മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
. ഇങ്ങനെ കേസ് എടുത്തത് കൊണ്ടൊന്നും തൃക്കാക്കര തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജയിക്കാൻ കഴിയില്ല പദ്മജ വേണുഗോപാൽ പറഞ്ഞു. ‘നരേന്ദ്രമോദിയെ വിമർശിച്ചാൽ കേസെടുക്കും.. അതുപോലെ പിണറായി വിജയനെ വിമർശിച്ചാലും കേസെടുക്കും.ഇത്തരം വിരട്ടൽ കെഎസിന്റെ മുമ്പിൽ വെറും ഓലപ്പാമ്പ് മാത്രമാണ്. ഇത് കണ്ടാൽ പേടിക്കുന്ന ആളുമല്ല കെ സുധാകരൻ എം പി. ഇപ്പോൾ സഖാക്കൾ നടത്തുന്നത് കൂട്ടക്കരച്ചിൽ മാത്രമാണെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു. ‘അധികാരത്തിന്റെ ഹുങ്കിൽ കേസ് എടുത്ത് പേടിപ്പിക്കാമെന്ന് വിചാരിക്കുന്നത് കടൽ നീന്തിക്കടന്നവനെ കൈത്തോട് കാണിച്ച് പേടിപ്പെടുത്താനുള്ള ശ്രമം മാത്രമാണ്’, എന്നായിരുന്നു ടി സിദ്ധിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.
പദ്ജമ വേണുഗോപാലിന്റെ കുറിപ്പ്- ‘K സുധാകരൻ എം പി യെ ഭരണത്തിന്റെ സ്വാധീനത്തിൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.. ഓർത്താൽ നന്ന്..മുഖ്യമന്ത്രി യുഡിഎഫ് നേതാക്കൾക്ക് നേരെ നടത്തിയിട്ടുള്ള മോശമായ പദപ്രയോഗങ്ങളുടെ ചെറിയ ഒരു അംശം പോലും കെ സുധാകരൻ എംപി മുഖ്യമന്ത്രിക്കെതിരെ നടത്തിയിട്ടില്ല… കോൺഗ്രസ് വനിതാ നേതാക്കളെ പോലും സിപിഎം നേതാക്കൾ വളരെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചിട്ടുണ്ട്… അപ്പോഴൊക്കെ സഖാക്കൾ അത്തരം നികൃഷ്‌ടം ആയ പദപ്രയോഗങ്ങളിൽ ആവേശം കൊണ്ട് കൈയ്യടിച്ച് രസിച്ചിട്ട് ഉള്ളവരാണ്… നരേന്ദ്ര മോദിയെ വിമർശിച്ചാൽ കേസെടുക്കും.. അതുപോലെ പിണറായി വിജയനെ വിമർശിച്ചാലും കേസെടുക്കും. ഇങ്ങനെ കേസ് എടുത്തത് കൊണ്ടൊന്നും തൃക്കാക്കര തെരഞ്ഞെടുപ്പിൽ LDF ന് ജയിക്കാൻ കഴിയില്ല.. ഇത്തരം വിരട്ടൽ KS ന്റെ മുമ്പിൽ വെറും ഓലപ്പാമ്പ് മാത്രം, ഇത് കണ്ടാൽ പേടിക്കുന്ന ആളുമല്ല കെ സുധാകരൻ എം പി..UDF പ്രവർത്തകർ ഒറ്റക്കെട്ടായി കെ സുധാകരൻ എംപിക്ക് ഒപ്പമുണ്ട്…നിഷ്പക്ഷ ജനത മുഖ്യമന്ത്രിയും ഇടതു നേതാക്കളും മുമ്പ് നടത്തിയിട്ടുള്ള നീചവും നികൃഷ്ടവുമായ പരാമർശങ്ങൾ കേട്ടിട്ട് ഉള്ളവരാണ്.. ആ നികൃഷ്ട പരാമർശങ്ങളുടെ ചെറിയ ഒരു അംശം പോലും കെ സുധാകരൻ എംപി പറഞ്ഞിട്ടില്ലെന്ന് നിഷ്പക്ഷ ജനതയ്ക്കും മനസ്സിലാക്കാൻ കഴിയും.. ഇപ്പോൾ സഖാക്കൾ നടത്തുന്നത് കൂട്ടക്കരച്ചിൽ മാത്രം.’, പോസ്റ്റിൽ പദ്മജ പറഞ്ഞു.
ടി സിദ്ധിഖിന്റെ കുറിപ്പ്-‘ഭാഷാശൈലിയിലെ സംസ്കാരശൂന്യതയും അക്രമോത്സുകതയും “എടോ, പരനാറി നികൃഷ്ടജീവി, കുലംകുത്തി” ഭാഷയാണെങ്കിൽ കുറേ ഓർമ്മിപ്പിക്കാനുണ്ട്. പതിറ്റാണ്ടുകളായി കണ്ണൂരിൽ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുത്ത് നിന്ന, നിരവധി വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട, നിരവധി കേസുകളിൽ കുടുക്കിയിട്ടും ഇന്നും സിപിഎമ്മിനെ നഖശിഖാന്തം എതിർത്ത് പോരാടുന്ന കെ സുധാകരനെ അധികാരത്തിന്റെ ഹുങ്കിൽ കേസ് എടുത്ത് പേടിപ്പിക്കാമെന്ന് വിചാരിക്കുന്നത് കടൽ നീന്തിക്കടന്നവനെ കൈത്തോട് കാണിച്ച് പേടിപ്പെടുത്താനുള്ള ശ്രമം മാത്രമാണു… മോഡി പ്രതിപക്ഷത്തെ വേട്ടയാടുന്നതിനു സമാനമായി ഇങ്ങ് കേരളത്തിൽ മുണ്ടുടുത്ത മോഡിയുടെ ഫാഷിസ്റ്റ് പ്രവണത നമ്മൾ കാണുന്നു എന്നത് തന്നെയാണിത്’,സിദ്ധിഖ് പോസ്റ്റിൽ പറഞ്ഞു.
ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കെ സുധാകരനെതിരായ കേസ്. പ്രാദേശിക ഡി വൈ എഫ് ഐ നേതാവിന്റെ പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തത്.ചങ്ങലയിൽ നിന്നും പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയിൽ വന്നിരിക്കുന്നതെന്നായിരുന്നു സുധാകരന്റെ വിവാദ പരാമർശം.