ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്ന് നിർണായക ദിനം. ദിലീപിനെതിരെ നിർണായകമായ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിഗമങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അർഥമില്ലെന്നും തെളിവുകൾ എവിടെ എന്നും വിചാരണ കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയിൽ പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു.
സാക്ഷികളെ സ്വാധീനിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിലായിരുന്നു വിചാരണ കോടതിയുടെ ചോദ്യം. ഈ സാഹചര്യത്തിൽ ഇന്ന് സുപ്രധാനമായ തെളിവുകളുമായിട്ടാണ് കേസ് പരിഗണിക്കുന്ന വേളയിൽ പ്രോസിക്യൂഷൻ എത്തുക എന്നാണ് വിവരം. വിശദാംശങ്ങൾ ഇങ്ങനെ… ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. സാക്ഷികളെ സ്വാധീനിച്ചെന്നാണ് ആക്ഷേപം. എന്നാൽ ഇങ്ങനെ പറഞ്ഞാൽ പോരെന്നും തെളിവുണ്ടോ എന്നും കോടതി ചോദിച്ചു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യം പ്രോസിക്യൂഷനെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് ഹർജി പരിഗണിക്കുമ്പോൾ അന്വേഷണ സംഘം ഹാജരാക്കുമെന്നാണ് സൂചന. സാക്ഷികളിൽ നിരവധി പേരാണ് കൂറുമാറിയത്. 20ഓളം സാക്ഷികൾ കൂറുമാറിയത് പ്രതികളുടെ സമ്മർദ്ദം കാരണമാണ് എന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ ഈ സാക്ഷികൾ നൽകിയ യഥാർഥ മൊഴി കോടതിയിൽ ആവർത്തിക്കുകയാണ് ചെയ്തതെന്ന് ദിലീപിനെ ചാനൽ ചർച്ചകളിൽ അനുകൂലിക്കുന്ന രാഹുൽ ഈശ്വർ പ്രതികരിക്കുന്നു. 2017ൽ മൂന്ന് മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണ്. സാക്ഷികളെ സ്വാധീനിക്കരുത്, കേസ് അന്വേഷണത്തിൽ ഇടപെടരുത്, കേസിനെ ബാധിക്കുന്ന മറ്റൊരു രീതിയിലും പ്രവർത്തിക്കരുത് തുടങ്ങിയ നിബന്ധനകൾ പ്രകാരമായിരുന്നു ജാമ്യം
. എന്നാൽ ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചതിന് തെളിവ് എവിടെ എന്നാണ് വിചാരണ കോടതിയുടെ ചോദ്യം. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ വാദങ്ങൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ട്. തെളിവായി രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കൂ എന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ ഇന്ന് തെളിവുകളുമായിട്ടാണ് പ്രോസിക്യൂഷൻ ഹാജരാകുക എന്നാണ് സൂചന.ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത് നായർ കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റിലായിരുന്നു. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്റ്റേഷൻ ജാമ്യത്തിൽ തന്നെ ശരത്തിനെ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൻ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്ന് ശരത്ത് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ശരത്തിനെ അറസ്റ്റ് ചെയ്ത കാര്യം പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ബോധിപ്പിക്കും.
തെളിവ് നശിപ്പിക്കാൻ പ്രതിയോട് അടുപ്പമുള്ള വ്യക്തി ശ്രമിച്ചുവെന്നാകും ബോധിപ്പിക്കുക. ദിലീപും ശരത്തും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും അന്വേഷണ സംഘം നേരത്തെ ശേഖരിച്ചിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന കാര്യം ശരത്ത് സമ്മതിക്കുകയും ചെയ്തിരുന്നു. ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി പ്രദീപ് കേസിൽ സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന വാദവും പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിക്കും. കൂടാതെ ജിൻസൺ, സാഗർ, സുനീർ, ഡോ. ഹൈദരലി എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ പറയുന്നു. അതേസമയം, ഈ മാസം 31നകം കേസിൽ തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കാവ്യമാധവനെ കേസിൽ പ്രതി ചേർക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.