നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്‌റഫ്. നടിയെ പൾസർ സുനിയും സംഘവും ഇറക്കി വിട്ടത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലാണ്. അവർ പറഞ്ഞ കാര്യങ്ങൾ കേട്ട് ലാൽ പതറി പോയി. എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. അദ്ദേഹമാണ് ആന്റോ ജോസഫിനെ വിളിച്ച് കാര്യമറിയിക്കുന്നത്. ആന്റോ ജോസഫാണ് പിടി തോമസിനെയും കൊണ്ട് അവിടെ വരുന്നത്. ആന്റോ വരുന്ന വഴിക്ക് പിടി തോമസിന്റെ വീട്ടിൽ ലൈറ്റ് കണ്ടത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ അവിടെ എത്തിക്കാൻ കഴിഞ്ഞത്. അദ്ദേഹമാണ് ഈ കേസിൽ നിർണായക ഇടപെടലുകൾ നടത്തിയതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
പിടി തോമസിനോട് ഈ നടിയാണ് ആക്രമിക്കപ്പെട്ടതെന്ന് ആന്റോ ജോസഫ് പറഞ്ഞതിന് പിന്നാലെ സമയമൊന്നും നോക്കാതെ അദ്ദേഹം ഇറങ്ങി. കേട്ടപാതിയാണ് അദ്ദേഹം ലാലിന്റെ വീട്ടിലെത്തിയത്. പിടി തോമസ് ആദ്യം ശ്രദ്ധിച്ചത് ഡ്രൈവർ മാർട്ടിനെയാണ്. ആക്രമിക്കപ്പെട്ട നടിയെ കൂട്ടിക്കൊണ്ട് വന്ന് ഇറക്കിയത് മാർട്ടിനാണ്. ഈ മാർട്ടിൻ മെല്ലെ അവിടെ നിന്ന് പോകാനുള്ള ശ്രമത്തിലായിരുന്നു. ഇത് പിടി തോമസ് ശ്രദ്ധിച്ചിരുന്നു. ലാലിന്റെ അടുത്ത് പോയി അയാളെ വിടരുത്, പിടിച്ച് നിർത്തണം എന്ന് ആദ്യം പറഞ്ഞത് പിടിയാണ്. ലാലാണ് മാർട്ടിനോട് പോകേണ്ടെന്ന് പറഞ്ഞത്. അവിടെ നിൽക്കാനും ആവശ്യപ്പെട്ടു. പിന്നീട് പിടി തോമസാണ് പോലീസിനെ എല്ലാം വിളിച്ച് അറിയിച്ചതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
പിടി തോമസ് ഡിജിപി, അടക്കമുള്ളവരെ വിളിച്ചു. പത്ത് മിനുട്ടിനുള്ളിൽ ഒരു പോലീസ് ഓഫീസർ അവിടെയെത്തി. അയാളാണ് കാര്യങ്ങൾ മനസ്സിലാക്കി മാർട്ടിനോട് കാര്യങ്ങൾ തിരക്കി.
നീ ഏതാടാ, സത്യം പറയടാ എന്നെല്ലാമായിരുന്നു ചോദിച്ചത്. അയാളാകെ പതറിയിരുന്നു. ഇതിന് പിന്നിൽ പൾസർ സുനിയാണെന്ന് ആ ഉദ്യോഗസ്ഥനോട് അയാൾ പറഞ്ഞു. അപ്പോൾ തന്നെ സിനിമാ മേഖലയിൽ മുമ്പ് നടന്ന പല കാര്യങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ മനസ്സിലൂടെ പോയിരുന്നു. മുമ്പ് ഒതുക്കി വിട്ട കേസുകൾ അടക്കമുണ്ടായിരുന്നു. ഈ പോലീസ് ഉദ്യോഗസ്ഥൻ പൾസർ സുനിയുടെ നമ്പർ വാങ്ങി അത് ട്രേസ് ചെയ്യാൻ സൈബർ സെല്ലിലെ മറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.ഈ നമ്പറിലേക്ക് വരികയും പോവുകയും ചെയ്യുന്ന കോളുകളെ കുറിച്ച് വിവരം തരണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു ഈ പോലീസുകാരൻ. അഞ്ച് മിനുട്ടിനുള്ളിൽ തിരിച്ച് കോൾ വന്നു. ഈ ഫോൺ നമ്പറിലേക്ക് പൾസർ സുനിയുടെ കോൾ പോയിട്ടുണ്ടെന്ന് പറഞ്ഞു. ദിലീപേട്ടാ പെട്ടുപോയി എന്നാണ് ആ കോളിൽ പറഞ്ഞിരുന്നത്. അതായിരുന്നു ആദ്യ തെളിവ്.
