സംസ്ഥാന പൊതു മരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പ് തന്നെ സംസ്ഥാനത്തെ റോഡുകൾ നിർമിക്കുകയും തകർക്കുകയും ചെയ്യുന്നുവെന്നാണ് മുൻ മന്ത്രി കൂടിയായ ജി. സുധാകരന്റെ ആരോപണം. മാധ്യമ പ്രവർത്തകൻ ജോയ് വർഗീസിനെ അനുസ്മരിക്കാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇത്തരത്തിൽ വിമർശനം ഉയർത്തിയത്.
സിപിഎം സംസ്ഥാന നേതൃത്വം ജി. സുധാകരനുമായി അടുത്ത കാലത്തായി നല്ല സ്വരച്ചേർച്ചയിലല്ല. തുടർന്ന് പ്രായപരിധി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വങ്ങളിൽ നിന്നും ഒഴിവാക്കി ബ്രാഞ്ച് കമ്മിറ്റി അംഗമായി ഒതുക്കിയിരിക്കുകയാണ് ഇപ്പോൾ. നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ തന്നെ പാർട്ടിയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുകയാണ്. അതിനിടയിലാണ് സുധാകരന്റെ ഈ പ്രസ്താവന.
പൊതുമരാമത്ത് വകുപ്പുതന്നെ റോഡ് നിർമിക്കുകയും തകർക്കുകയും ചെയ്യുകയാണ്. ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിത്. താനുള്ളപ്പോൾ ഇത് അനുവദിച്ചിരുന്നില്ല. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവർ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോൾ ആവശ്യമില്ല.
താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ പോലും അതു കുറഞ്ഞുവരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുർവിനിയോഗത്തെ എതിർക്കുന്നവരാണ് മഹാന്മാരെന്നും സുധാകരൻ കൂട്ടിച്ചേർത്തു.