മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെല്ലാം തൃക്കാക്കര കാണാൻ തിരഞ്ഞെടുപ്പ് വേണ്ടി വന്നുവെന്നു കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസ്. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൃക്കാക്കരയിൽ തമ്പടിച്ചു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവരെ കളിയാക്കിക്കൊണ്ടായിരുന്നു ഉമാ തോമസിന്റെ ഈ പ്രസ്താവന.
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് അനിവാര്യമായി മാറിയിരിക്കുകയാണ് സിപിഎമ്മിന് ഇന്ന് . കെ റെയിൽ വിഷയത്തിലടക്കം ഈ തിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് പ്രധാനപ്പെട്ടതാണ് . നിയമ സഭയിൽ 100 തികയ്ക്കുക എന്ന ലക്‌ഷ്യം വെച്ച് പ്രവർത്തനങ്ങൾ കൊഴുപ്പിക്കുന്നുണ്ടെങ്കിലും എതിർസ്ഥാനാർത്തിയായ ഉമാ തോമസിന് ലഭിക്കുന്ന സ്വീകാര്യത സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നുണ്ട് എന്നതൊരു വസ്തുതയാണ്. മുൻ എംഎൽ എ പി ടി തോമസിന് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന അടുപ്പവും ബന്ധവും അതെ അളവിൽ അവർ ഭാര്യയായ ഉമാ തോമസിനും നൽകുന്നുണ്ട് . ഈ സാഹചര്യത്തിൽ വിജയം സുനിശ്ചിതമെന്നു തന്നെയാണ് കോൺഗ്രസിന്റെ വിശ്വാസം .
പി ടി തോമസിന്റെ വികസനപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ പി ടിക്ക് നല്‍കിയ സ്നേഹവും തനിക്കുള്ള വോട്ടുകളായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. തൃക്കാക്കരയില്‍ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ പ്രവര്‍ത്തിച്ചാലും പരാജയപ്പെടുമെന്ന ഭയമില്ലെന്നും ഉമ തോമസ് പറഞ്ഞു.
പി ടിയെ സ്നേഹിച്ച തൃക്കാക്കരയ്ക്ക് ഒരിക്കലും യുഡിഎഫിനെ കൈയൊഴിയാന്‍ സാധിക്കില്ല.
മന്ത്രിമാര്‍ എക്കാലവും തൃക്കാക്കരയിലുണ്ടാകില്ല. സാധാരണക്കാരായ താനടക്കമുള്ളവരാകും എന്നും ജനങ്ങളോടൊപ്പം നില്‍ക്കുകയെന്നും ഉമ തോമസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിനായി ചിലപ്പോള്‍ സര്‍ക്കാര്‍ മുഴുവന്‍ ശക്തിയും സംവിധാനങ്ങളും വിനിയോഗിക്കുമായിരിക്കും. എന്നാല്‍ അതിനൊന്നും എന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ കഴിയില്ല.
തൃക്കാക്കരക്കാര്‍ പ്രബുദ്ധരാണ്. ഇത് യുഡിഎഫ് മണ്ഡലമാണ്. യുഡിഎഫ് തന്നെ തുടരുമെന്നും ഉമ തോമസ് പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണിയുള്ളത്.
പി ടി തോമസിന്റെ മരണത്തെ സൗഭാഗ്യമെന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കു മറുപടിയുമായി നേരത്തെ ഉമാ തോമ്സ് എത്തിയിരുന്നു .
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണ് എന്നായിരുന്നു ഉമയുടെ പ്രതികരണം. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ. .പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്. പി ടി യുടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അത് നഷ്ടമായാണ് കാണുന്നത്. അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിൻ്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി ടി യുടെ രാഷ്ട്രീയ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ പറയുകയുണ്ടായി.