വെനീസ്: യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ മധ്യ, തെക്കന്‍ മേഖലകളില്‍ വീശിയ കൊടുങ്കാറ്റില്‍ മൂന്നു കുട്ടികളടക്കം 12 പേര് മരിച്ചു.
ഒട്ടനവധിപ്പേര്‍ക്കു പരിക്കുകളേറ്റു. ഇറ്റലിയിലെ വെനീസ് നഗരത്തിലെ സെന്റ് മാര്‍ക്സ് ബസിലിക്കയുടെ മണിമാളികയിലെ കല്ലുകള്‍ പറന്നുപോയി.
കാറ്റിനൊപ്പം കനത്ത മഴയും അനുഭവപ്പെട്ടു. ഇറ്റലി, ഓസ്ട്രിയ, ഫ്രാന്‍സിലെ കോര്സിക്കാ ദ്വീപ് എന്നിവടങ്ങളിലാണു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്; ഭൂരിഭാഗവും മരംവീണാണ്. കോര്‍സിക്കയില്‍ മണിക്കൂറില്‍ 224 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്.
മരങ്ങള്‍ കടപുഴകുകയും താത്കാലിക ഭവനങ്ങള്‍ തൂത്തെറിയപ്പെടുകയുമുണ്ടായി. അഞ്ചു പേര് മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റതായി ദ്വീപ് സന്ദര്‍ശിച്ച ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ അറിയിച്ചു. തെക്കന്‍ ഫ്രാന്‍സിലെ മാര്‍സെയില്‍ നഗരം അടക്കമുള്ള സ്ഥലങ്ങളിലും കൊടുങ്കാറ്റ് വീശി. പവര്‍കട്ടും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഓസ്ട്രിയയിലെ കരിന്തിയ, ലോവര്‍ ഓസ്ട്രിയ പ്രവിശ്യ എന്നിവടങ്ങളിലാണു കൂടുതല്‍ ദുരന്തം. ഇറ്റലിയിലെ ടസ്കനി മേഖലയിലെ തീരത്തോടു ചേര്‍ന്ന റിസോര്‍ട്ടുകള്‍ക്കും വെനീസിലെ തെരുവോര കഫേകള്‍ക്കും നാശനഷ്ടമുണ്ടായി.
ആഴ്ചകള്‍ നീണ്ട ഉഷ്ണതരംഗത്തിനുശേഷമാണു യൂറോപ്പ് കൊടുങ്കാറ്റിനെ നേരിട്ടത്. തെക്കന്‍ ഇറ്റലി ഇപ്പോഴും ഉഷ്ണതരംഗത്തിന്റെ പേടിയിലാണ്. ഇവിടെ 40 ഡിഗ്രി സെല്‍ഷസ് വരെയാണു താപനില.