മഹത്തായ ആചാര സംരക്ഷണത്തിന്റെ ഭാഗമായി തന്റെ ജീവിതം മാറ്റിവെച്ച കാസർഗോഡ് കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ യാത്രയായി. ഞായറാഴ്ച രാത്രിയിലാണ് 75 വയസ്സുള്ള മുതലയുടെ മരണം സംഭവിച്ചത്. വർഷങ്ങളായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സസ്യാഹാരിയായ ബബിയ എന്ന മുതല അത്ഭുതമായിരുന്നു. പേര് വിളിച്ചാൽ ആളുകളെ കാണാനായി അമ്പലകുളത്തിലെ വെള്ളത്തിൽ നിന്നും തല പൊക്കി നോക്കും. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലക്ഷേത്രമാണ് കുമ്പളയിലെ ഈ ക്ഷേത്രം. ഇന്ത്യയിലെ ഏക തടാക ക്ഷേത്രം കൂടിയാണിത്. 1945 ൽ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടീഷ് സൈനികൻ വെടിവെച്ച് കൊന്നതായി പറയപ്പെടുന്നു. ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. മുതലയ്ക്ക് നിവേദ്യമാണ് ഇവിടെ പ്രധാന വഴിപാട്. ഇഷ്ട്ടകാര്യ സാധ്യത്തിനാണ് ഭക്തർ വഴിപാട് നടത്താറുള്ളത്. ക്ഷേത്രത്തിലെ കാർമ്മികൻ ചോറുമായി കുളക്കരയിൽ എത്തിയാൽ ബബിയ വെള്ളത്തിനടിയിൽ നിന്നും പൊങ്ങിവന്ന് ഇട്ട് കൊടുക്കുന്ന ചോറുരുളകൾ കഴിക്കും.
തടകത്തിൽ എല്ലായ്പ്പോഴും വെള്ളം ഉണ്ടാവും. ഇവിടെയാണ് ബബിയയുടെ വാസം താടകത്തിന്റെ വടക്ക് ഭാഗത്തായി രണ്ട ഗുഹകളുണ്ട്. പകൽ മുതല ഈ ഗുഹയിൽ ആയിരിക്കും. ക്ഷേത്രപരിസരം വിജനമായാൽ കരക്ക് കയറി പ്രധാന വീഥിയിലൂടെ ക്ഷേത്രമുറ്റത്തും ശ്രീകോവിലിലും ഇഴഞ്ഞ് എത്തും. ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെ വിസ്മയത്തോടു കൂടിയാണ് ഭക്തർ കാണുന്നത്. ബാബിയയോടുള്ള സ്നേഹസൂചകമായി ശരീരം പൊതുദർശനത്തിന് വെച്ചു. അതിനുശേഷം മൃതദേഹം ക്ഷേത്രവളപ്പിൽ സംസ്ക്കരിക്കും.