K റെയിലിൻ്റെ പിന്നിലെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഗൂഢ ലക്ഷ്യങ്ങൾ പുറത്ത്.
റിയല്‍ എസ്റ്റേറ്റ് ലോബി പിടി മുറുക്കിയ ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ചുവട് പിടിച്ചാണ് കേരളത്തില്‍ സില്‍വര്‍ ലൈന്‍ ചിന്ത വേരുപിടിക്കുന്നത് എന്ന് ഇടതു വശം ചേര്‍ന്നു തന്നെ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് അടക്കം വ്യക്തമാക്കിയ സാഹചര്യത്തിൽ കേരളം ചെന്ന് ചാടാൻ പോകുന്ന മഹാ വിപത്തിൻ്റ് ആഴം കൂടുതൽ ഗൗരവതരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പരിഷത്തിൻ്റെ ആരോപണങ്ങളെ വെറും രാഷ്ട്രീയമായി എഴുതി തള്ളാനും കഴിയില്ല.
ഇതിനൊപ്പം മുന്‍ പിണറായി സര്‍ക്കാരില്‍ മുമ്ബനായിരുന്ന ഇടതു ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നയാള്‍ അടക്കം ചേര്‍ന്ന ഒരു ഗൂഢപദ്ധതിയായും സില്‍വര്‍ ലൈനിനെ കാണുന്നവരും കുറവല്ല .
കാരണം ഇത്രയും വിനാശകരമായ പദ്ധതി കേരളത്തില്‍ ഒരിക്കലും നടപ്പാക്കാനാവില്ലെന്നു ഉറപ്പുള്ളവർ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിപ്പിച്ചു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മാസ്റ്റര്‍ പീസ് പദ്ധതിയാക്കി അവതരിപ്പിച്ചതും. ഒരര്‍ത്ഥത്തില്‍ ബുദ്ധികേന്ദ്രങ്ങള്‍ പണിത കെണിയില്‍ പിണറായി വിജയന്‍ വീഴുക ആയിരുന്നെന്നും അണിയറ സംസാരം ഉയരുന്നുണ്ട് .
നടക്കാത്ത പദ്ധതി അവതരിപ്പിച്ചും അഴിമതി ആരോപണം ഉയരുമ്പോൾ ലാവ്ലിന്‍ അഴിമതിയുടെ മറ പിടിച്ചു അതും മുഖ്യമന്ത്രിയില്‍ തന്നെ എത്തിക്കോളും എന്ന തല്പര കക്ഷികളുടെ ചിന്തയും അടക്കമുള്ള രാഷ്ട്രീയ അടിയൊഴുക്കുകളും സില്‍വര്‍ ലൈനില്‍ വേണ്ടുവോളം കാണാം എന്നതിനു ഉള്‍പ്രേരകമായി മാറുകയാണ് ഇപ്പോള്‍ പുറത്തു വന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട്. തുടക്കം മുതല്‍ ശാസ്ത്ര സാഹിത്യ പരിഷത് പദ്ധതിയെ എതിര്‍ക്കുക ആണെങ്കിലും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എതിര്‍പ്പുയരുമ്ബോള്‍ അതിനു ആധികാരികത കൂടുകയാണ് .
സില്‍വര്‍ ലൈന്‍ വെറും രാഷ്ട്രീയ ആയുധമോ ? കമ്യൂണിസ്റ്റ്ചൈനയുടെ വഴിയേ പോകാനുള്ള അമിതാവേശമാണോ കമ്യൂണിസ്റ്റ്കേരളത്തില്‍ സില്‍വര്‍ ലൈന്‍ എന്ന അതിവേഗ ചിന്തയ്ക്കു കാരണം എന്നീ ചോദ്യങ്ങളാണ് ഇപ്പോൾ ശക്തമാവുന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്തില്‍ ഇടതു ബുദ്ധികേന്ദ്രങ്ങള്‍ക്കുള്ള മേല്‍ക്കൈ കൂടി ചേര്‍ത്ത് വായിക്കുമ്ബോളാണ് സില്‍വര്‍ ലൈന്‍ ഒരു പദ്ധതി എന്നതിനപ്പുറം രാഷ്ട്രീയ ആയുധം മാത്രമായിരുന്നു എന്ന് വ്യക്തമാകുന്നത്. ഗൂഢാലോചന എന്നതിനേക്കാളുപരി പാര്‍ട്ടിയിലും സര്‍ക്കാരിലും സര്‍വ്വാധികാര്യക്കാരന്‍ ആയി മാറിയ പിണറായി വിജയനുള്ള ഉഗ്രന്‍ രാഷ്ട്രീയ പാര എന്ന നിലയിലും സില്‍വര്‍ ലൈനിനെ കാണാതിരിക്കാനാകില്ല എന്നുകൂടിയാണ് ശാസ്ത്ര സാഹിത്യ പരിഷത് പഠനം ഓര്‍മ്മിപ്പിക്കുന്നത് .
