നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് നടി ഫയൽ ചെയ്ത ഹർജിയിൽ സർക്കാരിന് കനത്ത തിരിച്ചടി .
കേസിലെ പ്രധാന പ്രതിയായ നടന് ഭരണകക്ഷിയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഇത് കേസ് അട്ടിമറിക്കുന്നതിലേക്ക് വരെ നയിക്കുമെന്ന ആശങ്കയുമായിരുന്നു നടി പങ്കുവെച്ചത്.
ഇതോടെ രൂക്ഷ വിമർശനങ്ങളാണ് സർക്കാരിനെതിരെ ഉയർന്നു വന്നത്. എന്നാൽ ഇപ്പോഴിതാ തങ്ങൾക്കെതിരായി ഉയർന്ന വിമർശനങ്ങൾ തണുപ്പിക്കാനുള്ള നീക്കങ്ങളുമായി സർക്കാർ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടിയുടെ ഈ ഹർജി തിരിച്ചടിയാകുമെന്നുറപ്പായതോടെ മണിയാശാന്റെയടക്കം തെറിവിളികൾക്ക് പരസ്യമായി മാപ്പിരന്ന് അനുനയത്തിനുള്ള ശ്രമമാണ് പിണറായി സർക്കാർ മുന്നോട്ടു വെച്ചത്.
ഇതിന്റെ ഭാഗമായി ഹർജിയിൽ സർക്കാറിനെതിരായി ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്മാറണമെന്ന് സർക്കാർ നടിയോട് ആവശ്യപ്പെട്ടു. നടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോഴായിരുന്നു സർക്കാറിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ആവശ്യം ഉയർന്ന് വന്നത്.
ഹർജി പരിഗണിച്ചപ്പോൾ ചില കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് കേസുമായി ബന്ധപ്പെട്ട സർക്കാറിന്റെ നിലപാട് കോടതി മുൻപാകെ അദ്ദേഹം അവതരിപ്പിച്ചു. ഒരു തരത്തിലും ഈ കേസിൽ നിന്നും സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.
എല്ലാ ഘട്ടത്തിലും സർക്കാർ നടിക്കൊപ്പം നിലകൊണ്ടു എന്നും പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തിൽ നടിയുടെ താൽപര്യം കൂടി അന്വേഷിച്ചിരുന്നു എന്നും സർക്കാർ വാദിച്ചു . ഹർജിയിൽ സർക്കാറിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ നടിയുടേതാണെന്ന് സർക്കാർ കരുതുന്നില്ല. അതിനാൽ ആരോപണങ്ങളിൽനിന്ന് പിന്മാറണമെന്നും നടിയുടെ അഭിഭാഷകനോട് അഭ്യർത്ഥിക്കുന്നുവെന്നും ഡി ജി പി വ്യക്തമാക്കി.
ഇത്തരമൊരു കേസിൽ രാഷ്ട്രീയം കലർത്തരുത് എന്നും സർക്കാർ അപേക്ഷിച്ചു . ഹർജിയിൽ രേഖാമൂലമുള്ള വിശദീകരണം നൽകാൻ തയ്യാറാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഹർജിയിൽ സർക്കാറിനോട് രേഖാമൂലം വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്ക് അകമാണ് മറുപടി നൽകേണ്ടത്. സർക്കാരിന്റെ വിശദീകരണം ലഭിച്ചതിന് ശേഷം ഹർജിയിൽ പ്രതികളെ കക്ഷി ചേർക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്വേഷണം പാതിവഴിൽ അവസാനിപ്പിക്കുന്നുവെന്നും പാതിവെന്ത അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നുമായിരുന്നു നടി കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം. കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിക്കെതിരേയും ഹർജിയിൽ ഗുരുതരമായ പരാമർശങ്ങളുണ്ടായിരുന്നു.
എന്നാൽ, കേസിൽ നടിക്കൊപ്പമാണ് സർക്കാരെന്ന് ആവർത്തിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. നടിക്ക് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം നടി ആക്രമിക്കപ്പെട്ട കേസിൽ എത്ര കാർക്കശ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഇടപെട്ടെതെന്ന കാര്യം എല്ലാവർക്കും ഓർമ്മയുള്ളതാണെന്നും കൂട്ടിച്ചേർത്തു. എൽഡിഎഫ് ആയിരുന്നില്ല അധികാരത്തിലെങ്കിൽ കുറ്റാരോപിരായ ചിലർ കയ്യും വീശി, നെഞ്ചും വിരിച്ച് സമൂഹത്തിന് മുന്നിലൂടെ നടന്ന് പോകുമായിരുന്നു. എന്നാൽ അത്തരം ആളുകളുടെ കൈകളിലേക്ക് നീതിയുടെ വിലങ്ങ് എത്തിച്ചത് കാര്യക്ഷമതയോടെയുള്ള ഇടപെടലിൻറെ ഭാഗമായിട്ട് നാം കാണേണ്ടതുണ്ട്. എത്ര ഉന്നതനായാലും അത് കേരളത്തിൻറെ മുന്നിൽ വിലപ്പോവില്ലെന്ന് ആ ഘട്ടത്തിലുള്ള അറസ്റ്റും തുടർ നടപടികളും വ്യക്തമാക്കിയിട്ടുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു.