധഃപതനത്തിന്റെ പങ്ക് അവകാശപ്പെട്ടിരിക്കുകയാണ്. പാർട്ടിക്കാരുടെ അഴിമതികളും പിൻവാതിൽ നിയമനവുമൊക്കെ പുറത്തു കൊണ്ടുവരുന്‌പോൾ മാധ്യമങ്ങളെ പ്രതിസ്ഥാനത്തു നിർത്തുന്നതും സർക്കാർ-എസ്എഫ്‌ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരിൽ നടന്നാൽ കേസെടുക്കുമെന്നതിൽ സംശയം വേണ്ടെന്നു ഭീഷണി മുഴക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണ്.
സ്വാതന്ത്ര്യവും ദുരുപയോഗവും തമ്മിലുള്ള അതിർവരന്പുകൾ ലംഘിക്കുന്നതു മാധ്യമങ്ങൾക്കു നല്ലതല്ല. സ്വാതന്ത്ര്യത്തെ ദുരുപയോഗമായി ചിത്രീകരിക്കുന്നതും ദുരുപയോഗത്തെ ദുഷ്ടലാക്കോടെ ഉപയോഗിക്കുന്നതും സർക്കാരിനും നല്ലതല്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള അന്തരം കുറയുന്നത് സ്വേച്ഛാധിപത്യത്തെയും ഭരണകൂട ഭീകരതയെയും വെറുക്കുന്നവരെ ആശങ്കപ്പെടുത്തുന്നു.