മന്ത്രി ഗോവിന്ദൻ മാഷ് സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുത്തതോടെ മന്ത്രി സഭയിൽ അഴിച്ചു പണികൾക്ക് സാധ്യത എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു . മന്ത്രി ഗോവിന്ദൻ ഓണത്തിന് ശേഷം എം എൽ എ സ്ഥാനം ഒഴിയുന്നതോടെ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ വീണ്ടും മന്ത്രിയാക്കാന്‍ സാധ്യത എന്ന രീതിയിൽ വാർത്തകൾ പുറത്ത് വന്നിരുന്നു . മന്ത്രിസഭ അഴിച്ചുപണിക്ക് സംസ്ഥാന സമിതി അംഗങ്ങള്‍ അനുമതി നല്‍കിയതായിട്ടായിരുന്നു പുറത്ത് വന്ന വിവരം. സ്പീക്കര്‍ എം.ബി. രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നും
അതോടൊപ്പം വീണ ജോര്‍ജ് സ്പീക്കറാകുമെന്നും റിപ്പോര്‍ട്ടുകൽ സൂചിപ്പിച്ചിരുന്നു. മന്ത്രിമാരുടെ മോശം പ്രകടനം ചർച്ചയായ സാഹചര്യത്തിലാണ് മന്ത്രി സഭാ അഴിച്ചു പണി ചർച്ചകളിൽ ഇടം നേടിയത്. എന്തായാലും തദ്ദേശ സ്വയം ഭരണ വകുപ്പും എക്സൈസും കൈകാര്യം ചെയ്തിരുന്ന മന്ത്രി എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആവുന്നതോടെ സ്വാഭാവികമായും എംഎൽ എ സ്ഥാനം ഒഴിയുമെന്നാണ് റിപോർട്ടുകൾ . ആ സ്ഥാനത്തേക്ക് ശൈലജ ടീച്ചർക്കൊരു റീ എൻട്രി ഉണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോൾ പുതിയ പാർട്ടി സെക്രട്ടറിയുടെ ആദ്യ വാർത്താ സ്മമേളനത്തിൽ തന്നെ ആ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. മന്ത്രിസഭയിലേക്ക് മുന്‍ മന്ത്രിമാര്‍ തിരിച്ചെത്തും എന്നത് മാധ്യമ സൃഷ്ടിയാണ് എന്നാണ് എം വി ഗോവിന്ദന്‍ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത് . മുന്‍കാല തീരുമാനം സിപിഎം പുനപ്പരിശോധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം പിണറായി മന്ത്രിസഭയില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട് മന്ത്രി എന്ന് ജനം വിധിയെഴുതിയ ആളായിരുന്നു കെ കെ ശൈലജ ടീച്ചർ. അത്രമേൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ വ്യക്തിയായിരുന്നു ശൈലജ ടീച്ചർ. എന്നാല്‍, രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ മുന്‍ മന്ത്രിമാരെ എല്ലാം ഒഴിവാക്കിയപ്പോള്‍ കെ കെ ശൈലജയെയും പുറത്തു നിര്‍ത്തുകയാണ് ഉണ്ടായത്.
എന്നാലിപ്പോൾ പുനഃ സംഘടനാ ഉണ്ടാവുമെന്ന റിപോർട്ടുകൾ വന്നപ്പോഴും കെ കെ ശൈലജ ടീച്ചറുടെ പേര് ഉയർന്നു കേട്ടിരുന്നു . ഈ പ്രതീക്ഷയാണ് ഇപ്പോൾ എം വി ഗോവിന്ദൻ മാസ്റ്ററുടെ പത്ര സമ്മേളനത്തിൽ വീണുടഞ്ഞത്. പാർട്ടിയിൽ പഴയ മന്ത്രിമാർ തിരിച്ചെത്തില്ല എന്നാണ് ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല എന്നും വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെല്ലുവിളികളെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദൻ പറഞ്ഞു. മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച് രാജിവയ്ക്കും എന്നുമദ്ദേഹം അറിയിച്ചു . മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും.
ഗവര്‍ണര്‍ക്ക് എതിരായ നിലപാടില്‍ പിന്നോട്ടില്ല. ഗവര്‍ണര്‍ എടുക്കുന്ന നിലപാട് ജനാധിപത്യപരവും ഭരണഘടനാപരവുമായിരിക്കണം. അങ്ങനെയാകാതിരിക്കുന്ന സന്ദര്‍ഭത്തിലാണ് വിമര്‍ശനത്തിന് വിധേയമാകുന്നത്. ആ വിമര്‍ശനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗവര്‍ണര്‍ ഭരണഘടാനപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുമോയെന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന് ഏറെ വിമർശനങ്ങളാണ് അടുത്തിടെയായി പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഏൽക്കേണ്ടി വന്നിട്ടുള്ളത്. സിപിഐ അടക്കം പിണറായി സർക്കാരിനെവിമർശിച്ചു കൊണ്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ സര്‍ക്കാരും വികസന സമീപനങ്ങളും പാര്‍ട്ടിയും എല്ലാം ഒറ്റക്കെട്ടായി മുന്നോട്ടുപോകും എന്നും സിപിഐയുടേത് ആരോഗ്യപരമായ വിമര്‍ശനമാണ് എന്നുമാണ് ഈ വിഷയത്തിൽ എം വി ഗോവിന്ദന്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
”ഭരണഘടനയ്ക്കും ജനാധിപത്യ രീതിയിലും മാത്രമായിരിക്കും സിപിഐഎം പ്രവര്‍ത്തിക്കുക. മറ്റൊരു നിലപാടും സ്വീകരിക്കാന്‍ പാര്‍ട്ടി ഉദേശിക്കുന്നില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ എത്തുമോ ഇല്ലെയോ എന്നതും മുന്നിലുള്ള പ്രശ്നമല്ല. പ്രവര്‍ത്തനത്തിന് ഘടകം ഏതെന്നിനെക്കാളും പ്രധാനം ചുമതലകള്‍ സത്യസന്ധതയോടെ ചെയ്യുക എന്നതാണ്. എല്ലാ നേതാക്കളുടെയും വിശ്വസ്തന്‍ എന്ന നിലയിലുള്ള ലേബലാണ് ആഗ്രഹിക്കുന്നത്. അതില്‍ പിണറായിയും പ്രധാനപ്പെട്ട നേതൃനിരയിലുള്ള ആളാണ്. ചുമതലകള്‍ ഏറ്റെടുത്ത് കൂട്ടായി പാര്‍ട്ടി മുന്നോട്ട് പോകും. എല്ലാ നേതാക്കളും ഒറ്റക്കെട്ടയാണ് മുന്നോട്ടുപോകുന്നത്.” കൂട്ടായ ചര്‍ച്ചകളിലൂടെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു