പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച ധനവകുപ്പിന്റെ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ വിവാദങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണെന്നും പിണറായി വിജയൻ പാർട്ടിയെ ബോധിപ്പിച്ചു. പെൻഷൻ പ്രായവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിപ്പിക്കാൻ സിപിഎമ്മിനുള്ളിൽ ധാരണയായെന്നാണ് സൂചന. ശനിയാഴ്ച സംസ്ഥാന കമ്മിറ്റിക്ക് മുൻപ് വിവാദം അവസാനിപ്പിക്കുകയെന്നത് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്.
പാർട്ടിയിൽ ആലോചിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം കൂട്ടിയതിലെ കടുത്ത അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. നയപരമായ വിഷയങ്ങളിൽ സർക്കാർ ഏകപക്ഷീയ തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് എംവി ഗോവിന്ദൻ നൽകിയത്.
പാർട്ടി സെക്രട്ടറിയായ ശേഷം ആദ്യമായാണ് സർക്കാറിന്റെ തീരുമാനത്തെ എംവി ഗോവിന്ദൻ പരസ്യമായി വിമർശിക്കുന്നത്. പെൻഷൻ പ്രായം ഉയർത്തൽ സർക്കാർ തിരുത്തിയെങ്കിലും പ്രശ്‌നത്തിൽ കടുത്ത ആശയ ഭിന്നതയാണ് പാർട്ടിയിലും സർക്കാറിലുമിപ്പോഴുമുള്ളത്. ധനവകുപ്പ് മാത്രമല്ല മുഖ്യമന്ത്രിയും കൂടിയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനത്തിലൂടെ പ്രതിക്കൂട്ടിലായത്.
കോടിയേരി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ സർക്കാർ-പാർട്ടി ഏകോപനം ശക്തമായിരുന്നു. തിരുത്തലുകൾ പുറത്തേക്ക് വന്നിരുന്നില്ല. എന്നാൽ, നയപരമായ കാര്യങ്ങളിൽ പാർട്ടിയുടേതാണ് തീരുമാനമെന്ന പഴയ ശൈലിയിലേക്കുള്ള തിരിച്ചുപോക്കാണ് ഗോവിന്ദൻ ആഗ്രഹിക്കുന്നത്.
നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുംമുമ്പ് പാർട്ടിയും മുന്നണിയും അറിയണമെന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പെൻഷൻ പ്രായ വിഷയം മുൻനിർത്തി സർക്കാറിന് നൽകുന്നതും. തീരുമാനങ്ങൾ പാർട്ടിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ അറിയുന്ന രീതി അദ്ദേഹം താൽപര്യപ്പെടുന്നില്ല. ഇക്കാര്യത്തിൽ മുൻഗാമി കോടിയേരി ബാലകൃഷ്ണന്റെ ശൈലിയല്ല പിന്തുടരുന്നതെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
സർക്കാർ നടപടി പിൻവലിച്ച ശേഷം പാർട്ടിക്ക് അറിവില്ലായിരുന്നു, പാർട്ടി നയത്തിനനുസരിച്ചായിരുന്നില്ല എന്നൊക്കെ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കുമുന്നിൽ പ്രതികരിക്കുന്ന സംഭവം മുമ്പ് അധികമില്ല. പിണറായി ഒന്നും രണ്ടും സർക്കാറിന്റെ ഇതുവരെയുള്ള കാലയളവിലും പാർട്ടി പരസ്യമായി സർക്കാറിനെ തിരുത്തിയിരുന്നില്ല. പെൻഷൻ പ്രായ വർധന വിഷയത്തിൽ മുഖ്യമന്ത്രിതന്നെ ഇടപെട്ട് തീരുമാനം മരവിപ്പിച്ച ശേഷമാണ് എം വി ഗോവിന്ദന്റെ പരസ്യപ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ഗോവിന്ദൻ തലപ്പത്തേക്ക് വരുമ്പോൾ പാർട്ടിയുടെ ശൈലിയിൽ എന്തു മാറ്റം വരുമെന്ന ആകാംക്ഷയുണ്ടായിരുന്നു. അതിനുള്ള മറുപടിയായി ഈ നിലപാടിനെ വിലയിരുത്തുന്നവരുണ്ട്. പാർട്ടി അധികാരകേന്ദ്രമാകരുതെന്നും സർക്കാറിന്റെ ദൈനംദിന കാര്യത്തിൽ ഇടപെടൽ വേണ്ടെന്നും നയപരമായ കാര്യം അറിയണമെന്നുമുള്ള ശൈലിയായിരുന്നു കോടിയേരിക്ക്. പാർട്ടി നിലപാടിന് വിരുദ്ധമാണെങ്കിലും പരസ്യ പ്രതികരണം അദ്ദേഹം നടത്തിയിരുന്നില്ല. അതുമായി താരതമ്യം ചെയ്യുമ്പോൾ എം വി ഗോവിന്ദന്റേത് ശൈലീമാറ്റമായി കാണാം. എല്ലാം പാർട്ടി അറിയണമെന്ന സന്ദേശം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുകയാണ് അദ്ദേഹം.
പാർട്ടി അറിയാതെ എടുത്ത തീരുമാനം ആയതുകൊണ്ടാണു മുഖ്യമന്ത്രി മുൻകയ്യെടുത്ത് അതു മരവിപ്പിച്ചത് എകെജി സെന്ററിനു പുറത്ത് ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞത്. പാർട്ടി അറിയാതെ എടുക്കുന്ന തീരുമാനങ്ങൾ അകാലചരമം അടയുമെന്ന് മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. സർക്കാരിൽ പാർട്ടി പിടിമുറുക്കുന്നതിന്റെ സൂചന ഗോവിന്ദന്റെ പ്രതികരണത്തിൽ പ്രകടമായി.