യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രം നാട്ടിലെത്തിയാൽ മതിയെന്നാണ് ദുബായിലുള്ള നടന്റെ തീരുമാനം.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാദ്ധ്യത പരിശോധിക്കാൻ നടൻ നിയമോപദേശം തേടിയിട്ടുണ്ട്. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസം 22നാണ് നടി പൊലീസിൽ പരാതി നൽകിയത്.
മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങളിൽ അഞ്ച് സ്ഥലത്ത് തന്നെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് നടിയുടെ മൊഴിയിൽ ഉള്ളത്. യുവതിയുടെ പരാതി പൊലീസിന് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് വിജയ് ബാബു രാജ്യം വിട്ടത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് പല തവണ വിജയ് ബാബുവിന് നോട്ടീസ് അയച്ചിരുന്നു. മേയ് 19ന് ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാകാനാകൂ എന്നായിരുന്നു നടൻറെ നിലപാട്. ഇത് തള്ളിയ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങി. ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസിന്റെ ഭാഗമായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് യു എ ഇ പൊലീസിന് കൈമാറിയിട്ടുണ്ട്. നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞാണു വിജയ്ബാബു കൊച്ചി വിട്ടത്. ഇതിന് പിന്നിലും പൊലീസിന്റെ സഹായം ഉണ്ടായിരുന്നുവെന്നാണ് ആക്ഷേപം.
അറസ്റ്റ് ഉറപ്പായതോടെ വിജയ്ബാബുവിനു രാജ്യം വിടാൻ പൊലീസ് ബോധപൂർവം അവസരം ഒരുക്കിയെന്നാണ് ആരോപണം. പരാതിക്കാരിയായ നടിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ്ബാബു ശ്രമിക്കുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ നിലപാട് നിർണ്ണായകമാകും. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു വലിയ കുറ്റമാണ് ചെയ്തതെന്ന വിലയിരുത്തൽ സജീവമാണ്. ഇന്റർപോളിനേയും വിജയ് ബാബു അനുകൂലമാക്കി. വാറണ്ട് ഇന്റർപോളിന് കിട്ടിയിട്ടും വിജയ് ബാബുവിനെ ദുബായിൽ നിന്ന് പിടിക്കാൻ അവർ തയ്യാറായില്ല.
തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തന്റെ കൈവശമുണ്ടെന്നും മുൻകൂർ ജാമ്യ ഹർജിയിൽ വിജയ് ബാബു പറയുന്നു. ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെടും. ഫേസ്‌ബുക്കിൽ ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതും പൊലീസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരും. ദുബായിലാണ് വിജയ് ബാബു ഉള്ളതെന്നാണ് പൊലീസ് വിലയിരുത്തൽ.
സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിന്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണസംഘത്തേയും ബോധ്യപ്പെടുത്താന് സാധിക്കുമെന്ന് വിജയ് ബാബു പറയുന്നു.
നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമവാർത്ത കൊടുക്കുകയാണ് അന്വേഷണസംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. നേരത്തെ വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.
വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നും പരാതിയിലുണ്ട്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി വിജയ് ബാബുവിൽ നിന്നും തനിക്കുണ്ടായെന്നും പറയുന്നു.
മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിച്ചു. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിരുന്നു.