കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സംരഭത്തെ പ്രശംസിച്ച് നടൻ ആർ മാധവൻ. തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട് വിശേഷങ്ങൾ പങ്കുവെച്ച് കാൻ വേദിയിൽ സംസാരിക്കുമ്പോഴായിരുന്നു മാധവന്റെ പ്രശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാട് സാമ്പത്തിക വിദഗ്ധർ ദുരന്തമായി മാറുമെന്ന് അവകാശപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നാണ് ആർ മാധവൻ വിശദീകരിച്ചത്.
ഫോൺ ഉപയോഗിക്കുന്നതിന് കർഷകർക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും താരം പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പടേയുള്ള വ്യക്തികൾ മാധവൻ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് തന്റെ ഭരണം ആരംഭിച്ചപ്പോൾ മൈക്രോ ഇക്കണോമിയും ഡിജിറ്റൽ കറൻസിയും അവതരിപ്പിച്ചു. ഇത് ഒരു ദുരന്തമായിരിക്കുമെന്നും പ്രവാർത്തികമാകാൻ പോകുന്നില്ലെന്നും വലിയൊരു വിഭാഗം സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് നിങ്ങൾ കർഷകരെയോ വിദ്യാഭ്യാസമില്ലാത്തവരോ ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക് സ്മാർട്ട്ഫോണും അക്കൗണ്ടിംഗും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പഠിപ്പിക്കാൻ പോവുന്നതെന്ന് ചോദിച്ചവരുണ്ട്.
മൈക്രോ ഇക്കണോമി ഇന്ത്യയിലെ ഒരു വലിയ ദുരന്തമായി കണക്കാക്കപ്പെട്ടെന്നും മാധവൻ അഭിപ്രായപ്പെടുന്നു. “എന്നാൽ രണ്ടു വർഷങ്ങൾക്കുള്ളിൽ, കഥയാകെ മാറി. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഇക്കോണമി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. എന്തുകൊണ്ടാണ് അത് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? അത് ഉപയോഗിക്കാൻ കർഷകർക്ക് വിദ്യാഭ്യാസം ആവശ്യമില്ലാത്തതിനാലാണിത്. അവർക്ക് പണം കിട്ടിയോ അതോ അവർ അയച്ച പണം ലഭിച്ചോ ഇല്ലയോ എന്നറിയാൻ ഫോൺ ചെയ്യും. അതാണ് പുതിയ ഇന്ത്യ.” – മാധവൻ പറഞ്ഞു.
അതേസമയം മാധവന്റെ ആദ്യം സംവിധാന സംരഭമായ Rocketry: The Nambi Effect എന്ന ചിത്രം 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മെയ് 19 വ്യാഴാഴ്ച പ്രദർശിപ്പിച്ചു. ആർ മാധവൻ അഭിനയിച്ച് സംവിധാനം ചെയ്ത ചിത്രം വലിയ പ്രശംസയാണ് പിടിച്ച് പറ്റിയത്. ജൂലൈ ഒന്നിന് ചിത്രം റിലീസ് ചെയ്യും. : ഐ എസ് ആർ ഒയുടെ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) മുൻ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.