സ്വർണക്കടത്തു കേസില്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനു ഒരു തവണ കോടതിയിൽ ഹാജരാകാൻ സർക്കാർ നൽകുന്ന ഫീസ് 15.5 ലക്ഷം രൂപ. ഇതു സംബന്ധിച്ച ഉത്തരവ് നിയമ സെക്രട്ടറി പുറത്തിറക്കി. കേസിന്റെ വിചാരണ ബൈംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാനാണ് ഫീസ്. ഇഡിയുടെ ഹർജി നവംബർ മൂന്നിനു സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
മറുപടി സത്യവാങ്മൂലത്തിന് ഇഡി കൂടുതൽ സമയം ചോദിച്ച സാഹചര്യത്തിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസ് ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഇഡിയുടെ ഹർജിക്കെതിരെ ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ. വി.വേണു ആണ് കോടതിയെ സമീപിച്ചത്. വിചാരണ ബെംഗളൂരുവിലേക്കു മാറ്റണമെന്ന് ജൂലൈയിലാണ് ഇഡി ആവശ്യപ്പെട്ടത്. ഇഡി ഫയൽ ചെയ്ത ട്രാന്‍സ്ഫർ പെറ്റീഷനിൽ സരിത്, സന്ദീപ്, സ്വപ്ന എന്നിവരാണ് എതിർ കക്ഷികൾ.
സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് കേസിൽ കക്ഷി ചേരാൻ സർക്കാർ അപേക്ഷ നൽകിയത്. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റാൻ തക്കതായ കാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഇഡിക്കു കഴിഞ്ഞിട്ടില്ലെന്നു പെറ്റീഷനിൽ സംസ്ഥാനം ചൂണ്ടിക്കാട്ടി. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണ നിർവഹണത്തെ ബാധിക്കും. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായി ഇഡി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത പെറ്റീഷനിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അംഗീകരിച്ചാൽതന്നെ വിചാരണ ബെംഗളൂരുവിലേക്കു മാറ്റാൻ തക്കതായ കാരണമല്ലെന്നു കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച പെറ്റീഷനിൽ വ്യക്തമാക്കി.