ചെയ്യാത്ത തെറ്റിന് ഒരു വനിത ജയിലില്‍ കഴിയേണ്ടി വന്നത് 72 ദിവസം. ചാലക്കുടിയിലെ ‘ഷി സ്റ്റൈല്‍’ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ കഥ ഞെട്ടിപ്പിക്കുന്നതാണ്.
മുമ്ബ് യുവ സംരഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കി അപമാനിക്കാനായി നടത്തിയത് വമ്ബൻ ഗൂഢാലോചനയാണ്. അതിന് സമാനമാണ് ഷീലാ സണ്ണിക്കുണ്ടായ അനുഭവവും.
തിരുവനന്തപുരത്തെ അതിപ്രശസ്തമായ ആശുപത്രിയുടെ ഉടമയുടെ മകനായിരുന്നു ഇതിന് പിന്നിലെ മുഖ്യ സൂത്രധാരൻ. ശോഭാ വിശ്വനാഥിന്റെ സ്ഥാപനത്തിലെ മുൻജീവനക്കാരനെ കൂട്ടുപിടിച്ചായിരുന്നു കഞ്ചാവ് കേസില്‍ യുവതിയെ കുടുക്കാൻ ശ്രമിച്ചത്. തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പ്രതികാരം തീര്‍ക്കലായിരുന്നു ലക്ഷ്യം. ആറുമാസം ശോഭ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് കേസിന് പിന്നിലെ വില്ലനെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിന് സമാനമായ അന്വേഷണം ഷീലാ സണ്ണിയുടെ വേദന മാറ്റാനും അനിവാര്യതയാണ്. ശോഭാ വിശ്വനാഥ് തന്റെ നിരപരാധിത്വം തെളിയിച്ച് ഏഷ്യാനെറ്റിന്റെ ബിഗ് ബോസില്‍ ഫൈനല്‍ മത്സരാര്‍ത്ഥിയായി. അവസാന ആഴ്ചയിലെ വീറുറ്റ പോരാട്ടത്തിലാണ്. ഇതിനിടെയാണ് മറ്റൊരു സ്ത്രീയും കണ്ണീരുമായി പൊതു സമൂഹത്തിലെത്തുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എല്‍എസ്ഡി സ്റ്റാംപുമായി പിടിച്ചെന്നു വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫിസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇവരില്‍നിന്ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം പുറത്തു വന്നപ്പോഴാണ്, പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇത് വലിയ വാര്‍ത്തയായി.
ഷീലാ സണ്ണിക്ക് എന്തിനാണ് തന്നെ ചതിച്ചതെന്ന് പോലും അറിയില്ല. എല്ലാവരും മയക്കുമരുന്നു വില്‍പ്പനക്കാരിയെന്ന് പോലും വിളിച്ച് അവഹേളിച്ചു. ഒടുവില്‍ എക്സൈസ് പിടിച്ചെടുത്തത് മയക്കുമരുന്ന് അല്ലെന്ന് വ്യക്തമായതോടെയാണ് അവര്‍ പുറംലോകം കണ്ടത്. താൻ ചതിക്കപ്പെട്ടതാണെന്ന് ഷീലക്ക് ബോധ്യമുണ്ട്. എന്നാല്‍, ആരാണ് ചതിച്ചതെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതതയില്ല. ഇല്ലാത്ത ലഹരി മരുന്നിന്റെ പേരില്‍ രണ്ടര മാസത്തോളം ജയിലില്‍ കിടന്നശേഷം നിരപരാധിത്വം വ്യക്തമായതിനു പിന്നാലെ, എക്സൈസ് വകുപ്പിനെതിരെ ആരോപണങ്ങളുമായി ഷീല സണ്ണി രംഗത്തുവന്നു.
ആരോ കൃത്യമായി പറഞ്ഞുവിട്ടതു പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലറിലെത്തി ലഹരി മരുന്ന് എന്ന പേരില്‍ പൊതികള്‍ കണ്ടുപിടിച്ചതെന്നാണ് ഷീല പറയുന്നത്. ബ്യൂട്ടി പാര്‍ലറില്‍ ഇഷ്ടം പോലെ സ്ഥലമുണ്ടെങ്കിലും കൃത്യമായി ബാഗ് തുറന്ന് അതിന്റെ അറയില്‍നിന്ന് അവര്‍ ഒരു പൊതിയെടുത്തെന്നം അവര്‍ പറഞ്ഞു. തന്നെ കുടുക്കാൻ ശ്രമിച്ചവരെ വെളിച്ചത്തു കൊണ്ടുവരണമെന്നും ഷീല ആവശ്യപ്പെട്ടു. ഷീലാ സണ്ണിക്ക് സംഭവിച്ചതും ശോഭാ വിശ്വനാഥിന് സമാനമായ കഥയാണ്.