കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി പാർട്ടി തിരഞ്ഞെടുപ്പ് സമിതി. തരൂരിന് ഇരട്ടമുഖമാണെന്ന് സമിതി കുറ്റപ്പെടുത്തി. ‘എല്ലാ ഉത്തരങ്ങളിലും തൃപ്തനാണെന്ന് എന്റെ മുന്നിൽ സമ്മതിച്ച ശേഷം മാധ്യമങ്ങൾക്ക് മുമ്പാകെ പോയി ഞങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു’, മധുസൂദൻ മിസ്തി തരൂരിന്റെ ടീമിന് അയച്ച മറുപടിയിൽ പറഞ്ഞിരിക്കുന്നത് എങ്ങനെ ആണ്.
യുപിയിലെ വോട്ടെടുപ്പിലാണ് തരൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് സൽമാൻ സോസ് ക്രമക്കേട് നടന്നതായി പ്രധാനമായി ആരോപിച്ചത്. സംസ്ഥാനത്തെ വോട്ടുകൾ റദ്ദാക്കണമെന്നും തരൂരിന്റെ ടീം ആവശ്യപ്പെട്ടിരുന്നു. ഈ ആഭ്യന്തര കത്ത് പുറത്തുവന്നതിൽ തരൂർ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
ബാലറ്റ് പേപ്പർ മുദ്രവെച്ചില്ലന്നതടക്കമുള്ള പരാതികൾ സമിതി തള്ളി. ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ പിസിസികൾ പോളിങ് അട്ടിമറിച്ചുവെന്ന ഗുരുതരമായ പരാതി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് നൽകിയിരുന്നു ഉത്തർപ്രദേശിലെ വോട്ടുകൾ എണ്ണരുതെന്നാവശ്യപ്പെട്ടെങ്കിലും ഒടുവിൽ ബാലറ്റുകൾ മറ്റുള്ളവയ്ക്ക് ഒപ്പം കൂട്ടി കലർത്തി. പരാതിയിൽ തരൂരിനുള്ള മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം.
‘കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി താങ്കൾക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മാധ്യമങ്ങളെ സമീപിച്ചെങ്കിലും, ഞങ്ങൾ താങ്കളുടെ പരാതി പരിഗണിച്ചു’. മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും താങ്കളോട് അനീതി കാട്ടുന്ന തരത്തിലായിരുന്നു എന്ന പ്രതീതി ജനിപ്പിക്കാനും, ചെറിയ കാര്യങ്ങൾ പെരുപ്പിക്കാനും തരൂരും ടീമും ശ്രമിച്ചെന്നും മിസ്ത്രി കത്തിൽ കുറ്റപ്പെടുത്തി. അഞ്ച് പോയിന്റുകൾ നിരത്തിയ മറുപടിയിൽ മിസ്ത്രി ഒപ്പു വച്ചിട്ടുണ്ട്.
അതിനിടെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ശശി തരൂർ എംപി സന്ദർശിച്ചു. എഐസിസി തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് തരൂർ സോണിയയെ കണ്ടത്. കൂടിക്കാഴ്ചയ്ക്കായി സോണിയ തരൂരിനെ വസതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ച വച്ച തരൂരിനെ സോണിയ അനുമോദിച്ചു. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ നേതൃത്വത്തിൽ പലർക്ക് നേരെയും തരൂർ വിമർശനം ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് നടപടികളിൽ പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിമർശനം ഇനി മയപ്പെടുത്താനാണ് തരൂർ ക്യാംപിന്റെ തീരുമാനം. താൻ മത്സരിക്കാൻ രംഗത്തിറങ്ങിയതോടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പും പാർട്ടിയും വലിയ രീതിയിൽ ചർച്ചയായെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിച്ച് മത്സരിക്കാനും പത്തിലൊരാളുടെ പിന്തുണ നേടാനും സാധിച്ചെന്ന് തരൂർ അവകാശപ്പെടുന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഖർഗെയുടെ നേതൃത്വത്തിൽ പാർട്ടിയിൽ ഉണ്ടാവുന്ന മാറ്റങ്ങളിൽ തന്നെ കൂടി പരിഗണിക്കണം എന്നാണ് തരൂരിന്റെ നിലപാട്. വർക്കിങ് പ്രസിഡന്റ് പദവിയോ വൈസ് പ്രസിഡന്റ് പദവിയോ തരൂർ പ്രതീക്ഷിക്കുന്നുണ്ട്. ഇക്കാര്യം രാഹുലിനേയും സോണിയയേയും തരൂർ അറിയിച്ചേക്കും