പരിഷത് പറയുന്നത് മൂന്നു പ്രധാന കാരണങ്ങ ള്‍ ഇങ്ങനെ …
പരിഷത് നടത്തിയ പഠനത്തില്‍ മൂന്നു പ്രധാന കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പദ്ധതിക്ക് വേണ്ടി വീട് നഷ്ടമാകുന്നവരുടെ കാര്യത്തിലാണ് പരിഷത് പഠനം പ്രധാനമായും ആശങ്ക കണ്ടെത്തിയതും ഊന്നല്‍ നല്‍കിയതും. ഇത് ശരി വയ്ക്കുന്ന തരത്തിലാണ് പദ്ധതിയുടെ സാമൂഹ്യ ആഘാത പഠന വേളയില്‍ നടന്ന അതിരടയാളക്കല്ല് വിവാദവും സംഘര്‍ഷവും തെളിയിക്കുന്നത്. പുരുഷന്മാരേക്കാള്‍ വീറോടെ പൊരുതാന്‍ സ്ത്രീകള്‍ അണിനിരന്നത് ബംഗാളില്‍ നടന്ന നന്ദിഗ്രാം പ്രക്ഷോഭത്തെ ഓര്‍മ്മിപ്പിക്കും വിധത്തിലാണ്. ബംഗാളില്‍ സിപിഎം അടിത്തറ തകര്‍ന്നു തുടങ്ങിയതും നന്ദിഗ്രാം പ്രക്ഷഭത്തോടെ ആയിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ളവര്‍ സില്‍വര്‍ ലൈനിനു വേണ്ടി സംസാരിക്കാന്‍ പരസ്യമായി രംഗത്ത് വരാതിരുന്നതിനുള്ള കാരണവും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി യെച്ചൂരിയെക്കൊണ്ട് പരസ്യ പിന്തുണ ഉറപ്പിക്കാന്‍ കേരളത്തിലെ സിപിഎം രാജ്യസഭാ എംപിമാര്‍ നടത്തിയ സമ്മര്‍ദ്ദമൊക്കെ വെറുതെയായതു യെച്ചൂരിയുടെ രാഷ്ട്രീയ തന്ത്രജ്ഞത കൊണ്ടുകൂടിയാണ്. യെച്ചൂരി പരസ്യ പിന്തുണ നല്‍കുമെന്ന കേരള ഘടകത്തിന്റെ അമിത പ്രതീക്ഷ പോലും അദ്ദേഹത്തില്‍ സ്വാധീനവും ആയില്ല .
പരിഷത് പഠനത്തിലെ രണ്ടാമത്തെ കാര്യം പദ്ധതി വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ളതു എന്നായിരുന്നു . ഉയര്‍ന്ന യാത്ര നിരക്കില്‍ സഞ്ചരിക്കാന്‍ പ്രാപ്തിയുള്ളവരും കേവലം 700 പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്നതുമായ ഒരു യാത്ര മാര്‍ഗത്തിനായി ഇത്രയും വലിയ പരിസ്ഥിതി കയ്യേറ്റം അനുവദിക്കാനാകില്ല എന്നാണ് പരിഷത് പഠനം ഊന്നല്‍ നല്‍കിയത്. കേരളം മധ്യ വര്‍ഗ സമ്ബന്നരുടെ നാടാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ പറയുന്ന നവ ലിബറല്‍ സിദ്ധാന്തത്തിന്റെ ചാപിള്ള ആയി മാത്രമേ സില്‍വര്‍ ലൈന്‍ പോലുള്ള പരിഷ്‌കാര പദ്ധതികളെ കാണാനാകൂ എന്നതാണ് പരിഷത് പറയാതെ പറഞ്ഞു വയ്ക്കുന്ന രണ്ടാമത്തെ കാര്യം .
