മുഖ്യമന്ത്രി പിണറായി വിജയൻ കുലംകുത്തിയെന്ന് വിളിച്ച ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎയെ കെട്ടിപിടിച്ചതിനും ആർദ്രമായി കൈയിൽ തൊട്ടതിനും സുഭാഷിണി അലിയുടെയും ബൃന്ദ കാരാട്ടിന്റെയും പേരിൽ പാർട്ടി നടപടിയുണ്ടാകുമോയെന്ന് സാമുഹ്യ മാധ്യമങ്ങളിൽ ചോദ്യമുയരുന്നു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭയിൽ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിൽവച്ചാണ് സുഭാഷിണിയും ബൃന്ദയും രമയെ കണ്ടത്. സുഭാഷിണി അലി രമയെ കെട്ടിപ്പിടിക്കുന്നതും, ബൃന്ദകാരാട്ട് ആർദ്രതയോടെ രമയുടെ കൈയിൽ പിടിച്ചിരിക്കുന്നതുമായ ചിത്രങ്ങൾ ഇന്നത്തെ മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
നീ ഞങ്ങളുടെ കുട്ടിയാണ്, കുടുംബാംഗം…. ചേർത്തുപിടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഇത്രയും പറഞ്ഞപ്പോൾ തന്നെ കെ കെ രമ പൊട്ടിക്കരഞ്ഞു പോയി. നിറകണ്ണുകളുമായി സുഭാഷിണി അലി ആശ്വസിപ്പിച്ചപ്പോഴും രമയുടെ കണ്ണുകളിൽ നനവ് വറ്റാതെനിന്നു. കണ്ടുനിന്നവരുടെ പോലും കണ്ണുനനയിച്ച രംഗം എന്നാണ് കേരള കൗമുദിയിലെ റിപ്പോർട്ട്. അവർക്കെല്ലാം ഇവിടുത്തെ കാര്യങ്ങളൊക്കെ നന്നായി അറിയാം. താൻ കുടുംബാംഗമാണെന്ന് പറഞ്ഞു കേട്ടപ്പോൾ കരഞ്ഞുപോയെന്നും രമ പറഞ്ഞു.
സമ്മേളന വേദിയിൽവെച്ച് രമയെ അടുത്തിരുത്തി കൈയിൽ പിടിച്ചുകൊണ്ട് കുശലാന്വേശഷണം നടത്തുന്ന ചിത്രം സഹിതമാണ് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ പ്രതിയോഗികൾ രമയെ തള്ളിപ്പറഞ്ഞപ്പോഴും ചന്ദ്രശേഖരന്റെ കൊലപാതകത്തെ അപലപിച്ച ഏക സിപിഎം നേതാവായിരുന്നു ബൃന്ദകാരാട്ട്.
എന്നാൽ മറ്റു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴും സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ പാർട്ടിയുടെ രണ്ട് ഉന്നത വനിതാ നേതാക്കൾ കെ കെ രമ എംഎൽഎയുമായി സ്‌നേഹവും സൗഹൃദവും പങ്കിട്ടതിനെക്കുറിച്ച് വാർത്തയോ ചിത്രങ്ങളോ കൊടുത്തില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. രമയോടുള്ള പകയും വിദ്വേഷവും സിപിഎമ്മിന്റെ കേരളഘടകം ഇപ്പോഴും നിലനിർത്തുന്നുവെന്നതിന്റെ തെളിവാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളെ പോലും തള്ളിക്കൊണ്ടുള്ള ഈ പാർട്ടി നയം.
ഈ സംഭവവത്തെക്കുറിച്ച് ദേശാഭിമാനിയുടെ മുൻ എഡിറ്റർ ജി ശക്തിധരൻ കുറിച്ച വാക്കുകൾ വളരെ പ്രസക്തമാണ്.
അന്ധതയുടെ ആനന്ദം എന്ന തലക്കെട്ടോടെ ശക്തിധരൻ കുറിച്ച പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ …
കേരളത്തിലെ അഞ്ചുലക്ഷത്തിലേറെ കമ്മ്യുണിസ്റ് അണികൾ,അവർ അടിമകൾ അല്ലെങ്കിൽ, കണ്ണ് തുറന്ന് കാണേണ്ടതാണ് ഈ ദൃശ്യം. ദുഃഖത്തിന്റെ ഘനീഭവിച്ച ഒരു രൂപം ഉള്ളിലെ കനലുകൾ മറച്ചുവെച്ചു മനുഷ്യസഹജമായി നിഷ്ക്കളങ്കമായി പുഞ്ചിരിച്ചു മാനവികതയുടെ മുഖം പ്രകാശിപ്പിക്കുന്നു. തൊട്ടടുത്ത് ചരിത്രം ഒരിക്കലും മാപ്പു നൽകാത്ത പാപത്തെയും പേറി അതിജീവിതയെ ഉറ്റുനോക്കി നിസ്സഹായത
പ്രകടിപ്പിക്കുന്ന മറ്റൊരാൾ. അവർക്കിടയിൽ കനലുകൾ ചാരം മൂടി കിടക്കുന്നുണ്ടാകും. വടകരയിലിരിക്കുന്ന മാധവൻ മാഷ് ഇന്നലെയോ മിനിഞ്ഞാന്നോ സ്വപ്നം കണ്ടിരിക്കില്ല സ്വന്തം മകളുടെ ഇങ്ങിനെ ഒരു ദൃശ്യം .അവൾ ഈ പദവി ഏറ്റെടുക്കാൻ നിർബന്ധിതയായതാണ് എന്ന് എല്ലാവർക്കും അറിയാം. .ബാങ്കിലെ ജോലികഴിഞ്ഞാൽ തെരെഞ്ഞെടുപ്പോ പാർട്ടി പരിപാടികളോ ആയി ബന്ധപ്പെട്ട് പ്രാദേശിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന ഒരു വീട്ടമ്മ സിപിഎം പോളിറ്റ് ബ്യുറോ അംഗത്തിനൊപ്പം വേദിപങ്കിട്ട് ശ്രദ്ധേയമാകുമെന്ന് ഒരിക്കലും ആരും പ്രതീക്ഷിച്ചില്ല, പക്ഷെ കുലംകുത്തി എന്നാലെന്തെന്ന് “കാരണഭൂത”നൊന്ന് കാണിച്ചു കൊടുക്കണം എന്ന് മേഘചീളുകൾക്കിടയിൽ മറഞ്ഞിരുന്ന് കുലംകുത്തി ചിന്തിച്ചോ എന്നറിയില്ല. 51 വെട്ടോടെയെങ്കിലും ” കുലംകുത്തി ” ഇഴഞ്ഞും നീന്തിയും മുടന്തിയും ജീവിച്ചോട്ടെ എന്ന് ആ മഹാദുഷ്ടൻ കുഞ്ഞനന്തൻ ക്വട്ടേഷൻ കൊടുത്തപ്പോൾ പറഞ്ഞില്ല. അതായിരുന്നില്ലല്ലോ മുകളിൽ നിന്നുള്ള കല്ലേൽപ്പിളർക്കുന്ന കൽപ്പന,അങ്ങിനെ ആ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു. എങ്കിലും ഏതോ ഗോളത്തിൽ ഇരുന്ന് കുലംകുത്തി കാണുന്നുണ്ടാകും. ഈ ദൃശ്യം.
