അതിജീവിതയെ അപമാനിച്ച എൽ.ഡി.എഫ് നേതാക്കൾക്കെതിരെ പരാതിയുമായി യു.ഡി.എഫ്. രംഗത്ത് . എം പി ജെബി മേത്തറാണ് ഇവർക്കെതിരെ വനിതാ കമ്മിഷനെ സമീപിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മുൻ മന്ത്രി എം.എം മണി എം.എൽ.എ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ജെബി മേത്തർ എം.പിരംഗത്തെത്തിയിരിക്കുന്നത് .
സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നേതാക്കൾ നടത്തിയത് എന്നും സ്ത്രീയെന്ന നിലയിൽ അതിജീവിത നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങളെ രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമായി ലഘൂകരിക്കുന്നത് അവഹേളനമാണെന്നും പരാതിയിൽ പറയുന്നു.
സർക്കാരിനെതിരെ അതിജീവിത നൽകിയ ഹർജിക്കു പിന്നിൽ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ഇപി ജയരാജൻ നടത്തിയ പരാമർശം. ആക്രമിക്കപ്പെട്ട നടി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെതിരേ ഹർജിയുമായി രംഗത്തെത്തിയതിൽ പ്രത്യേക താത്പര്യമുണ്ടോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കേണ്ടതാണ് എന്നും തെരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യുഡിഎഫ് മടിക്കില്ല എന്നുമായിരുന്നു ഇ പി ജയരാജന്റെ പരാമർശം.
അതിനു പിന്നാലെ സിപിഎമ്മിലെ പല നേതാക്കളും അതിജീവിതയെ അവഹേളിച്ചു കൊണ്ട് രംഗത്തെത്തുകയുണ്ടായി.
തന്നെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടെന്ന് അതിജീവിത ഹൈകോടതിയിൽ നൽകിയ പരാതിക്കെതിരെയാണ് സിപിഎമ്മിന്റെ രൂക്ഷമായ വിമര്ശനനങ്ങളുയർന്നത് . നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്നാണ് മുൻ മന്ത്രി എം.എം. മണി പ്രതികരിച്ചത് . നല്ല നടനായി ഉയർന്നുവന്ന അദ്ദേഹം ഇതിൻറെ അകത്തൊക്കെ ചെന്ന് എങ്ങിനെ പെട്ടു എന്ന് ഒരു പിടിയുമില്ലെന്നും എം.എം മണി പറഞ്ഞു. നടിയെ ആക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന വിമർശനവുമായി കോൺഗ്രസ് അടക്കം രംഗത്തുവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.എം. മണിയുടെ പ്രതികരണം.
കേസ് തെളിവിൻറെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കേണ്ട കാര്യമാണ് എന്നും നടിയെ ആക്രമിച്ച കേസെന്നൊക്കെ പറയുന്നത് കുറേ നാളായി നിലനിൽക്കുന്ന ഒരു നാണംകെട്ട കേസായാണ് എനിക്ക് തോന്നിയിരിക്കുന്നത് എന്നും എം എം മാണി പറഞ്ഞു . കേസിൽ ഗവൺമെൻറിന് ഒന്നും ചെയ്യാനില്ല. വിശദമായി പരിഗണിച്ചാൽ അതിൽ പറയാൻ കൊള്ളാത്ത കാര്യങ്ങൾ ഉണ്ട്. അതൊന്നും ഞാനിപ്പോ പറയാൻ ഉദ്ദേശിക്കുന്നില്ല.’ എന്നും എം.എം. മണി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനും സമാനമായി നടിയെ അവഹേളിക്കുകയായിരുന്നു . ഈ സന്ദർഭത്തിൽ അതിജീവിതയുടെ പരാതി വന്നത് ദുരൂഹമാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തൃക്കാക്കര തെരഞ്ഞെടുപ്പ് വന്നപ്പോൾ ഇതുപയോഗിച്ച് ഒരു പ്രചാരവേല ചെയ്യാം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ വസ്തുതകൾ അറിയുന്ന ആളുകൾ ഇത് വിശ്വസിക്കാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.
നടിയെ കോൺഗ്രസ് സ്വാധീനിച്ചു എന്നായിരുന്നു കടകം പള്ളി സുരേന്ദ്രന്റെ വാക്കുകൾ . രണ്ട് വോട്ടിന് വേണ്ടി അന്യായ പ്രചരണം നടത്തുന്നു. പിന്നിൽ കോൺഗ്രസ് എന്ന് സംശയമുണ്ട് എന്നും മുഖ്യപ്രതിക്ക് ഏത് രാഷ്ട്രീയ പാർട്ടിയുമായാണ് ബന്ധമെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം നേതാക്കളുടെ ഈ അവഹേളനങ്ങൾക്കെതിരെ രൂക്ഷ വിമര്ശനനങ്ങളാണ് ഉയർന്നു വരുന്നത്. ഇതോടെ അതിജീവിതയെ അപമാനിച്ചവർക്കെതിരെ പരാതിയുമായി യു ഡി എഫ് എത്തുകയായിരുന്നു.