കോഴിക്കോട് പഞ്ചാബ് നാഷനല്‍ ബാങ്ക് സീനിയർ മാനേജര്‍ എം പി റിജിൽ കോഴിക്കോട് കോര്‍പറേഷന്റെ 12.60 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏജന്‍സികളുടെ വരവ് രാഷ്ട്രീയ ചര്‍ച്ചയാകുന്നു.
കോഴിക്കോട് കോര്‍പറേഷന്റെ പണം തട്ടിയെടുത്ത പശ്ചാത്തലത്തില്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കു കൂടി അന്വേഷണം നടത്താനുള്ള നീക്കത്തില്‍ രാഷ്ട്രീയതാല്‍പര്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം സംബന്ധിച്ചു കൃത്യമായസൂചനകൾ ലഭിക്കും.
നിലവില്‍ കേന്ദ്ര അന്വേഷണ സംഘങ്ങള്‍ പ്രാഥമിക വിവര ശേഖരണമാണു നടത്തുന്നത്. മാനേജരുമായി അടുപ്പമുള്ള ചിലരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ട വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് ആലോചന. റിസര്‍വ് ബാങ്കിനു കീഴിലുള്ള പൊതുമേഖല ബാങ്ക് എന്ന നിലയില്‍ സിബിഐക്കു നേരിട്ട് വിഷയത്തില്‍ ഇടപെടാമെന്നാണ് നിയമവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ മറ്റു ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം. എന്നാല്‍ ഇക്കാര്യത്തില്‍ അതിന്റെ ആവശ്യമില്ല.
സര്‍ക്കാരോ കോടതിയോ ആവശ്യപ്പെടാതെയുള്ള കേന്ദ്ര ഏജന്‍സികളുടെ തിടുക്കപ്പെട്ടുള്ള ഇടപെടല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കു കടന്നുകയറാനുള്ള ബിജെപിയുടെ സജീവ ശ്രമത്തെ സഹായിക്കുന്നതിനാണോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. നേരത്തേ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവരശേഖരണം നടത്തിയിരുന്നു.
സിബിഐ ഏതു തരത്തിലുള്ള ഇടപെടല്‍ നടത്തുന്നതിനെയും ബിജെപി സ്വാഗതം ചെയ്യുകയാണ്. കേരളത്തിലെ നഗര കേന്ദ്രീകൃത വോട്ടുകളാണ് ബിജെപിയെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത്. കോര്‍പറേഷനുകള്‍ ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ തട്ടിപ്പിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കവും
ബിജെപി നടത്തുന്നുണ്ട്.
അതേസമയം, കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതു യുഡിഎഫും ആലോചിക്കുന്നുണ്ട്. തട്ടിപ്പില്‍ ബാങ്ക് മാനേജര്‍ മാത്രമല്ല, കോര്‍പറേഷനുമായി രാഷ്ട്രീയമായി അടുപ്പമുള്ളവര്‍ക്കും ബന്ധമുണ്ട്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതു പുറത്തുവരില്ല. അതുകൊണ്ട് സിബിഐ വരണമെന്നാണ് യുഡിഎഫും ആവശ്യപ്പെടുന്നത്.
ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും സിബിഐ അന്വേഷണത്തില്‍ വെളിപ്പെടുമെന്നാണ് ഇവരും പ്രതീക്ഷിക്കുന്നത്.