നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും പങ്കെന്ന് വിജിലൻസ് റിപ്പോർട്ട് . പൊതുമരാമത്ത് വിജിലൻസ് ആണ് ഉദ്യോഗസ്ഥരുടെയും കരാർ കമ്പനിയുടെയും അനാസ്ഥയാണ് പാലത്തിന്റെ അപകടത്തിന് കാരണമെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചത് . വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ബുധനാഴ്ചയാണു റിപ്പോർട്ട് സമർപ്പിച്ചത്. കരാർ കമ്പനിക്കും, മേൽനോട്ടച്ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു .
മേയ് 16നാണു മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ 3 ബീമുകൾ തകർന്നു വീണത്. പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയറും അസി.എൻജിനീയറും സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്നില്ല.
കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്രതിനിധികൾ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ബീമുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന ജോലികൾ നടക്കുമ്പോൾ എൻജിനീയർമാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം വയനാട്ടിലായിരുന്നു പദ്ധതിയുടെ ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയർ.
കാഷ്വൽ ലീവ് ആയതിനാൽ പകരം ചുമതല നൽകിയില്ല എന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിനു നൽകിയ വിശദീകരണം. അസി. എൻജിനീയർ മറ്റൊരു നിർമാണ സ്ഥലത്തായിരുന്നു എന്നാണു വിശദീകരണം. കരാർ കമ്പനി ജീവനക്കാരുടെ മാത്രം മേൽനോട്ടത്തിലായിരുന്നു ബീം സ്ഥാപിക്കൽ പ്രവൃത്തികൾ നടന്നത്.
ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണു ബീമുകൾ തകരാൻ കാരണമെന്നായിരുന്നു കരാറുകാരുടെ വിശദീകരണം. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നു വകുപ്പു സെക്രട്ടറി അജിത്ത് കുമാർ പറഞ്ഞു.
രണ്ട് വർഷം മുൻപ് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായ ഘട്ടത്തിലാണ് അപകടം ഉണ്ടായതന്ന് കെ പിസിസി ലീഗൽ എയ്ഡഡ് കമ്മിറ്റി ചെയർമാൻ വി എസ് ചന്ദ്രശേഖരൻ പറഞ്ഞു. ഇതിന് പിന്നിൽ അസ്വാഭാവികതയുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ സത്യം പുറത്ത് വരു.പാലം നിർമ്മിക്കുന്നത് 25 കോടി രൂപ ചെലവാക്കിയാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നത്. 25 ലക്ഷത്തിന് മുകളിലുള്ള തുകപോലും മാറാൻ കഴിയാത്ത സാമ്പത്തിക്ക ഞെരുക്കം അനുഭവിക്കുമ്പോഴാണ് അഴിമതിയിൽ തീർത്ത പാലത്തിന്റെ തകർച്ച പുറത്ത് വരുന്നത്.
സാങ്കേതികത്വം പറഞ്ഞ് സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനാണ് പാലം കരാർ എടുത്തുകമ്പനി ശ്രമിക്കുന്നത്. സിപിഎമ്മിന് പൂർണ്ണ നിയന്ത്രണമുള്ള കമ്പനിയാണ് പാലത്തിന്റെ കരാർ ഏറ്റെടുത്ത് നിർമ്മാണം നടത്തിവരുന്നത്.കിഫ്ബിയുടെ 3 കോടിയും എംഎൽഎ ഫണ്ടിലെ മുക്കാൽ കോടിയും ചെലവാക്കി നിർമ്മിച്ച തൃശ്ശൂർ ചെമ്പൂച്ചിറ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ച് ക്ലാസ് മുറികൾ നിർമ്മാണത്തെ അപാകതകൾ കൊണ്ട് കഴിഞ്ഞ മാർച്ചിൽ പൊളിച്ചിരുന്നു.
സ്‌കൂൾ കെട്ടിടം നിർമ്മിച്ച് മൂന്ന് വർഷത്തിനുള്ളിലാണ് ഗുരുതരമായ ക്രമക്കേടിനെ തുടർന്ന് പൊളിച്ച് മാറ്റേണ്ടി വന്നത്. അതുകൊണ്ട് തന്നെ കുളിമാട് പാലം പൊളിഞ്ഞത് ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല. നിർമ്മാണ പ്രവർത്തനങ്ങളിലെ പോരായ്മകൾക്കും നിലവാര തകർച്ചക്കും തെളിവാണ് ഈ രണ്ടും സംഭവങ്ങൾ. കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികളിലെ കമ്മീഷനിൽ മാത്രമാണ് സർക്കാരിനും മന്ത്രിമാർക്കും കണ്ണ്. നേരെ ചൊവ്വെ ഒരുപാലവും സ്‌കൂൾ കെട്ടിടവും പണിയാനറിയാത്തവരാണ് സെമിസ്പീഡ് റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.