സംസ്ഥാന സർക്കാരിനെതിരെയുള്ള ശക്തമായ വിമർശനങ്ങൾ തുറന്നു പറയുന്ന വ്യക്തിയാണ് നടൻ ഹരീഷ് പേരടി. അത്തരത്തിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങളെന്നും ഈ നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായിക കുഞ്ഞില മാസിലാമണിക്കെതിരായ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്നും പേരടി വിമർശിച്ചു. കുഞ്ഞിലയും , കെ.കെ.രമയും , ആനി രാജയും രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകൂട ഫാസിസത്തിൽ, അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ ആണെന്ന് അദ്ദേഹം പറയുന്നു. ഈ അടുത്ത് കണ്ട ഏറ്റവും ശക്തമായ സ്ത്രീപക്ഷ സിനിമയാണ് അസംഘടിതർ എന്നും കോഴിക്കോട് വനിത ചലച്ചിത്ര മേളയിൽ ആ ചിത്രത്തിന് ഒരു സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ : കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ..അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ… ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ…കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല…അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് …(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്…ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്…ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്…സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങൾ…💪💪💪 ഇതായിരുന്നു പോസ്റ്റ്.
കോഴിക്കോട് നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ തന്റെ ചിത്രമായ അസംഘടിതർ ബോധപൂർവം ഒഴിവാക്കി എന്ന് ആരോപിച്ച് പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫെസ്റ്റിവലിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് കുഞ്ഞില ആരോപിച്ചിരുന്നു. എന്നാൽ ചെയർമാൻ അടക്കമുള്ളവർ പ്രതികരിച്ചിരുന്നില്ല. ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റിലെ തന്റെ ചിത്രമായ അസംഘടിതർ, റത്തിന സംവിധാനം ചെയ്ത പുഴു തുടങ്ങിയ മലയാളി വനിതാ സംവിധായകരുടെ സിനിമകൾ ഫെസ്റ്റിവലിൽ ഉൾപ്പെടുത്താതിനെതിരെയാണ് ഇവർ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രതിഷേധിച്ചത്. സ്റ്റേജിൽ കയറി പ്രതിഷേധിച്ച കുഞ്ഞിലയെ വനിതാ പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.