തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുടെ വോട്ട് ആർക്കായിരിക്കും എന്ന ചർച്ച ഉയരുന്നതിനിടെ ആംആദ്മിക്കും,ട്വന്റി ട്വന്റിക്കുമെതിരെ വിമർശനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ.
ബൂർഷ്വാസിയുടെ ഒന്നാം മുഖമായി വരുന്നത് കോൺഗ്രസാണെന്നും രണ്ടാം മുഖം എ.എ.പി യും ട്വന്റി ട്വന്റിയുമാണെന്നും അദ്ദേഹം തുറന്നടിച്ചു. എ.എ.പി മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നീക്കങ്ങൾ കേരളത്തിൽ പ്രാവർത്തികമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പിൽ ആംആദ്മിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ പൂർണമായി എൽ.ഡി.എഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നഷ്ടമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടാണോ ട്വന്റി ട്വന്റിക്ക് പോയത് അവിടേക്ക് തന്നെ ആ വോട്ട് തിരികെ പോകും. ഉപതെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി ഭരണത്തെ ബാധിക്കില്ലെന്നും അതിന് രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബിനോട് മാപ്പ് പറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വ്യവസായ വകുപ്പ് നിലപാട് എടുക്കുന്നത് ഏതെങ്കിലും വ്യക്തികളെയോ കമ്പനിയെയോ നോക്കിയല്ല. കിറ്റെക്‌സിനോട് പകപോക്കലില്ലെന്നും മന്ത്രി പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുടെ പിന്തുണ അഭ്യർത്ഥിച്ച് എൽ.ഡി.എഫും കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, ഇന്ത്യയിൽ ഭരണം പിടിച്ചത് പോലെ കേരളത്തിൽ ഭരണം പിടിക്കാൻ ബി.ജെ.പിക്ക് സാധിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടത് ആഭിമുഖ്യം അടക്കമുള്ളവ വ്യത്യസ്തമാണ്. അതുകൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തിൽ നടക്കില്ലെന്നും മന്ത്രി പറഞ്ഞു.