രാജ്യത്തെ റെയിൽ ഗതാഗത രംഗത്ത് അടുത്ത 10 വർഷത്തിനുള്ളിൽ വിപ്ലവകരമായ പൊളിച്ചെഴുത്തിനാണു കളമൊരുങ്ങുന്നത്. തുരുമ്പിച്ച ഇരുമ്പു പാട്ടകളിൽ നിന്ന് ലോകോത്തര ട്രെയിനുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റം വൈകാതെ സംഭവിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ മൂന്നാമത്തെ റെയിൽവേ മന്ത്രിയാണ് അശ്വിനി വൈഷ്ണവ്,suresh പ്രഭുവും പിയൂഷ് ഗോയലുമായിരുന്നു മുൻഗാമികൾ. അവർക്ക് രണ്ടു പേർക്കും കഴിയാത്തത് അശ്വിനി വൈഷ്ണവിനു സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആഗ്രഹിച്ച സ്റ്റേഷൻ വികസന പദ്ധതികൾ വൈകിയാണെങ്കിലും ട്രാക്കിലാക്കാൻ അശ്വിനി വൈഷ്ണവിനു കഴിയുന്നുണ്ട്. 2023 ഒാഗസ്റ്റ് 15ന് മുൻപായി 75 വന്ദേഭാരത് ട്രെയിനുകൾ ഇറക്കുമെന്ന പ്രഖ്യാപനം നടപ്പായാൽ അതും വലിയ നേട്ടമാകും. വന്ദേഭാരത് പോലെ ആധുനിക ട്രെയിൻ സെറ്റുകളുടെ വരവോടെ റെയിൽവേ സംവിധാനംതന്നെ മാറ്റിമറിക്കപ്പെടും. ട്രെയിനുകൾ oparate ചെയ്യുന്ന രീതിയിലടക്കം വ്യത്യാസമുണ്ടാകും. വന്ദേഭാരത് ട്രെയിനുകളുടെ വ്യാപനവും ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള ശ്രമങ്ങളും, എല്ലാവർക്കും എസി യാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കും. സ്റ്റേഷൻ നവീകരണം, ആധുനിക ട്രെയിനുകൾ, ആധുനിക സിഗ്നലിങ് സംവിധാനം എന്നീ മൂന്നു ഘടകങ്ങൾക്കാണു മന്ത്രി അശ്വിനി വൈഷ്ണവ് മുൻഗണന നൽകുന്നത്.
സ്റ്റേഷനുകളുടെ മുഖഛായ പാടെ മാറും
റെയിൽവേ സ്റ്റേഷനുകൾ നഗര കേന്ദ്രങ്ങളായി മാറണമെന്ന ലക്ഷ്യത്തോടെയാണു സ്റ്റേഷൻ നവീകരണ പദ്ധതി നടപ്പാക്കുന്നത്. റെയിൽവേ ട്രാക്കുകൾ നഗരത്തെ രണ്ടായി കീറിമുറിക്കുന്നുവെന്ന പരാതി ഒഴിവാക്കി സ്റ്റേഷന്റെ ഇരുവശത്തേയും കവാടങ്ങൾക്ക് ഒരേ പ്രാധാന്യം ലഭിക്കുന്ന വിധമുള്ള ഡിസൈനുകളാണു സ്റ്റേഷനുകൾക്ക് ലഭിക്കുക. ട്രാക്കുകൾക്കു മുകളിലായി കോൺകോഴ്സ് ഏരിയ, ഫുഡ് കോർട്ട് ഉൾപ്പെടെ ഷോപ്പിങ് ഏരിയകൾ, മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഇന്റഗ്രേഷന്റെ ഭാഗമായി സ്റ്റേഷനോടൊപ്പം ബസ് ടെർമിനലുകൾ എന്നിവയാണു വരിക. അടുത്ത 50 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള ഡിസൈനാണു സ്റ്റേഷനുകൾക്കു വേണ്ടി തയാറാക്കിയിരിക്കുന്നത്. 34 സ്റ്റേഷനുകളുടെ നവീകരണം തുടങ്ങിക്കഴിഞ്ഞു. ഇതിൽ കേരളത്തിൽനിന്ന് എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, കൊല്ലം എന്നിവയാണുള്ളത്. ചെങ്ങന്നൂർ, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വർക്കല, ഷൊർണൂർ എന്നിവയുടെ കരാർ നടപടികളും വൈകാതെ തുടങ്ങും.
