തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഭരണ സ്തംഭനം സംഭവിച്ചിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുൾപ്പെടെ എല്ലാ മന്ത്രിമാരും തൃക്കാക്കരയിൽ തമ്പടിച്ചിരിക്കുകയാണ്. താൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെയാണ് മുഖ്യമന്ത്രി മണ്ഡലത്തിൽ തങ്ങുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു
. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൃക്കാക്കരയിൽ പ്രചരണം നടത്തുന്നതിന് ആരും എതിരല്ല. എന്നാൽ കേരളത്തിലിപ്പോൾ ഭരണ സ്തംഭനമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഇപ്പോൾ തൃക്കാകരയിലാണ്. 139 മണ്ഡലങ്ങളിലും ജനങ്ങളും വോട്ടർമാരും അവരുടെ കാര്യങ്ങളും ഉണ്ടല്ലോ. അത് ശരിയായ ഒരു നടപടിയല്ല. ഏതെങ്കിലും ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഭരണക്കാർ എല്ലാവരും ആ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നത് നാട്ടിലെ ജനങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോൾ യഥാർത്ഥത്തിൽ കേരളത്തിൽ ഭരണ സ്തംഭനമാണ്. അതേതായാലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കുന്നു.
കെ റെയിൽ ആയിരിക്കും തൃക്കാക്കരിയിലെ പ്രധാന ചർച്ചാ വിഷയം എന്നും പറഞ്ഞുകൊണ്ടാണ് ഇടതുമുന്നണി പ്രചരണം തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവുമൊക്കെ ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ തിരിച്ചടി നേരിടേണ്ടി വരും എന്ന് മനസ്സിലാക്കിയപ്പോൾ കുറ്റി സ്ഥാപിക്കലിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. കെ റെയിലിനെതിരായ ജനവികാരം അത്രക്ക് ശക്തമാണ് എന്നത് അവർക്ക് ബോധ്യമായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. ശബരിമലക്കാലത്ത് സി പി എം സ്വീകരിച്ച അതേ അവിവേകമാണ് കെ റെയിലിന്റേയും കാര്യത്തിൽ സി പി എം സ്വീകരിച്ചത്. അതുകൊണ്ടാണ് ഇപ്പോൾ അവർക്ക് യൂ ടേൺ അടിക്കേണ്ടി വന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിലടക്കം സർക്കാർ വിവേചനപൂർണ്ണമായ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
മലപ്പുറത്ത് മദ്രസ ഉദ്ഘാടന വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ ആർക്കെതിരേയും നടപടയില്ല, മുജാഹിദ് ബാലുശ്ശേരി നടത്തിയ നീചമായ വർഗ്ഗീയ വിദ്വേഷ പ്രചരണത്തിനെതിരെ കേസില്ല, ഡോക്ടർ ഫസൽ ഗഫൂറിനെതിരേയും ഓ അബ്ദുള്ളക്കെതിരേയും കേസില്ല, പക്ഷെ പാലാ ബിഷപ്പിനും പിസി ജോർജിനുമെതിരെ കേസുണ്ട്. പിസി ജോർജിനെ അറസ്റ്റ് ചെയ്തു. തിരുവമ്പാടിയിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട പരാമർശത്തിൽ മുൻ എം എൽ എയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി ജോർജ് എം തോമസിനെതിരെ പാർട്ടി നടപടിയെടുക്കുന്നു. ഈ ഇരട്ട നീതി ഞങ്ങൾ കുറച്ച് കാലമായി ജനങ്ങളുടെ മുന്നിൽ വെക്കുന്നതാണ്. അത് സാധൂകരിക്കുന്നതാണ് സമീപകാലത്തെ സംഭവവികാസങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.