പഠനത്തില്‍ ശ്രദ്ധ നല്‍കിയ മൂന്നാമത്തെ കാര്യമാണ് ചൈനീസ് പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുക്കിയ റിയല്‍ എസ്റ്റേറ്റ് ലോബി മറ്റൊരു വിധത്തില്‍ കേരളത്തിലും ചേക്കേറുകയാണ് എന്ന ഭയം പങ്കു വയ്ക്കുന്നതിലൂടെ വക്തമാക്കുന്നത്. ചൈനയിലെ ഉന്നത പാര്‍ട്ടി നേതാക്കള്‍ തന്നെ പങ്കാളികളായ റിയല്‍ എസ്റ്റേറ്റ് കമ്ബനികള്‍ക്ക് നല്‍കിയ വന്‍ തുകയുടെ ലോണുകള്‍ തിരിച്ചു കിട്ടാതായതോടെ വായ്പ നല്‍കിയ ബാങ്കുകള്‍ നിലയില്ലാക്കയത്തില്‍ ആയിരിക്കുകയാണെന്ന റിപോര്‍ട്ടുകള്‍ ഞെട്ടലോടെയാണ് ലോകം കേട്ടത്. ചൈനയുടെ മുന്നോട്ടുള്ള കുതിപ്പിന് കിതപ്പ് നല്കാന്‍ ഈ സംഭവ വികാസങ്ങള്‍ കാരണമായിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളും ചൈനീസ് ഉരുക്കു മറ ഭേദിച്ചു പുറത്തു വരുകയാണ്. ചൈനീസ് വളര്‍ച്ചയില്‍ ഭ്രമിച്ചു പോയ കേരളത്തിലെ ഏതെങ്കിലും ഇടതു ബുദ്ധി കേന്ദ്രത്തിന്റെ കൈവിട്ടുപോയ തീരുമാനമാണോ സില്‍വര്‍ ലൈനില്‍ എത്തി നില്‍ക്കുന്നത് എന്ന് പോലും പരിഷത് പങ്കുവയ്ക്കുന്ന ആശങ്കയോടൊപ്പം കൂട്ടിവായിക്കപ്പെടണം .
ഇനിയെന്ത് ? ചൈനീസ് വസന്തം കേരളത്തിലേക്കോ ?
ഈ ചോദ്യമാണ് ഇനിയും കേരളം കാത്തിരിക്കുന്നത്. അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തി വച്ചത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണെങ്കിലും പദ്ധതിയില്‍ നിന്നും സര്‍ക്കാരിന്റെ പിന്നോട്ടിറക്കമായി ഇതിനെ വ്യാഖ്യാനിക്കുവാനും കാരണം ഏറെയാണ്. ഇതുവരെ പദ്ധതിക്ക് എതിരെ ഉണ്ടായ എതിര്‍പ്പ് പ്രതിപക്ഷ വിജയമായി സിപിഎം പോലും കരുതുന്നില്ല. സോഷ്യല്‍ മീഡിയയിലും മറ്റും പാര്‍ട്ടി അനുഭാവികള്‍ ശക്തമായ ചെറുത്ത് നില്പിനു ശ്രമിക്കുന്നുണ്ടെങ്കിലും പദ്ധതി അവതരിപ്പിച്ചത് വഴി പാര്‍ട്ടിക്ക് ഉണ്ടായ നഷ്ടം നേട്ടത്തേക്കാള്‍ ഏറെ മുന്നിലായിരിക്കുകയാണ് എന്നും തിരിച്ചറിയുന്നവരാണ് യഥാര്‍ത്ഥ പാര്‍ട്ടി അനുഭാവികള്‍. എന്നാല്‍ പരസ്യമായ എതിര്‍പ്പ് ഉയര്‍ത്തിയാല്‍ കുലംകുത്തി ആയി മാറുമോ എന്ന ഭീതിയില്‍ അനുഭാവം പ്രകടിപ്പിക്കുന്നവരും ഏറെയാണ്.
പദ്ധതിയെ കുറിച്ച് വിശദീകരിക്കുവാന്‍ വീട് കയറിയ പ്രവര്‍ത്തകര്‍ നേരിട്ട ചോദ്യങ്ങള്‍ അത്തരത്തില്‍ കടുപ്പമുള്ളവ ആയിരുന്നു എന്നതും താത്കാലികമായി പിന്നോക്കം നില്ക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുകയാകാം. മാത്രമല്ല ഒരു പടി കൂടി കടന്നു പരിഷത് തീവ്ര നിലപാടുകാരുടെ കേന്ദ്രമായി മാറിയെന്നും സംഘടനക്ക് ശാസ്ത്രീയ ബോധം ഇല്ലെന്നും വരെയാണ് സിപിഎം ജില്ലാ സെക്രട്ടറി നാസറിനെപ്പോലുള്ളവരുടെ നിലപാട്. മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ നാട്ടില്‍ നിന്നും ഇത്രയും കനത്ത ശബ്ദത്തില്‍ സില്‍വര്‍ ലൈന്‍ അനുകൂല നിലപാട് വരുന്നതിന്റെ രാഷ്ട്രീയ കാണാച്ചരടുകള്‍ കൗതുകം ഉണര്‍ത്തുന്നതാണ് .