150 കോടി രൂപ ചെലവിൽ എറണാകുളം ടൗൺ സ്റ്റേഷൻ നവീകരിക്കുന്നത് സേലം ആസ്ഥാനമായ റാങ്ക് എന്ന കമ്പനിയാണ്. 300 കോടി രൂപ ചെലവിൽ കൊൽക്കത്ത ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ ബ്രിജസ് ആൻഡ് റൂഫാണ് എറണാകുളം ജംക്‌ഷൻ സ്റ്റേഷൻ നവീകരണം ഏറ്റെടുത്തിരിക്കുന്നത്. റൈറ്റ്സ്–സിദ്ധാർഥ ജോയിന്റ് വെഞ്ച്വർ സംരംഭമാണു 350 കോടി രൂപ ചെലവിൽ കൊല്ലം സ്റ്റേഷൻ നവീകരിക്കുന്നത്. നവീകരിക്കുന്ന സ്റ്റേഷനുകൾ യാത്രക്കാർക്ക് പുതിയ അനുഭവമാകും സമ്മാനിക്കുക. 2 വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ട്രാക്കുകൾക്കു മുകളിൽ വരുന്ന കോൺകോഴ്സ് ഏരിയയിൽനിന്ന് പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാൻ ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യം എന്നിവയുണ്ടാകും. മൾട്ടിലെവൽ പാർക്കിങ്, ഹൈപ്പർമാർക്കറ്റുകൾ, മൾട്ടിപ്ലക്സുകൾ, ഹോട്ടലുകൾ എന്നിവയാണു സ്റ്റേഷനു മുകളിലേക്കുള്ള നിലകളിൽ ഉണ്ടാകുക.
കേരളത്തിന് വന്ദേ ഭാരത് 2023ൽ
സിൽവർലൈനിനു ബദലായി ബിജെപി നേതാക്കൾ കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും ആദ്യ 5 ട്രെയിനുകളും മറ്റു സംസ്ഥാനങ്ങൾക്കാണു നൽകിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കാണു കേന്ദ്രത്തിന്റെ മുൻഗണന. 2023 ജനുവരിയിൽ കേരളത്തിനും വന്ദേഭാരത് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ 2 ട്രെയിനുകളാണു കേരളത്തിനു ലഭിക്കുക. തിരുവനന്തപുരം–കോഴിക്കോട്, തിരുവനന്തപുരം–കണ്ണൂർ, എറണാകുളം–ബെംഗളൂരു റൂട്ടുകളാണു കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾക്കു പരിഗണിക്കുന്നത്.
തിരുവനന്തപുരത്തെ കൊച്ചുവേളിയായിരിക്കും ടെർമിനൽ. സിൽവർലൈനിനു വന്ദേഭാരത് ബദലാകണമെങ്കിൽ നിലവിലുള്ള പാതകളിലെ വേഗം കൂട്ടുന്നതിനൊപ്പം ഇപ്പോൾ സർവീസ് നടത്തുന്ന ട്രെയിനുകളുടെയെല്ലാം ശരാശരി വേഗം കൂട്ടുകയും സ്റ്റോപ്പുകൾ കുറയ്ക്കുകയും വേണം. അല്ലെങ്കിൽ ഒന്നോ രണ്ടോ വന്ദേഭാരത് ട്രെയിനുകൾ മാത്രമേ ഒാടിക്കാൻ കഴിയൂ. വന്ദേഭാരത് കടത്തിവിടാനായി ഒട്ടേറെ ട്രെയിനുകൾ വഴിയിൽ പിടിച്ചിടേണ്ടി വരും. ഈ പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ തന്നെ ഭേദപ്പെട്ട വേഗത്തിൽ ഓടുന്ന ജനശതാബ്ദികൾക്കു പകരം വന്ദേഭാരത് ഒാടിക്കുന്നതിന്റെ സാധ്യതയും റെയിൽവേ പരിഗണിക്കുന്നുണ്ട്. നിലവിലുള്ള ട്രാക്കുകളുടെ വേഗം കൂട്ടുന്നതു പഠിക്കാൻ കരാർ ക്ഷണിച്ചിട്ടുണ്ടെങ്കിലും തുടർനടപടികൾ ഇഴയുകയാണ്. തിരുവനന്തപുരം–എറണാകുളം , എറണാകുളം–മംഗളൂരു പാതകളിലെ വേഗം കൂട്ടാനാണു പഠനം നടത്താൻ റെയിൽവേ ബോർഡ് നിർദേശിച്ചിരിക്കുന്നത്.