ആ പോലീസ് ഓഫീസർ അത് മനസ്സിൽ സൂക്ഷിച്ചു. പിടി തോമസ് ഇതിന്റെ ആദ്യത്തെ ദൃക്‌സാക്ഷിയാണ്. സിനിമാക്കാരൊക്കെ പിന്നീട് പ്രതിഷേധവുമായി കൂടി. ഈ കേസിലെ എട്ടാം പ്രതിയുടെ മുൻ ഭാര്യയും ആ പ്രതിഷേധത്തിലുണ്ടായിരുന്നു. അവരാണ് ആദ്യം പറഞ്ഞത് ഇതിൽ ഗൂഢാലോചനയുണ്ടെന്നതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. പൾസർ സുനി നടിയോട് പറഞ്ഞത് ഇത് ക്വട്ടേഷനാണെന്നാണ്. നടിയുടെ കരച്ചിലൊന്നും അവർ കേട്ടില്ല. പറഞ്ഞത് ചെയ്യാൻ വേണ്ടി പല പ്ലാനിട്ടാണ് ഈ ക്വട്ടേഷൻ അവർ തയ്യാറാക്കിയത്. ദിലീപ് നിരപരാധിയാണെന്ന് പലരും പറയുന്നു. ഈ കേസ് പൾസർ സുനിയോടെ ഈ കേസ് നിന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇച്ഛാശക്തിയുള്ള പല ഉദ്യോഗസ്ഥരും ഇതിൽ ഗൂഢാലോചനയുണ്ടെന്ന് ഉറക്കെ പറഞ്ഞു.
ഗൂഢാലോചനയിൽ പങ്കുള്ളയാളാണ് സൂപ്പർ താരം ദിലീപ് എന്ന് അവർ വിളിച്ച് പറഞ്ഞു. മുഖ്യമന്ത്രി പോലും ആദ്യ ഘട്ടത്തിൽ പൾസർ സുനിയാണ് കുറ്റക്കാരനെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത് സമ്മതിക്കേണ്ടി വന്നുവെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി. ഇല്ല എന്ന് പറഞ്ഞയാൾ ഒടുവിൽ കേസിൽ വന്നു. കാരണം അത്ര ആത്മാർത്ഥമായിട്ടാണ് കേസ് അന്വേഷിച്ചത്. എന്നാൽ ചാനൽ ചർച്ചയിൽ ദിലീപിന് വേണ്ടി പിആർ വർക്കർമാർ വന്നു. അദ്ദേഹത്തെ അനുകൂലിച്ച് സംസാരിക്കുന്നവരും വന്നുവെന്ന് ആലപ്പി പറയുന്നു. ലക്ഷ്ങ്ങളാണ് വാരിയെറിഞ്ഞത്. സർക്കാരിൽ നിന്നുള്ളവരെയും, ജുഡീഷ്യറിയിൽ നിന്നുള്ളവരെയും വരെ ഇവർ വിലയ്‌ക്കെടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരെയും ഒപ്പം ചേർക്കാൻ ഒരു ടീമിനെ തന്നെയാണ് രംഗത്തിറക്കിയത്.
ഇത്രയും തെളിവുകൾ ഉള്ള കേസിൽ പോലീസ് പറയുന്നത് കേൾക്കണോ? അതോ ഈ പെരുംകള്ളൻ ദിലീപ് പറയുന്നത് വിശ്വസിക്കണോ? കേസിൽ ജയിലിൽ കിടന്നിട്ടും മാനസാന്തരമൊന്നും ദിലീപിന് ഇല്ലെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. ദിലീപ് ക്രിമിനൽ കാര്യങ്ങളാണ് ജയിലിന് പുറത്ത് വന്നിട്ടും ചെയ്യുന്നത്. തെളിവുകൾ നശിപ്പിക്കാനാണ് നോക്കുന്നത്. ഗൂഢാലോചനകൾ നടക്കുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ മൊത്തം വധിക്കാൻ നോക്കുന്നു. ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിച്ച് ദിലീപും സംഘവും ആസ്വദിക്കുകയാണ്. അതിനായി അന്വേഷണ ഉദ്യോഗസ്ഥരെ വരെ കൈയ്യിലെടുക്കുന്നു. എന്നിട്ട് ഓരോരുത്തർക്കും ശിക്ഷ വീട്ടിലിരുന്ന് വിധിക്കുകയാണ്. പൾസർ സുനി പോലും ഇനിയുള്ള ശിക്ഷ അനുഭവിച്ച് തീർക്കുമെന്നാണ് പറഞ്ഞത്. അവരൊക്കെ ക്രിമിനൽ തന്നെയാണ്. എന്നാൽ ദിലീപ് ജന്മനാ ക്രിമിനൽ സ്വഭാവമുള്ളയാളാണ്. അയാൾ പറയുന്നത് നമ്മൾ എങ്ങനെ വിശ്വസിക്കുമെന്നും ആലപ്പി ആഷ്‌റഫ് ചോദിച്ചു.