ഇലന്തൂരില്‍ നരബലിക്ക് ഇരയായ കാലടി സ്വദേശി റോസിലിയുടെ മൃതദേഹാവശിഷ്‌ടങ്ങളില്‍ ഗര്‍ഭപാത്രം കണ്ടെത്താനായില്ല.
ശരീരാവശിഷ്‌ടങ്ങളുടെ ഇന്‍ക്വസ്‌റ്റ് പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്. ചികിത്സയുടെയോ മറ്റോ ഭാഗമായി ഗര്‍ഭപാത്രം നേരത്തേ നീക്കംചെയ്‌തതാണോ കൊലപാതകശേഷം പ്രതികള്‍ നീക്കംചെയ്‌തതാണോയെന്നു വ്യക്‌തമായിട്ടില്ല.
നരബലിക്കിരയായ പത്മത്തെയും റോസിലിയേയും ഒന്നാംപ്രതി മുഹമ്മദ് ഷാഫി ക്രൂരമായി ബലാത്സംഗം ചെയ്‌തിരുന്നെന്നാണു കൂട്ടുപ്രതികളുടെ മൊഴി.
കൊല്ലപ്പെട്ട പത്മം ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നരബലി കേസില്‍ മറ്റ് തെളിവുശേഖരണവും തുടരുകയാണ്. ഷാഫിയുടെ മൊഴിപ്രകാരം റോസിലിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്തി. ഇവ എവിടെനിന്നാണു ലഭിച്ചതെന്നു പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
പത്മത്തിന്റെ മക്കള്‍, സഹോദരി, റോസിലിയുടെ മകള്‍ എന്നിവരുടെ രക്‌തസാമ്ബിളുകള്‍ ഡി.എന്‍.എ. പരിശോധനയ്‌ക്കായി ശേഖരിച്ചു.
ഫലം ലഭിക്കുന്ന മുറയ്‌ക്ക് ശരീരഭാഗങ്ങള്‍ ചേര്‍ത്തുവച്ചുള്ള പരിശോധന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിക്കും. പ്രതികളായ ഭഗവല്‍ സിങ്ങിനെയും ഭാര്യ ലൈലയേയും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കാര്യമായൊന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശാസ്‌ത്രീയതെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണു പോലീസിന്റെ ശ്രമം.
മനുഷ്യമാംസം കൊച്ചിയില്‍ എത്തിച്ച് വിറ്റെന്നു സൂചന
കഴിഞ്ഞ ജൂണ്‍ ആദ്യവാരവും സെപ്‌റ്റംബര്‍ അവസാനവാരവുമാണു കൊലപാതകങ്ങള്‍ നടന്നത്. രണ്ടുതവണയും ഇരകളുടെ മാംസം കൊച്ചിയിലേക്കു കൊണ്ടുവന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. അമാനുഷികശക്‌തി നേടാന്‍ മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്കറിയാമെന്നും അവര്‍ പണം നല്‍കി മാംസം വാങ്ങുമെന്നും ഷാഫി പറഞ്ഞതായി കൂട്ടുപ്രതികളുടെ മൊഴിയുണ്ട്.
ഷാഫി ഇരകളെ കൂട്ടിക്കൊണ്ടുപോയതിനു മാത്രമാണു വ്യക്‌തമായ തെളിവുള്ളത്. ശരീരഭാഗങ്ങള്‍ മറവുചെയ്യാന്‍ ഭഗവല്‍ സിങ്ങും ലൈലയും സഹായിച്ചെന്നു തെളിഞ്ഞു. എന്നാല്‍, മൂവരും ചേര്‍ന്നാണു കൊലപാതകങ്ങള്‍ നടത്തിയത് എന്നതിനു കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്.
ഗൂഢാലോചനയും സംശയാതീതമായി തെളിയിക്കപ്പെടണം