കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ഭാരവാഹികൾ, പി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, വി.പി. സജീന്ദ്രൻ, എം.എം. നസീർ, ജയ്‌സൺ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി.
എ.ഐ.സി.സി മന്ദിര വളപ്പിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി പുതിയ പ്രസിഡന്റിന് തെരഞ്ഞെടുപ്പു സാക്ഷ്യപത്രം കൈമാറി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സോണിയ പുതിയ പ്രസിഡന്റിനെ കസേരയിലേക്ക് ആനയിച്ചു.24 വർഷത്തിനു ശേഷമാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാൾ വരുന്നത്. ചടങ്ങിനു മുന്നോടിയായി രാജ്ഘട്ടിൽ എത്തി ഖർഗെ പുഷ്പാർച്ചന നടത്തി.
രണ്ടു ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡന്റ് പദവിയിൽനിന്ന് പടിയിറങ്ങി.1998ൽ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനമേറ്റ സ്ഥിതിയേക്കാൾ പാർട്ടിയുടെ നില മോശമായ അന്തരീക്ഷത്തിലാണ് 80കാരനായ ഖാർഗെ പദവി ഏറ്റെടുക്കുന്നത്.പ്രവർത്തക സമിതി തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പ്ലീനറി, ഹിമാചൽ-ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകൾ എന്നിവ അദ്ദേഹത്തിന് മുന്നിലെ ആദ്യ കടമ്പകളാണ്. ഭാരത് ജോഡോ യാത്ര നയിച്ചുവരുന്ന രാഹുൽ ഗാന്ധി ദീപാവലിയും പുതിയ പ്രസിഡന്റ് ചുമതലയേൽക്കുന്ന ചടങ്ങും പ്രമാണിച്ച് മൂന്നുദിവസം പദയാത്ര നിർത്തിവെച്ചിരിക്കുകയാണ്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയമായിരിക്കും പ്രസിഡന്റ് എന്ന നിലയിൽ ഖർഗെ പങ്കെടുക്കുന്ന ആദ്യ യോഗം. ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നു വൈകിട്ട് ചേരുന്ന യോഗത്തിൽ രാഹുൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഗുജറാത്ത് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.
എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവർത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ സമ്മേളനത്തിൽ തീരുമാനിക്കും.25 അംഗ സമിതിയിലെ 12 പേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ ഖർഗെ തയാറാകുമെന്നാണു സൂചന. 1997 ലെ കൊൽക്കത്ത പ്ലീനറിയിലാണ് ഏറ്റവുമൊടുവിൽ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ഖർഗെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യം പങ്കെടുക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ്. ഗുജറാത്തിലെ സ്ഥാനാർത്ഥികളുടെ കാര്യം യോഗത്തിൽ ചർച്ച ചെയ്യും. പ്രവർത്തക സമിതിയുടെ കാര്യം പ്ലീനറി യോഗം തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരൊക്കെ അംഗങ്ങളാകും എന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിലെ പദവി ആരോടും ആവശ്യപ്പെട്ടിട്ടില്ല .എന്തെകിലും പദവി നൽകാമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേ സമയം പാർട്ടി ഏത് ചുമതലയേൽപിച്ചാലും സ്വീകരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഒരിക്കലും ഒരു പദവിക്കായി എവിടെയും പോയിട്ടില്ല. ഖർഗെയുടെ വോട്ടുമായി തരൂരിന് കിട്ടിയ വോട്ടുകൾ താരതമ്യം ചെയ്തത് തെറ്റിദ്ധരിക്കപ്പെട്ടു. എന്നാൽ ഒരാൾക്ക് ഒരു പദവി മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് പത്മജ വേണുഗോപാൽ ആവശ്യപ്പെട്ടു. പരിഗണന കിട്ടാതെ നിരവധി പേരാണ് പുറത്ത് നിൽക്കുന്നതെന്നും അവർ സൂചിപ്പിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.. സമവായ നീക്കത്തിന് മല്ലികാർജ്ജുനഖർഗെ ശ്രമം നടത്തുന്നതിനിടെയാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. പാർട്ടി അധ്യക്ഷൻ ഖർഗെയും, പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധിയും സമിതിയിലുണ്ടാകും. 11 പേരെ നാമനിർദ്ദേശം ചെയ്യുന്നു. പന്ത്രണ്ട് പേർക്ക് മത്സരിക്കാം. അധ്യക്ഷ തെരഞ്ഞെടുപ്പ് ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ തെളിവെന്ന് അവകാശപ്പെടുമ്പോൾ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനാണ് ഖർഗെ മുൻകൈയെടുക്കുന്നത്.