പരിഷത് പറയുന്നത് പോലെ സില്‍വര്‍ ലൈന്‍ വ്യവസായ വാണിജ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതി ആണെങ്കില്‍ സിപിഎമ്മിന്റെ പുതുകാല ചിന്തക്ക് നന്നേ ഇണങ്ങുന്നതാണ് പദ്ധതി എന്നതും തര്‍ക്കമില്ലാത്ത കാര്യം. കാരണം കോര്‍പറേറ്റ് പ്രസ്ഥാനം എന്ന് എതിരാളികള്‍ പറയുമ്ബോള്‍ അതിനെ അപ്പാടെ എതിര്‍ക്കാനൊന്നും ഇപ്പോള്‍ സിപിഎം സമയം കളയുന്നില്ല എന്നതും ശ്രദ്ധേയം. ഊരാളുങ്കല്‍ സൊസൈറ്റിയെ പോലും ഹൈടെക് ആക്കി മാറ്റാന്‍ സാധിച്ചെങ്കില്‍ അതില്‍ സിപിഎമ്മിന്റെ കോര്‍പറേറ്റ് പാടവം തന്നെയാണ് തെളിയുന്നതും. ഇതില്‍ പരിഷത്തിനെ പോലുള്ളവര്‍ അപകടമാണ് മണക്കുന്നത്. സില്‍വര്‍ ലൈന്‍ നാടിനു വേണ്ടിയാണു എന്ന് പറയുമ്ബോള്‍ അനുബന്ധമായി വരുന്ന വാണിജ്യ – റിയല്‍ എസ്റ്റേറ്റ് ലോബികള്‍ ഓരോ സില്‍വര്‍ ലൈന്‍ സ്‌റേഷനുകളുമായി ബന്ധപ്പെട്ട ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് TOD ആയി കെ റെയിലിനെ മാറ്റും എന്നാണ് തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പരിഷത് അവതരിപ്പിച്ച റിപ്പോര്‍ട്ട് പറയുന്നത്.
പരിഷത് ഭയപ്പെടുന്നത് പോലെയുള്ള പദ്ധതിയായി സില്‍വര്‍ ലൈന്‍ മാറിയാല്‍ അതിനെ കേരളത്തിലെത്തുന്ന ചൈനീസ് വസന്തം എന്നും പറയേണ്ടി വരും. രാജ്യത്തിന്റെ സമ്ബത്ത് നല്ല നിലയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് വഴി തിരിച്ചു വിട്ടാണ് ചൈന വളര്‍ന്നത്. അതിവേഗ റെയിലുകളും ഹൈവേ കോറിഡോറുകളും കൂറ്റന്‍ മലയിടുക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വമ്ബന്‍ പാലങ്ങളും ഒക്കെയായി രണ്ടു പതിറ്റാണ്ടു കൊണ്ട് സമ്ബത്തിന്റെ നല്ല പങ്കും അടിസ്ഥാന വികസന മേഖലയില്‍ എത്തിച്ച ചൈനയെ കണ്ടു ലോകം അന്തം വിട്ടെങ്കിലും ഈ പ്രോജക്ടുകള്‍ക്കു വായ്പ നല്‍കിയ ബാങ്കുകള്‍ കണ്ണും തള്ളി നില്‍ക്കുകയാണ് .
