എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന എൽഡിഎഫിന്റ തിരഞ്ഞെടുപ്പ് സംവിധാനം എന്നത് പറഞ്ഞ് പഴകിയ പ്രയോഗമാണെങ്കിലും ഉപതിരഞ്ഞെടുപ്പാണെങ്കിൽ അതിന്റെ ചടുലത ഒന്നുകൂടി വർധിക്കും. ആ ചടുലതയുടെ നേർസാക്ഷ്യമാണ് തൃക്കാക്കരയിൽ കാണാൻ കഴിയുന്നത്. ലോക്കൽ കമ്മിറ്റികൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരോ തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസുകളിലും കയറി ചെന്നാൽ കാര്യങ്ങൾ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന മുതിർന്ന നേതാക്കളെ കാണാൻ കഴിയും. എംഎൽഎമാർ മുതൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾവരെ അക്കൂട്ടത്തിലുണ്ടാവും. പിണറായി വിജയൻ സർക്കാറിന് സെഞ്ചറിയടിക്കാനുള്ള പ്രയാണത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത പ്രചരണമാണ് എൽ ഡി എഫ് ഉറപ്പ് വരുത്തുന്നത്. മന്ത്രിമാരും എംപിമാരും നേരിട്ട് പങ്കെടുക്കുന്ന കുടുംബയോഗങ്ങളും മണ്ഡലത്തിലുടനീളം സജീവമാണ്. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, വീണാ ജോർജ്, ആന്റണി രാജു, വിഎൻ വാസവൻ, അഹമ്മദ് ദേവർ കോവിൽ, സജി ചെറിയാൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യൂ ടി തോമസ് എന്നിവർക്ക് പുറമെ തോമസ് ഐസക്, എഎ റഹീം, കെടി ജലീൽ, എഎം ആരിഫ്, ബിനോയ് വിശ്വം തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരണത്തിൽ സജീവമാണ്. അറുപതിലേറെ എംഎൽഎമാരും മുൻമന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് മണ്ഡലത്തിലുണ്ട്. പാലാരിവട്ടം ഇന്ദിര റോഡിലെ കുടുംബ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂളിമാട് പാലം അപകടം ഉൾപ്പടെയുള്ള വിഷയങ്ങളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വൺഇന്ത്യ മലയാളത്തോട് പ്രതികരിക്കുന്നത്. കൂളിമാട് പാലം നിർമ്മാണത്തിനിടെ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ടുള്ള പ്രചരണമാണ് യു ഡി എഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്നതെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. കൂളിമാടിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. യുഡിഎഫിന്റെ ഇപ്പോഴത്തെ പ്രചരണം തിരഞ്ഞെടുപ്പിൽ അവർക്ക് തന്നെയാണ് തിരിച്ചടിയാവാൻ പോവുന്നത്. കൂളിമാട് പാലം പ്രചരണം അവർ സജീവമാക്കുമ്പോൾ സമാനതകളില്ലാത്ത അഴിമതിയുടെ കഥയായ പാലാരിവട്ടം പാലം അഴിമതിക്കഥ ജനങ്ങൾ വീണ്ടും ഓർക്കും. അത് ഗുണകരമായി മാറുക എൽ ഡി എഫിനായിരിക്കുമെന്നും മന്ത്രി വൺഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. തൃക്കാക്കരയിൽ ഇത്തവണ ഇടതുപക്ഷത്തിന് തികഞ്ഞ വിജയ പ്രതീക്ഷയാണ് ഉള്ളത്. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെ റെയിൽ, തൃക്കാകരയുടെ സമ്പൂർണ്ണ വികസനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ നയം വ്യക്തമാക്കിക്കൊണ്ടായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് കുടുംബയോഗങ്ങളിൽ സംസാരിച്ചത്. വോട്ടർമാരിൽ നിന്നും പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ട് ചോദിച്ചറിഞ്ഞ മന്ത്രി എല്ലാ കാര്യങ്ങളും പരിഹരിക്കാമെന്ന ഉറപ്പും പരാതികൾ എഴുതി നൽകാനും നിർദേശിച്ചതിന് ശേഷമാണ് അടുത്ത യോഗസ്ഥലേക്ക് പുറപ്പെട്ടത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമായതിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി. സംസ്ഥാന സർക്കാരിന്റെ ജനപിന്തുണ വർധിച്ചെന്നും അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും സർക്കാർ ഉത്തരവാദിത്തം നിറവേറ്റി. വർധിച്ച ആത്മവിശ്വാസത്തോടെയാണ് രണ്ടാം വർഷത്തിലേക്കു കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘സിൽവർലൈൻ പദ്ധതിയടക്കം സർക്കാർ പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും പിന്നോട്ടുപോകില്ല. ജനങ്ങളുടെ പിന്തുണയോടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കും. സിൽവർലൈൻ സർവേയ്ക്ക് കല്ലിടണമെന്ന് നിർബന്ധമില്ല. കല്ലിടണമെന്ന് നിർബന്ധമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രകടനപത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്. ദേശീയ-രാജ്യാന്തര തലത്തിൽ കേരളത്തിന് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് 64,006 കുടുംബങ്ങൾ തീവ്രദരിദ്ര വിഭാഗത്തിൽ ഉള്ളവരാണ്. 14,000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉടൻ നൽകാനാണ് പദ്ധതി. അടുത്ത മാസം ലൈഫ് പദ്ധതിയിലെ വീടുകളുടെ എണ്ണം 3 ലക്ഷം പിന്നിടും’ മുഖ്യമന്ത്രി പറഞ്ഞു.
‘ഇതുവരെ 2.95 ലക്ഷം ലൈഫ് വീടുകൾ നിർമ്മിച്ചു. ഈ സർക്കാർ 32,000 വീടുകൾ പൂർത്തിയാക്കി കൈമാറി. 22,342 പേർക്ക് പിഎസ്‌സി വഴി നിയമനഃശുപാർശ നൽകി. 14,000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉടൻ നൽകാനാണ് പദ്ധതി. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 1600 റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 38.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കി. ലക്ഷ്യമിട്ടതിലും കൂടുതൽ പേർക്ക് പട്ടയം വിതരണം ചെയ്തു. ഇതുവരെ 33,530 പട്ടയങ്ങൾ നൽകി. 20,750 ഓഫിസുകൾക്ക് കെ-ഫോൺ കണക്ഷൻ നൽകും.’-മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഗ്രാമ-നഗര വ്യത്യാസമില്ലാതെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ എണ്ണം 15 ലക്ഷമായി ഉയർത്തുമെന്ന വാഗ്ദാനം നടപ്പിലാക്കി. ജനങ്ങളോടുള്ള പ്രതിബദ്ധത മുറുക്കെപ്പിടിച്ച് മുന്നോട്ടുപോകും. എല്ലാ മേഖലയിലെയും നൂതനത്വമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജൂൺ 1ന് പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. 144 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഈ വർഷം പൂർത്തിയായി’ എന്നും മുഖ്യമന്ത്രി പറഞ്ഞു.