ചിലപ്പോൾ നമുക്ക് തോന്നാറില്ലേ ഒരു മരണം കൊണ്ട് എല്ലാം അവസാനിക്കാറില്ലെന്ന് . പ്രപഞ്ച സമസ്യകൾക്ക് ചിലപ്പോൾ നമുക്ക് എളുപ്പം ഉത്തരം കിട്ടിയെന്ന് വരില്ല. ഇന്നലെയും നേതാക്കൾ അവരുടെ ഭാര്യമാരെയും കുടുംബത്തെയും തലോടിയും ലാളിച്ചും ഓമനിച്ചും ആഘോഷിച്ചിട്ടുണ്ടാകും. പക്ഷെ ഈ പുഞ്ചിരിക്കുന്നവൾക്ക് ഇനി ഈ ജീവിതത്തിൽ ആ ഭാഗ്യം അനുഭവിക്കാൻ അവസരമില്ല. ഭൂമുഖത്തു കിട്ടാവുന്ന ഏറ്റവും മൂർച്ചയുള്ള ആയുധവും അതിന്റെ പ്രതിഫലവും കൊടുത്തുവിട്ടവർ ആ ജീവിതം വെട്ടിനുറുക്കി . ഈ ദൃശ്യത്തിൽ കാണുന്ന ഒരു സന്ദേശമുണ്ട് .ഒന്ന് ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും ആസ്വദിക്കുന്ന കമ്മ്യുണിസ്റ്റ് വനിതാ യന്ത്രം.മറ്റൊന്ന് അതുപോലൊരു പുരുഷ യന്ത്രം ജീവിതം ചതച്ചരച്ച മറ്റൊരു അതിജീവിത. അന്ധതയുടെ ആനന്ദത്തെപ്പറ്റി അണികളെ തെറ്റിദ്ധരിപ്പിച്ചു എത്രനാൾ പോകാൻ പറ്റും?
ഇങ്ങനെ അവസാനിക്കുന്നു ജി ശക്തിധരന്റെ വരികൾ…
എന്തായാലും ഈ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാവുകയുയാണ് ഇപ്പോൾ .
വെട്ടിനുറുക്കപ്പെട്ട സ്വന്തം പ്രിയതമന്റെ വേർപാടിൽ മനംനൊന്ത് കഴിയുന്ന ഒരു ഹതഭാഗ്യയെ കാണാനും ആശ്വാസ വാക്ക് പറയാനും ചെന്ന പി.ബി അംഗമായിരുന്ന ഒരാളെ ശാസിക്കാനും അവഹേളിക്കാനും തയ്യാറായ സംസ്ഥാന പാർട്ടി നേതൃത്വം ഈ പിബി അംഗങ്ങളോട് എന്ത് സമീപനമാകും സ്വീകരിക്കാൻ പോവുന്നതെന്നറിയാൻ ആകാംക്ഷയുണ്ട് എന്നാണു കമന്റുകളിൽ നിറയുന്ന ചോദ്യം.
എന്തായാലും കുലം കുത്തിയുടെ ഭാര്യയെ കെട്ടിപ്പുണർന്ന സ്ത്രീ രത്നങ്ങൾക്ക് പാർട്ടിയുടെ കാരണഭൂതം നൽകാനിരിക്കുന്ന അപഴികളുടെ നീണ്ട പട്ടിക എന്തായിരിക്കുമെന്ന് ആൻഡ് തന്നെ അറിയണം. ഒന്നുറപ്പാണ് രണ്ടാൾക്കുമെതിരെ പാർട്ടിയുടെ കേരള ഘടകത്തിൽ നിന്നും പാർട്ടിവിരുദ്ധ പത്രങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളും സഹിതം പരാതികൾ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തേക്ക് പോകുമെന്നുറപ്പാണ്. കുലംകുത്തിയുടെ ഭാര്യയെ കെട്ടിപ്പിടിക്കുന്നത് പാർട്ടിവിരുദ്ധമെന്ന് ഒരു പക്ഷേ, പോളിറ്റ് ബ്യൂറോ തന്നെ കണ്ടെത്തിയേക്കാം.