പാര്‍ട്ടിയും റിയല്‍ എസ്റ്റേറ്റ് ലോബിയും ഒന്നായി മാറുമ്ബോള്‍
കൂറ്റന്‍ റിയല്‍ എസ്റ്റേറ്റ് കമ്ബനികളിലും കേന്ദ്ര ബാങ്ക് തലപ്പത്തും ഒക്കെ ചൈനീസ് കമ്യുണിസ്‌റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഉന്നത നേതാക്കളും ബന്ധുക്കളും ആണ് ഉണ്ടായിരുന്നത് എന്ന വിവരം പുറത്താകുന്നത് ചൈനയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടീസ് കമ്ബനിയായ എവര്‍ ഗ്രാന്‍ഡെ തകരുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ്. കമ്ബനി 30000 കോടി ഡോളറിന്റെ ( 21 ലക്ഷം കോടി രൂപ ) ബാധ്യതയുമായി പാപ്പരാകാന്‍ കാത്തുനില്‍ക്കുകയാണ് എന്നത് ലോകം കേള്‍ക്കുന്നത് അമ്ബരപ്പോടെയാണ്. കമ്ബനി ചെയര്‍മാനും ചൈനയിലെ സൂപ്പര്‍ മുതലാളിയുമായ ഷൂ ജിയാന്‍ രാജി വച്ച് കഴിഞ്ഞു. എവര്‍ ഗ്രാന്‍ഡെയുടെ പദ്ധതികളില്‍ പണം നിക്ഷേപിച്ച 12 ലക്ഷം പേരുടെ കാര്യവും ഇതോടെ ഏകദേശം തീരുമാനമായിക്കഴിഞ്ഞു.
എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ അനുഗ്രഹം വേണ്ടുവോളം നേടിയെടുത്താണ് എവര്‍ ഗ്രാന്‍ഡെ വളര്‍ന്നതെന്നു അറിയാവുന്നവര്‍ ഈ തകര്‍ച്ച പോലും പാര്‍ട്ടി നെതൃത്വം ആസൂത്രണം ചെയ്തത് ആണെന്ന് വിശ്വസിക്കാനും മടിക്കുന്നില്ല. ചൈനീസ് മുന്‍ പ്രധാനമന്ത്രി വെന്‍ ജിയാബോയുടെ അടുത്ത ബന്ധുവും ചൈനീസ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സാസിലെ അംഗത്വവും എല്ലാം പരിധിയില്ലാത്ത വായ്പക്കായി എവര്‍ ഗ്രാന്‍ഡ് തലവന്‍ ഷൂ ജിയാണെ സഹായിച്ചു എന്നാണ് ആരോപണം. അതിനാല്‍ തന്നെ എവര്‍ ഗ്രാന്‍ഡെ ചോദ്യം ചെയ്യപ്പെടും എന്നും ആരും നൂറു ശതമാനം കരുതുന്നുമില്ല. കാര്യങ്ങള്‍ ഇങ്ങനെ ബിസിനസും പാര്‍ട്ടിയുമായി അവിയല്‍ പരുവത്തില്‍ കൂടിക്കുഴഞ്ഞു കിടക്കുമ്ബോള്‍ എന്തുകൊണ്ട് അതിനൊരു കേരള മോഡല്‍ ആയിക്കൂടാ എന്ന ചിന്തയും സില്‍വര്‍ ലൈന്‍ എന്ന ഒരിക്കലും നടക്കാത്ത പദ്ധതിയുടെ പിന്നാമ്ബുറങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കാം. പണമുള്ള പാര്‍ട്ടിയെ തൊടാന്‍ ആര്‍ക്കും കഴിയില്ല എന്ന ലളിത ചിന്തയില്‍ ഉയര്‍ന്നതാണ് സില്‍വര്‍ ലൈനെങ്കില്‍ അതിനെ കുറ്റം പറയാന്‍ പാര്‍ട്ടി കൂറുള്ളവര്‍ക്കു പ്രയാസമാകും .
അഥവാ മുഖ്യമന്ത്രിക്കൊരു കിടിലന്‍ പണിയിരിക്കട്ടെ എന്നാരുടെയെങ്കിലും കോര്‍ണര്‍ കിക്കാണെങ്കില്‍ അത് കറങ്ങി തിരിഞ്ഞു പാര്‍ട്ടി ഗോള്‍ വലയില്‍ തന്നെ സെല്‍ഫ് ഗോള്‍ അടിച്ചു കയറുമോ എന്നും കാത്തിരുന്നു കാണാം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിനും തൃക്കാക്കരയില്‍ വോട്ടെണ്ണുന്നതിനും ഇടയില്‍ വെറും ഏഴു ദിവസത്തെ ഇടവേള മാത്രമാണുള്ളത്. തൃക്കാക്കര ഫലം എന്തായാലും പരിഷത് സമ്മേളനത്തില്‍ സില്‍വര്‍ ലൈനിനെ വലിച്ചു കെട്ടുന്ന പഠന റിപ്പോര്‍ട്ട് ആകും അവതരിപ്പിക്കപ്പെടുക എന്നും സംശയം കൂടാതെ ഉറപ്പിക്കാം .